
ന്യൂഡൽഹി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ സുപ്രധാന നിരീക്ഷണങ്ങളുമായി സുപ്രീം കോടതി ഭരണഘടനാ ബെഞ്ച്. യഥാർത്ഥ വിശ്വാസികൾ മതപരമായ ആചാരങ്ങളെ ചോദ്യം ചെയ്യില്ലെന്നും അവിശ്വാസികൾക്ക് ആചാരങ്ങളിൽ ഇടപെടാൻ അവകാശമില്ലെന്നും ജസ്റ്റിസ് ബി.വി. നാഗരത്ന പറഞ്ഞു. ശബരിമല തന്ത്രി കണ്ഠരര് രാജീവരർക്ക് വേണ്ടി ഹാജരായ അഭിഭാഷകന്റെ വാദത്തിനിടെയായിരുന്നു ഈ നിരീക്ഷണം.
യുവതി പ്രവേശനത്തിനായി ആദ്യം ഹർജി നൽകിയവർ അയ്യപ്പ വിശ്വാസികളല്ലെന്ന് ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് നാഗരത്ന, വിശ്വാസികളല്ലാത്തവരുടെ ഹർജി കോടതി എന്തിന് കേൾക്കണമെന്നും നേരത്തെ ചോദിച്ചിരുന്നു. ഇത്തരം പൊതുതാൽപര്യ ഹർജികൾ സ്വീകരിക്കാൻ പാടില്ലായിരുന്നുവെന്നും പലരും പ്രത്യേക അജണ്ടകളുമായാണ് കോടതിയെ സമീപിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. സ്ത്രീകൾക്ക് പ്രവേശനം വേണമെന്ന് ആവശ്യപ്പെട്ട് ഏതെങ്കിലും അയ്യപ്പ വിശ്വാസി ഹർജി നൽകിയിട്ടുണ്ടോ എന്നും കോടതി ആരാഞ്ഞു.
അതേസമയം, ചില ആചാരങ്ങൾ അന്ധവിശ്വാസമാണെന്ന് തീരുമാനിക്കാൻ കോടതിക്ക് അധികാരമുണ്ടെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് നിരീക്ഷിച്ചു. മതപരമായ കാര്യങ്ങളിൽ അവസാന വാക്ക് നിയമസഭയുടേതാണെന്ന് പറയാനാകില്ലെന്നും കോടതി വ്യക്തമാക്കി. എന്നാൽ, ഒരു മതാചാരത്തെ മാത്രം അന്ധവിശ്വാസമായി വിധിക്കാൻ കോടതിക്ക് കഴിയില്ലെന്നും അതിനുള്ള പണ്ഡിത പരിജ്ഞാനം കോടതികൾക്കില്ലെന്നും കേന്ദ്ര സർക്കാർ വാദിച്ചു. ക്ഷേത്രങ്ങളിൽ പൂജാരികളെ നിയമിക്കുന്നത് യോഗ്യതയുടെയും പരിജ്ഞാനത്തിന്റെയും അടിസ്ഥാനത്തിലാണെന്നും അതിൽ സർക്കാരുകൾക്ക് ഇടപെടാൻ കഴിയില്ലെന്നും കേന്ദ്രം ബെഞ്ചിനെ അറിയിച്ചു.
മനുഷ്യബലി പോലുള്ള കാര്യങ്ങൾ നടന്നാൽ കോടതിക്ക് മറ്റ് പരിശോധനകൾ ഇല്ലാതെ ഇടപെടാനാകുമെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ആചാരങ്ങൾ പൊതുസമാധാനത്തെയും നൈതികതയെയും ബാധിക്കുന്നുണ്ടെങ്കിൽ കോടതിക്ക് ഇടപെടാമെന്ന് ജസ്റ്റിസ് നാഗരത്നയും വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam