
പത്തനംതിട്ട: ശബരിമലയിൽ ഇന്നും വൻ ഭക്തജനത്തിരക്ക്. 1.19 ലക്ഷം ആളുകളാണ് ഇന്ന് ദർശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്. തിരക്ക് കണക്കിലെടുത്ത് ദർശന സമയം ഒരു മണിക്കൂർ നീട്ടിയിട്ടുണ്ട്. തിരക്ക് നിയന്ത്രിച്ച് പരിചയമുള്ള ഉദ്യോഗസ്ഥരെ വിന്യസിക്കുന്നതിന്റെ ഭാഗമായി സന്നിധാനത്തെ എസ്.പി ഹരിചന്ദ്ര നായിക്കിനെ പമ്പയിലേക്ക് മാറ്റി.
പമ്പയുടെ ചുമതലയുണ്ടായിരുന്ന സുദര്‍ശന്‍ സന്നിധാനത്ത് എസ്.പിയാകും. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ശബരിമലയിൽ കനത്ത തിരക്ക് അനുഭവപ്പെട്ടെങ്കിലും പതിനെട്ടാം പടി വഴി ആളുകളെ വേഗതയിൽ കയറ്റിവിടാൻ സാധിക്കുന്നില്ലെന്ന് പരാതി ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് പതിനെട്ടാം പടിയിൽ ഡ്യൂട്ടി ചെയ്തു പരിചയമുള്ളവരെ തിരികെ വിളിച്ചത്. ഇതോടെ പതിനെട്ടാം പടി വഴി മിനിറ്റിൽ എഴുപത് പേരെ വരെ കേറ്റി വിടാനാവും എന്നാണ് പ്രതീക്ഷിക്കുന്നത്.
നിലക്കലിലെ പാർക്കിംഗ് ഗ്രൌണ്ട് നിറഞ്ഞതോടെ തീർത്ഥാടകരുടെ വാഹനങ്ങൾ റോഡരികിൽ നിർത്തിയിടാൻ ആരംഭിച്ചു. ഇതോടെ നിലക്കൽ മുതൽ പ്ലാപ്പള്ളി വരെയുള്ള ഭാഗത്ത് വലിയ തോതിൽ ഗതാഗതക്കുരുക്കുണ്ടായി.
അതേസമയം ശബരിമലയിലെ അനിയന്ത്രിതമായ തിരക്ക് കുറയ്ക്ക് സർക്കാർ പുതിയ നടപടികൾ പ്രഖ്യാപിച്ചു. പ്രതിദിനം ദർശനത്തിന് അനുവദിക്കുന്ന തീർത്ഥാടകരുടെ എണ്ണം 90,000 ആയി കുറച്ചു. ഒരു ലക്ഷത്തിലേറെ പേർ ദർശനത്തിന് എത്തിയാൽ തിരക്ക് നിയന്ത്രിക്കാൻ സാധിക്കില്ലെന്ന് പൊലീസ് നിർദേശം പരിഗണിച്ചാണ് പ്രതിദിന ദർശനംനടത്തുന്നതിന് നിയന്ത്രണം എർപ്പെടുത്തിയത്. മുഖ്യമന്ത്രി വിളിച്ച ഉന്നതത തല യോഗത്തിലാണ് തീരുമാനം. ദര്‍ശന സമയം ഒരു മണിക്കൂര്‍ കൂട്ടാൻ തീരുമാനിച്ചിരുന്നു. പുലർച്ചെ 3മണിക്ക് നട തുറന്ന് ഉച്ചയ്ക്ക് 1.30ന് അടയ്ക്കും.ഉച്ചയ്ക്ക് ശേഷം 3 മണി മുതൽ രാത്രി 11.30വരെയാണ് ദര്‍ശന സമയം.
നിലയ്ക്കലിൽ പാര്‍ക്കിങ്ങിന് കൂടുതൽ സൗകര്യമൊരുക്കാനും എല്ലാ ആഴ്ചയിലും ദേവസ്വം മന്ത്രിയടെ നേതൃത്വത്തിൽ ഉന്നത തല യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട് . അവലോകന യോഗത്തിന് ശേഷം തീരുമാനങ്ങൾ അറിയിക്കാമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചതിനെ തുടർന്ന് തിരക്ക് നിയന്ത്രണം സംബന്ധിച്ച കേസ് ഹൈക്കോടതി വൈകുന്നേരം 4 മണിക്ക് പരിഗണിക്കാനായി മാറ്റി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam