കൊച്ചിയിലെത്തിയ റഷ്യൻ സ്വദേശിക്ക് കൊവിഡ്, സാമ്പിൾ ഒമിക്രോൺ പരിശോധനയ്ക്ക് അയച്ചു

By Web TeamFirst Published Dec 5, 2021, 8:45 AM IST
Highlights

കൊച്ചിയിലെത്തിയ റഷ്യൻ സ്വദേശിക്ക് കൊവിഡ്, സാമ്പിൾ ഒമിക്രോൺ പരിശോധനയ്ക്ക് അയച്ചു

കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (Kochi International Airport) ബ്രിട്ടനിൽ നിന്നെത്തിയ ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഒമിക്രോൺ (Omicron) വകഭേദമാണോ എന്നറിയാൻ സാ൦പിൾ ജനിതക ശ്രേണി പരിശോധനയ്ക്ക് അയച്ചു. ഇദ്ദേഹത്തെ അമ്പലമുകൾ സർക്കാർ കൊവിഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റഷ്യൻ സ്വദേശിയാണ്.

കേരളത്തിന് വീഴ്ച

ഒമിക്രോണിൽ കേന്ദ്ര മാർഗനിർദേശം നടപ്പാക്കുന്നതിന് മുൻപ് കേരളത്തിലെത്തിയവരെ കണ്ടെത്തി മുൻകരുതലെടുക്കുന്നതിൽ വീഴ്ച്ച സംഭവിച്ചു. നവംബർ 29ന് റഷ്യയിൽ നിന്നെത്തിയവരിൽ ഒരാൾക്ക് കോവിഡ് പോസിറ്റീവ് സ്ഥീരീകരിച്ചിട്ടും കൂടെ യാത്ര ചെയ്തവരെ ഇതുവരെ പൂർണമായും നിരീക്ഷണത്തിലാക്കുന്നത് വൈകി. സംഘത്തിൽ ഏറ്റവും കൂടുതൽ പേർ വിമാനമിറങ്ങിയ എറണാകുളത്താണ് പലരും പരിശോധന പോലുമില്ലാതെ കടന്നുപോയത്. ഇക്കാര്യത്തിൽ യാത്രാസംഘത്തിൽ ഒപ്പമുണ്ടായിരുന്നയാൾ തന്നെ പരാതി നൽകിയെങ്കിലും ഇടപെടലുണ്ടായില്ല. കോവിഡ് പോസിറ്റിവായ ആളുടെ സാംപിൾ ഇന്നലെ മാത്രമാണ് ജനിതക പരിശോധനയ്ക്ക് അയച്ചത്.

28ന് റഷ്യയിൽ നിന്ന് വിനോദസഞ്ചാരം കഴിഞ്ഞ തിരികെയെത്തിയ മുപ്പതംഗ സംഘത്തിൽ പലരും പരിശോധന പോലുമില്ലാതെ കടന്നുപോയ വിവരം നേരത്തെ പുറത്തുവന്നിരുന്നു. പരിശോധിക്കുമെന്ന് സർക്കാരും പറഞ്ഞിരുന്നു. ഇതിൽ 2ന് സാംപിളെടുത്ത കോട്ടയം സ്വദേശിയാണ് പിന്നീട് കോവിഡ് പോസിറ്റീവായത്. എന്നാൽ കൂടെ യാത്ര ചെയ്തവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കുന്നതിൽ വൻവീഴ്ച്ചയാണ് ഉണ്ടായത്. കൂടെ യാത്ര ചെയ്ത, എറണാകുളത്ത് വിമാനമിറങ്ങിയ 24 പേരുടെ പട്ടിക ഇന്നലെ വൈകിട്ടാണ് എറണാകുളത്ത് തയാറായത്. അതുവരെ ഇവർ ഒരിടത്തും നിരീക്ഷണത്തിലായിരുന്നില്ല. തിങ്കളാഴ്ച്ച ഇവരെ പരിശോധിക്കും. 

നിലവിൽ ചികിത്സയിൽ കഴിയുന്ന ആളുടെ സാംപിൾ ഇന്നലെ വൈകിട്ടാണ് ജനിതക ശ്രേണീകരണത്തിനായി അയച്ചത്. ഇയാളുടെ സമ്പർക്ക പട്ടിക കണ്ടെത്താൻ ശ്രമം തുടരുകയാണ്. അതേസമയം, തിരുവനന്തപുരത്ത് ഇറങ്ങിയവരെ മുഴുവൻ നിരീക്ഷണത്തിലാക്കിയെന്നാണ് തിരുവനന്തപുരം ജില്ലാ ആരോഗ്യവകുപ്പ് പറയുന്നത്. ചുരുക്കത്തിൽ 29ന് വിമാനമിറങ്ങി റിസ്ക് രാജ്യത്ത് നിന്നെത്തിയ ഒരാൾ കോവിഡ് ബാധിതനായിട്ടും 5 ദിവസം ഉണ്ടായത് വലിയ അനാസ്ഥ.

റഷ്യ ഒമിക്രോൺ റിസ്ക് രാജ്യമാണോയെന്നതിൽ വിമാനത്താവളത്തിൽ ഉണ്ടായ ആശയക്കുഴപ്പമാണ് വീഴ്ചയ്ക്ക് ഇടയാക്കിയതെന്നാണ് ആരോഗ്യവകുപ്പ് അനൗദ്യോഗികമായി വിശദീകരിക്കുന്നത്. എന്നാൽ സർക്കാർ നിർദേശം പിന്നീട് വന്നിട്ടും ഗൗരവമുള്ള ഇടപെടലുണ്ടായില്ല. മാർഗനിർദേശം നടപ്പാവുന്നതിനും 10 ദിവസം മുൻപ് നവംബർ 20ന് സാംപിളെടുത്തവരിലാണ് രാജ്യത്ത് ആദ്യമായി ഒമിക്രോൺ സ്ഥീരീകരിച്ചത് എന്നതാണ്, ഈ വീഴ്ച്ച എത്രത്തോളം ഗൗരവമുള്ളതാണെന്ന് അടിവരയിട്ടുറപ്പിക്കുന്നത്.

click me!