പ്രവാസി വ്യവസായി രവി പിള്ളയെയും സ്ഥാപനങ്ങളേയും അപകീര്‍ത്തിപ്പെടുത്തുന്നതിന് ശ്രമമെന്ന് ആര്‍പി ഗ്രൂപ്പ്

By Web TeamFirst Published Feb 10, 2021, 2:53 PM IST
Highlights

തൊഴിൽ തർക്കങ്ങൾ ഉണ്ടെങ്കിൽ ഇന്ത്യയിലും വിദേശത്തുമുള്ള തൊഴിൽ തർക്ക പരിഹാര കോടതികളെ സമീപിക്കുക തുടങ്ങിയ നിയമപരമായ ധാരാളം മാർഗ്ഗങ്ങൾ നിലവിലിരിക്കെ ഇത് ചെയ്യാതെ തുടർച്ചയായി വാസ്തവവിരുദ്ധവമായ ആരോപണങ്ങൾ  സാമൂഹ്യ മാധ്യമങ്ങൾ ഉൾപ്പെടെയുള്ള മാർഗ്ഗങ്ങൾ ഉപയോഗിച്ച് കൊണ്ട് പ്രചരിപ്പിക്കുകയാണെന്ന് ആര്‍പി ഗ്രൂപ്പ് 

പ്രവാസി വ്യവസായി രവി പിള്ളയെയും സ്ഥാപനങ്ങളേയും അപകീര്‍ത്തിപ്പെടുത്തുന്നതിനും വ്യക്തിഹത്യ നടത്തുന്നതിനും ശ്രമം നടക്കുന്നതായി ആര്‍പി ഗ്രൂപ്പ്. എന്‍എസ്എച്ച് എന്ന സ്ഥാപനത്തിന്‍റെ പേരിലാണ് വ്യക്തിഹത്യ നടത്താനുള്ള ശ്രമമെന്നാണ് ആര്‍പി ഗ്രൂപ്പ് പ്രസ്താവനയില്‍ പറയുന്നത്. ബി രവി പിള്ള 2014 വരെ സൗദിയിലെ എന്‍എസ്എച്ച് എന്ന സ്ഥാപനത്തിന്‍റെ പദവി വഹിച്ചിരുന്നു. എന്നാല്‍ അതിനുശേഷം ഈ സ്ഥാപനവുമായി രവി പിള്ളയ്ക്ക് ബന്ധമില്ലെന്നും വാര്‍ത്താക്കുറിപ്പ് വിശദമാക്കുന്നു. നൂറ് ശതമാനവും സൗദി പൗരന്മാരുടെ ഉടമസ്ഥതയിലാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്.

ഈ സ്ഥാപനത്തിലെ പൂര്‍വ്വ തൊഴിലാളികള്‍ എന്ന് അവകാശപ്പെട്ടുകൊണ്ട് ഏതാനും വ്യക്തികള്‍ കൊല്ലത്ത് രവി പിള്ളയുടെ വസതിക്ക് മുന്നില്‍ സംഘം ചേരുകയും പ്രകടനം നടത്തുകയും ചെയ്തു. പൊലീസിന്‍റെ സമയോചിതമായ ഇടപെടല്‍ മൂലം അനിഷ്ട സംഭവങ്ങള്‍ ഒഴിവായി. രവി പിള്ളയുടെ ഉടമസ്ഥതയിലോ പരോക്ഷമായി ബന്ധമുള്ള ഏതെങ്കിലും സ്ഥാപനത്തില്‍ ജോലി ചെയ്തവരാണെങ്കില്‍ അവര്‍ക്ക് ന്യായമായ അവകാശങ്ങള്‍ക്ക് പുറമേ 5 ലക്ഷം രൂപ കൂടി നല്‍കാമെന്നും ആര്‍പി ഗ്രൂപ്പ് വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഇത്തരം നടപടികളൊന്നും പ്രതിഷേധിച്ചവര്‍ ചെയ്തില്ല. തൊഴിൽ തർക്കങ്ങൾ ഉണ്ടെങ്കിൽ ഇന്ത്യയിലും വിദേശത്തുമുള്ള തൊഴിൽ തർക്ക പരിഹാര കോടതികളെ സമീപിക്കുക തുടങ്ങിയ നിയമപരമായ ധാരാളം മാർഗ്ഗങ്ങൾ നിലവിലിരിക്കെ ഇത് ചെയ്യാതെ തുടർച്ചയായി വാസ്തവവിരുദ്ധവമായ ആരോപണങ്ങൾ  സാമൂഹ്യ മാധ്യമങ്ങൾ ഉൾപ്പെടെയുള്ള മാർഗ്ഗങ്ങൾ ഉപയോഗിച്ച് കൊണ്ട് പ്രചരിപ്പിക്കുകയാണെന്ന് ആര്‍പി ഗ്രൂപ്പ് ആരോപിക്കുന്നു. രവി പിള്ളയേയും അദ്ദേഹത്തിന്‍റെ സ്ഥാപനങ്ങളെയും അപമാനിച്ച് നിയമവിരുദ്ധമായ മാർഗ്ഗങ്ങളിലൂടെ പണം തട്ടിയെടുക്കാനുള്ള ശ്രമമാണെന്നും ആര്‍പി ഗ്രൂപ്പ് പ്രസ്താവനയില്‍ പറയുന്നു.

രവി പിള്ളയ്ക്കെതിരെ സെക്രട്ടേറിയേറ്റിന് മുന്നിൽ സമരം ചെയ്യാൻ പോയ തൊഴിലാളികളുടെ സംഘത്തെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. 20 വർഷത്തിലേറെ സർവീസുണ്ടായിരുന്ന തൊഴിലാളികളെ  കൊവിഡ് കാലത്ത് ആനുകൂല്യം
നൽകാതെ പിരിച്ചുവിട്ടെന്നാരോപിച്ചായിരുന്നു ഇവര്‍ സമരത്തിനിറങ്ങിയത്. 

click me!