ലേഖനമെഴുതിയത് മാധ്യമങ്ങളിലെ സംവാദം തുടരുന്നതിനാലാണെന്നും അകലെയുള്ളവർക്ക് വ്യക്തത വരുത്താനാണ് ശ്രമിച്ചതെന്നും എസ്ആർപി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
തിരുവനന്തപുരം: മന്ത്രിസഭ രൂപീകരണ വിവാദത്തിൽ വിശദീകരണവുമായി സിപിഎം. സ്ഥാനമില്ലെങ്കിൽ അവഗണിച്ചെന്ന തോന്നൽ പാർട്ടി ബോധത്തിന്റെ കുറവെന്ന് വിശേഷിപ്പിച്ച് എസ് രാമചന്ദ്രൻ പിള്ള രംഗത്തെത്തി. ദേശാഭിമാനി ലേഖനത്തിലാണ് പരാമർശം. പാർലമെന്ററി വ്യാമോഹങ്ങൾക്ക് കീഴ്‌പ്പെടുന്നതിനാലാണ് അത്തരം തോന്നൽ ഉണ്ടാകുന്നത്. ഇത്തരം പാർലമെന്ററി വ്യാമോഹങ്ങളാണ് പാർട്ടിയിൽ വിഭാഗീയത വളർത്തുന്നതെന്നും ലേഖനത്തിൽ പറയുന്നു. വനിതകളെ അവഗണിച്ചുവെന്നത് മാധ്യമങ്ങളുടെ പ്രചാരവേലയാണെന്നും എസ്ആർപി ആരോപിക്കുന്നു.
മികവിന്റെ പേരിൽ ഒരാളെ മാത്രം പരിഗണിച്ചാൽ പാർട്ടിയിൽ അനൈക്യമുണ്ടാകുമെന്നാണ് എസ് രാമചന്ദ്രൻപിളള വിശദീകരിക്കുന്നത്. ഒരേ സ്ഥാനത്ത് ഒരാൾ തന്നെ തുടരുന്നത് അനാരോഗ്യകരമാണ്. പാർട്ടിയിൽ സ്ഥാനങ്ങൾക്കായുളള അത്യാഗ്രഹമുണ്ടെന്ന് വിലയിരുത്തലുണ്ടെന്നും പാർട്ടി മുഖപ്പത്രത്തിൽ പോളിറ്റ് ബ്യൂറോ അംഗം എഴുതിയ ലേഖനത്തിൽ പറയുന്നു.
ലേഖനമെഴുതിയത് മാധ്യമങ്ങളിലെ സംവാദം തുടരുന്നതിനാലാണെന്നും അകലെയുള്ളവർക്ക് വ്യക്തത വരുത്താനാണ് ശ്രമിച്ചതെന്നും എസ്ആർപി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പാർട്ടിക്കുള്ളിൽ ആശയക്കുഴപ്പവും ഭിന്നതയുമില്ല, പാർട്ടിയിലെ തലമുറമാറ്റത്തിനും നവീകരികരണത്തിനമാണ് മാറ്റങ്ങളെന്നും പാർട്ടിയുടെ കേന്ദ്ര സംസ്ഥാന സമ്മേളനങ്ങളുടെ കാഴ്ചപ്പാടാണ് നടപ്പായതെന്നും എസ്ആർപി പറയുന്നു. 1995 മുതൽ തുടർച്ചയായി ചൂണ്ടിക്കാട്ടുന്നതാണ് പാർലമെൻ്ററി വ്യമാോഹമെന്നും മാധ്യമങ്ങൾ ഉണ്ടാക്കുന്ന പൊതുബോധം നേതാക്കളെ ബാധിക്കേണ്ടതില്ലെന്നും എസ്ആർപി വിശദീകരിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona