
കോഴിക്കോട്: ദേശീയ അവാർഡ് ജേതാവ്, സംവിധായകൻ സുവീരൻ്റെ (Suveeran) വീട്ടിൽ അതിക്രമിച്ച് കയറി കയ്യേറ്റം ചെയ്ത 20 ആർഎസ്എസ് (RSS) പ്രവർത്തകർക്കെതിരെ കേസ്. സുവീരൻ്റെ പരാതിയിൽ കുറ്റ്യാടി (Kuttiyadi) പൊലീസ് ആണ് കേസെടുത്തിരിക്കുന്നത്.
വീട്ടിൽ അതിക്രമിച്ച് കയറൽ, ദേഹോപദ്രവം ഏൽപ്പിക്കൽ, സ്ത്രീകളെ കയ്യേറ്റം ചെയ്യൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. ബുധനാഴ്ച രാത്രി 11.30നാണ് ഒരു സംഘം വീട്ടിലേക്ക് സ്ഫോടക വസ്തു എറിഞ്ഞതിന് ശേഷം അതിക്രമിച്ച് കയറിയത്.
സുവീരനും ജീവിത പങ്കാളി അമൃതക്കും നേരെ നടന്ന ആർ എസ് എസ് ആക്രമണത്തിൽ പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. കോഴിക്കോട് ജില്ലയിലെ വേളത്തുള്ള വീട്ടിൽ കയറിയാണ് സംഘപരിവാർ ക്രിമിനലുകൾ സുവീരനെയും അമൃതയേയും ആക്രമിച്ചത്. തൻ്റെ ജീവിതത്തിലും, കലയിലും എല്ലാ കാലവും മാനുഷികതയും, മതനിരപേക്ഷതയും ഉയർത്തി പിടിച്ച കലാകാരന്മാരാണിവർ. മാനവികതയുടെ പക്ഷത്തു നിൽക്കുന്ന കലാകാരന്മാർക്കും, എഴുത്തുകാർക്കും നേരെ രാജ്യമെമ്പാടും സംഘപരിവാർ നടത്തുന്ന വേട്ടയുടെ തുടർച്ചയാണിത്.
സംഘപരിവാർ ഭീകരതക്കെതിരെ എഴുത്തുകാരുടെയും കലാകാരന്മാരുടെയും സാംസ്കാരിക പ്രവർത്തകരുടെയും ജനാധിപത്യ ഐക്യനിര ഉയർന്നു വരേണ്ടതുണ്ട്. സുവീരനെയും, അമൃതയേയും ആക്രമിച്ച കുറ്റവാളികൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് സർക്കാരിനോട് അഭ്യർത്ഥിക്കുന്നതായും പുരോഗമന കലാസാഹിത്യ സംഘം വാർത്താക്കുറിപ്പിൽ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam