
തിരുവനന്തപുരം/ ആലപ്പുഴ: ശബരിമലയിൽ ആചാരസംരക്ഷണത്തിനായി കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച നിയമത്തിന്‍റെ കരട് പുറത്ത് വിട്ട് യുഡിഎഫ്. യുവതീപ്രവേശനം വിലക്കുന്ന കരടിൽ ആചാരലംഘനത്തിന് രണ്ട് വർഷം വരെ തടവ് ശിക്ഷയും നിർദ്ദേശിക്കുന്നു. അതേസമയം കരടിന് നിയമസാധുതയില്ലെന്നും യുഡിഎഫ് ലക്ഷ്യം ജനങ്ങളെ പറ്റിക്കലാണെന്നും സിപിഎം പ്രതികരിച്ചു.
ശബരിമലയിൽ ഒരു മുഴം മുമ്പെ എറിഞ്ഞാണ് യുഡിഎഫിന്‍റെ നിർണ്ണായക നീക്കം. അധികാരത്തിലെത്തിയാൽ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച നിയമത്തിന്‍റെ കരട് പുറത്തുവിട്ടാണ് വിശ്വാസികളെ ഒപ്പം നിർത്താനുള്ള ശ്രമം. യുവതീപ്രവേശനം നിയമമപരമായി വിലക്കുന്ന കരടിൽ തന്ത്രിക്ക് നൽകുന്നത് പരമാധികാരമാണ്. ആചാരപരമായ കാര്യങ്ങളിൽ തന്ത്രിയുടേതാകും അന്തിമവാക്ക്. അയ്യപ്പഭക്തരെ പ്രത്യേക ഉപമതമാക്കിയും കരട് ബില്ലിൽ പ്രഖ്യാപിക്കുന്നു. കേസ് വിശാലബെഞ്ചിന്‍റെ പരിഗണനയിലിരിക്കെ നിയമപ്രശ്നത്തിനപ്പുറം ആചാരസംരക്ഷണത്തിനായി ഏതറ്റം വരെയെും പോകുമെന്ന രാഷ്ട്രീയനിലപാടെടുത്താണ് എൽഡിഎഫിനെയും കേന്ദ്രം ഭരിക്കുന്ന ബിജെപിയും യുഡിഎഫ് സമ്മർദ്ദത്തിലാക്കുന്നത്.
'വ്യാജബില്ല്, ഇതെങ്ങനെ നടപ്പാക്കാനാണ്?'
ശബരിമലയിലെ യുവതീപ്രവേശനത്തിൽ കരട് ബില്ലുണ്ടാക്കി പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയ യുഡിഎഫ് ആളെപ്പറ്റിക്കുകയാണോ എന്ന് സിപിഎം ആക്ടിംഗ് സംസ്ഥാനസെക്രട്ടറി എ വിജയരാഘവൻ ചോദിക്കുന്നത്. ഏത് അധികാരം ഉപയോഗിച്ചാണ് യുഡിഎഫ് നിയമമുണ്ടാക്കുന്നത്? കോടതി വിധി അനുസരിച്ചല്ലേ സർക്കാരിന് പ്രവർത്തിക്കാനാകൂ. ആളെപ്പറ്റിക്കൽ പണ്ടും യുഡിഎഫ് പരിപാടിയാണ്. ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് നേരത്തേ പറഞ്ഞതാണ് - വിജയരാഘവൻ പറയുന്നു.
സിപിഎമ്മിന് ഇക്കാര്യത്തിൽ യാതൊരു അവ്യക്തതയുമില്ലെന്നും വിജയരാഘവൻ പറയുന്നു. കോടതി തീരുമാനത്തിന് അനുസരിച്ച് പ്രവർത്തിക്കും. ഇതിൽ സംസ്ഥാനത്തിന് നിയമനിർമാണം സാധ്യമല്ല. ഇത് യുഡിഎഫിനുമറിയാം. എന്നിട്ടും കള്ളബില്ലുണ്ടാക്കി നാട്ടുകാരെ പറ്റിക്കുകയാണ്. ഭരണഘടനാപരമായ കാര്യങ്ങളിലെ അധികാരങ്ങളെക്കുറിച്ച് കോൺഗ്രസിന് അറിവില്ലേ? ഏത് ഭരണഘടന അനുസരിച്ചാണ് നിയമം ഉണ്ടാക്കുക? കോടതി എടുക്കേണ്ട തീരുമാനം എങ്ങനെ സർക്കാർ എടുക്കും? - വിജയരാഘവൻ ചോദിക്കുന്നു.
കോടതിവിധിയാണ് സർക്കാർ നയം. ഇത് മുഖ്യമന്ത്രി തന്നെ പറഞ്ഞതല്ലേ? തദ്ദേശതെരഞ്ഞെടുപ്പിൽ പയറ്റിത്തോറ്റ അടവുമെടുത്ത് വീണ്ടുമിറങ്ങുകയാണ് യുഡിഎഫ് എന്ന് മന്ത്രി തോമസ് ഐസകും പ്രതികരിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ കൈപൊള്ളിയ എൽഡിഎഫിന് ഇപ്പോൾ യുവതീപ്രവേശനത്തിൽ കടുംപിടുത്തമില്ല. വിശാലബെഞ്ചിന്‍റെ വിധിക്ക് ശേഷം ചർച്ചയാകാമെന്ന അയഞ്ഞ നിലപാടിലൂടെ യുഡിഎഫ് ഒരുക്കിയ കെണിയിൽ വീഴാതെ ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്നു സിപിഎം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam