
പാലക്കാട് : വി കെ ശ്രീകണ്ഠൻ എംപിയുടെ പോസ്റ്ററുകൾ വന്ദേഭാരത് ട്രെയിനിൽ പതിച്ച സംഭവത്തിൽ യുവമോർച്ചയുടെ പരാതിയിൽ കേസെടുത്ത് ഷൊർണൂർ റെയിൽവെ പൊലീസ്. സംഭവത്തിൽ റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചു. പാലക്കാട് ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ വണ്ടി എത്തിയപ്പോഴാണ് കോൺഗ്രസ് പ്രവർത്തകർ ശ്രീകണ്ഠന്റെ ചിത്രങ്ങൾ ട്രെനിലെ ജനലിൽ ഒട്ടിച്ചത്.
വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന് ഷൊർണൂരിൽ സ്റ്റോപ്പ് അനുവദിക്കാൻ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തിയ വി.കെ ശ്രീകണ്ഠന് അഭിവാദ്യം അർപ്പിച്ച് കോൺഗ്രസ് പ്രവർത്തകർ പ്ലക്കാർഡുകളുമായി സ്റ്റേഷനിൽ എത്തിയിരുന്നു. ട്രെയിൻ സ്റ്റേഷൻ വിടുന്നതിന് തൊട്ട് മുമ്പാണ് മഴവെള്ളം കൊണ്ടു നനഞ്ഞ കോച്ചിന് പുറത്ത് ചില പ്രവർത്തകർ ചിത്രങ്ങളൊട്ടിച്ചത്. ആര്‍ പി എഫ് ഉടൻ തന്നെ ഇവ നീക്കം ചെയ്തു. ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ എംപിക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.
പൊതു മുതൽ നശിപ്പിച്ചതിന് എം.പിക്കെതിരെ കേസെടുക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. പോസ്റ്റർ ഒട്ടിച്ചവർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച ഷൊർണൂർ ആര്‍ പി എഫിന് നൽകിയ പരാതിയിൽ അന്വേഷണം തുടങ്ങി. എന്നാൽ ആരോ ഒട്ടിച്ച പോസ്റ്ററിന് തനിക്ക് യാതൊരു ഉത്തരവാദിത്വവുമില്ലെന്നാണ് വി കെ ശ്രീകണ്ഠൻ എം.പിയുടെ പ്രതികരണം. എം പി മാപ്പു പറഞ്ഞില്ലെങ്കിൽ വരും ദിവസങ്ങളിൽ സമരവുമായി മുന്നോട്ടു പോകാനാണ് ബിജെപിയുടെ തീരുമാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam