
തിരുവനന്തപുരം: ലൈംഗിക പീഡന കേസിൽ വ്ലോഗർ ശ്രീകാന്ത് വെട്ടിയാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം സെൻട്രൽ പൊലീസാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്ന സാഹചര്യത്തിൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ശ്രീകാന്തിനെ പൊലീസ് ജാമ്യത്തിൽ വിട്ടയച്ചു.
കേസിൽ ഒളിവിലായിരുന്ന വ്ലോഗർ ശ്രീകാന്ത് വെട്ടിയാർ ഇന്നലെയാണ് കീഴടങ്ങിയത്. അഭിഭാഷകനൊപ്പം എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലെത്തിയാണ് കീഴടങ്ങിയത്. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് എറണാകുളം സെൻട്രൽ സ്റ്റേഷനിൽ ഹാജരായത്. കേസിൽ ഇദ്ദേഹത്തിന് ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയ സാഹചര്യത്തിൽ ശ്രീകാന്തിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയാണെങ്കിൽ ജാമ്യം നൽകണമെന്ന് നിബന്ധനയുണ്ടായിരുന്നു.
കൊല്ലം സ്വദേശിയായ യുവതിയാണ് പരാതിക്കാരി. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ പിറന്നാൾ ആഘോഷത്തിനായി വിളിച്ചുവരുത്തി ആലുവയിലെ ഫ്ലാറ്റിൽ വെച്ചും പിന്നീട് കൊച്ചിയിലെ ഹോട്ടൽ മുറിയിൽ വെച്ചും ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു യുവതിയുടെ പരാതി.
ആദ്യം സമൂഹ മാധ്യമങ്ങള്‍ വഴിയാണ് പരാതിക്കാരി ശ്രീകാന്തിനെതിരെ മീ ടൂ ആരോപണം ഉന്നയിക്കുന്നത്. പിന്നീട് കോച്ചി സെന്‍ട്രല്‍ സ്റ്റേഷനിൽ പരാതിയും നല്‍കി. എന്നാൽ ബലാത്സംഗ ആരോപണം നിലനിൽക്കില്ലെന്നും യുവതി തന്‍റെ അടുത്ത സുഹൃത്തായിരുന്നെന്നുമാണ് ശ്രീകാന്തിന്റെ വാദം. യുവതിയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തിരുന്നത്.
പൊളിറ്റിക്കല്‍ കറക്ട്നസിലൂടെ തിളങ്ങി; ഒടുവില്‍ ബലാത്സംഗക്കേസ് പ്രതി
വിമൻ എഗെയ്ൻസ്റ്റ് സെക്ഷ്വൽ ഹരാസ്മെന്‍റ്' എന്ന പേജ് വഴിയായിരുന്നു വെളിപ്പെടുത്തൽ. യുവതി കൊച്ചിയിൽ താമസിക്കവെയാണ് ശ്രീകാന്തുമായി പരിചയപ്പെടുന്നത്. പരാതിയിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രീകാന്ത് വെട്ടിയാർ സുഹൃത്തുക്കൾ വഴി പലവട്ടം സമ്മർദ്ദം ചെലുത്തിയെന്നും ആരോപണമുണ്ട്. ശ്രീകാന്തിനെ ഇതിൽ സഹായിച്ച സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. ആദ്യം സമൂഹമാധ്യമങ്ങള്‍ വഴി യാതൊരു തരത്തിലും ഐഡന്‍റിറ്റി വെളിപ്പെടുത്താതെയാണ് പരാതിക്കാരി ശ്രീകാന്ത് തന്നെ പീഡിപ്പിച്ചെന്ന വിവരം പുറത്തുവിടുന്നത്. നേരത്തേ മറ്റൊരു യുവതിയും ശ്രീകാന്ത് വെട്ടിയാറിനെതിരെ മീ ടൂ ആരോപണം ഉയർത്തിയിരുന്നു.