'മുസ്ലിമായ എന്നെ കല്യാണം കഴിച്ചതിലുള്ള വൈരാഗ്യം'; ഭര്‍ത്താവിനെതിരായ പോക്സോ കേസില്‍ ഭാര്യയുടെ പ്രതികരണം

By Web TeamFirst Published Sep 10, 2019, 3:40 PM IST
Highlights

പ്രായപൂര്‍ത്തിയായതോടെ താൻ ഹിന്ദുസമുദായത്തില്‍പെട്ട ഒരു യുവാവിനെ രജിസ്റ്റ‍ർ വിവാഹം കഴിച്ചു. ഇത് അംഗീകരിക്കാതെ വീട്ടുകാ‍ർ ഭര്‍ത്താവിനെതിരെ തിരിയുകയും കള്ളക്കേസില്‍ കുടുക്കിയെന്നും പെണ്‍കുട്ടി ആരോപിച്ചിട്ടുണ്ട്

കൊല്ലം: അഞ്ചലില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന കേസില്‍ യുവാവ് പോക്സോ വകുപ്പ് പ്രകാരം അറസ്റ്റിലായ സംഭവത്തില്‍ ശക്തമായി പ്രതികരിച്ച് ഭാര്യ രംഗത്ത്. യുവാവിനെ മനപൂര്‍വം കേസില്‍ കുടുക്കിയതാണെന്ന ആരോപണവുമായാണ് കൊല്ലം അഞ്ചല്‍ സ്വദേശി ശബരിയുടെ ഭാര്യ രംഗത്തെത്തിയത്.

മുസ്ലിം സമുദായത്തില്‍ പെട്ട തന്നെ പ്രേമിച്ച് വിവാഹം കഴിച്ചതിലുള്ള വൈരാഗ്യമാണ് കേസിനു പിന്നിലെന്നാണ് ശബരിയുടെ ഭാര്യ പറയുന്നത്. പ്രായപൂര്‍ത്തിയായതോടെ താൻ ഹിന്ദുസമുദായത്തില്‍പെട്ട ഒരു യുവാവിനെ രജിസ്റ്റ‍ർ വിവാഹം കഴിച്ചു. ഇത് അംഗീകരിക്കാതെ വീട്ടുകാ‍ർ ഭര്‍ത്താവിനെതിരെ തിരിയുകയും കള്ളക്കേസില്‍ കുടുക്കിയെന്നും പെണ്‍കുട്ടി ആരോപിച്ചിട്ടുണ്ട്. ഇത് ശ്രദ്ധയില്‍പെട്ടെന്നും കൂടുതല്‍ അന്വേഷണം നടത്തുമെന്ന് അഞ്ചൽ പൊലീസ് വ്യക്തമാക്കി.

അഞ്ചൽ സ്വദേശികളായ രണ്ട് പെണ്‍കുട്ടികളുടെ പരാതിയിലാണ് ശബരിയെ പൊലീസ് അറസ്റ്റു ചെയ്തത്. പ്രേമം നടിച്ച് വലയിലാക്കിയശേഷം പെണ്‍കുട്ടികളുടെ തന്നെ വീടുകളിൽ വച്ച്  പീഡിപ്പിച്ചെന്നാണ് പരാതി. പെണ്‍കുട്ടികൾ രണ്ടുപേരും ചൈല്‍ഡ് ലൈനാണ് പരാതി നല്‍കിയത്. ചൈല്‍ഡ് ലൈനിന്‍റെ നിര്‍ദേശ പ്രകാരം അഞ്ചല്‍ പൊലീസ് ശബരിയെ അറസ്റ്റു ചെയ്യുകയായിരുന്നു.

അതേസമയം ശബരിയുടെ ഭാര്യയെ പീഡീപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ സിപിഎം നേതാവായ രണ്ടാനച്ഛനെതിരെയും പൊലീസ് പോക്സോ നിയമപ്രകാരമാണ് കേസെടുത്തിട്ടുണ്ട്. ശബരിയെ പോക്സോ കേസില്‍ അറസ്റ്റു ചെയ്തതിനു പിന്നാലെയാണ് രണ്ടാനച്ഛനെതിരെ പരാതിയുമായി പെണ്‍കുട്ടി രംഗത്തെത്തിയത്.

സിപിഎം ഏരൂര്‍ ലോക്കൽ കമ്മറ്റി അംഗവും ഡിവൈഎഫ്ഐ മുൻ ജില്ലാകമ്മറ്റി അംഗവുമായ വ്യക്തിക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പെണ്‍കുട്ടി തിരുവനന്തപുരം റൂറൽ എസ്പിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അഞ്ചൽ പൊലീസ് കേസെടുത്തത്. തന്‍റെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായിരുന്ന പ്രതി മാനസികമായും ശാരീരികമായും പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി.

ആദ്യ വിവാഹം വേര്‍പ്പെടുത്തിയശേഷം കുട്ടിയുടെ അമ്മ ഇയാളെ വിവാഹം കഴിച്ചതോടെ പീഡന ശ്രമം കൂടി. ഇതോടെ താൻ ഹോസ്റ്റലിലേക്ക് മാറിയെന്നും അവധി ദിവസങ്ങളില്‍ പോലും വീട്ടിൽ പോകാറില്ലായിരുന്നുവെന്നും കുട്ടിയുടെ പരാതിയില്‍ പറയുന്നത്. രാത്രിയില്‍ ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞിരുന്നുവെന്നും സംഭവങ്ങൾ അമ്മയോട് പറഞ്ഞാൽ കൊന്നു കളയുമെന്നു ഭീഷണപ്പെടുത്തിയിരുന്നുവെന്നും പരാതിയില്‍ ഉണ്ട്.

"

 

 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ ടെലഗ്രാം, ഹലോ, ഷെയര്‍ ചാറ്റ് എന്നിവിടങ്ങളില്‍ ലഭിക്കാന്‍ ചെയ്യേണ്ടത്

ഹലോയില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

ഷെയര്‍ ചാറ്റില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

 

 

click me!