
ദില്ലി: എറണാകുളത്തുനിന്നും ബെംഗളൂരുവിലേക്കുള്ള വന്ദേ ഭാരത് ട്രെയിനിന്‍റെ ഫ്ലാഗ് ഓഫ് ചടങ്ങിനിടെ സ്കൂൾ വിദ്യാർത്ഥികളെ കൊണ്ട് ഗണഗീതം പാടിച്ച സംഭവത്തിൽ സ്കൂളിനെതിരെ മുന്നറിയിപ്പുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്കൂളുകൾക്ക് എൻഒസി നൽകുന്നത് കർശന ഉപാധികളോടെയാണ്. ഉപാധികൾക്ക് വിരുദ്ധമായി പ്രവർത്തിച്ചാൽ കർശന നടപടി ഉണ്ടാകുമെന്ന് മന്ത്രി ദില്ലിയിൽ പറഞ്ഞു. പാഠപുസ്തകങ്ങളിൽ ആർഎസ്എസ് വത്കരണം നടത്താൻ ശ്രമങ്ങൾ നടത്തുന്നുവെന്നും മന്ത്രി കുറ്റപ്പെടുത്തി. ദില്ലി കേരള സ്കൂളിൽ നടന്ന ജനസംസ്കൃതി സർഗ്ഗോത്സവം സമാപന പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഭരണഘടന മൂല്യങ്ങളിൽ കേരളം പിന്നോട്ട് പോവില്ലെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു. ഇടതുപക്ഷ സർക്കാർ മൂന്നാം തവണയും അധികാരത്തിലെത്തും എന്നതിൽ സംശയമില്ല. കുട്ടികളെക്കൊണ്ട് ഗണഗീതം പാടിച്ചത് അനീതിയും ഭരണഘടന വിരുദ്ധവുമാണ്. പല കാര്യങ്ങളും കുഞ്ഞുങ്ങളുടെ മനസ്സിൽ നിന്ന് മാറ്റുകയാണ്. അതിനുദാഹരണമാണ് പല പാഠങ്ങളും പുസ്തകങ്ങളിൽ നിന്നും വെട്ടി മാറ്റിയതെന്നും വെട്ടി മാറ്റിയ കാര്യങ്ങൾ കേരളത്തിൽ പാഠപുസ്തകങ്ങളിൽ പഠിപ്പിക്കുമെന്നും ശിവൻകുട്ടി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam