
തിരുവനന്തപുരം: സ്വര്‍ണ പീഠം കൈവശമുണ്ടായിരുന്നിട്ടും കള്ളം പറയുകയും ദേവസ്വം ബോര്‍ഡിനെ കള്ളന്മാരാക്കുകയും ചെയ്ത സ്പോണ്‍സര്‍ക്കെതിരെ അന്വേഷണം വേണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്‍റ് പിഎസ്‍ പ്രശാന്ത് പറഞ്ഞു. ശബരിമല ആഗോള അയ്യപ്പ സംഗമത്തിന്‍റെ പകിട്ട് ഇല്ലാതാക്കാൻ ചിലരുമായി ചേര്‍ന്ന് സ്പോണ്‍സര്‍ ആസൂത്രിതമായി ഗൂഢാലോചന നടത്തിയെന്നാണ് സംശയിക്കുന്നതെന്നും പിഎസ്‍ പ്രശാന്ത് പറഞ്ഞു. സ്പോണ്‍സറുടെ അടപടലം അന്വേഷിക്കണമെന്നും ദേവസ്വം പ്രസിഡന്‍റ് തുറന്നടിച്ചു. സ്വര്‍ണ പീഠം കൈവശം ഉണ്ടായിരുന്നിട്ടും എന്തിനാണ് സ്പോണ്‍സര്‍ കള്ളം പറഞ്ഞതെന്ന് പിഎസ് പ്രശാന്ത് ചോദിച്ചു. ദേവസ്വം ബോര്‍ഡിനെയും തന്നെയും സ്വർണ്ണക്കള്ളന്മാർ എന്നാണ് വിളിച്ചത്. ആ നഷ്ടപ്പെട്ട മാനത്തിന് ആര് സമാധാനം പറയും?
എന്തിനാണ് ദേവസ്വം ബോര്‍ഡിൽ പഴിചാരിയത്? സ്വര്‍ണ പീഠം കൈവശമുണ്ടായിട്ടും ദേവസ്വം ബോര്‍ഡിനെ ഏൽപ്പിച്ചുവെന്ന രീതിയിൽ പഴിചാരി കള്ളം പറഞ്ഞു. അതിന്‍റെ അടിസ്ഥാനത്തിൽ പ്രതിപക്ഷ നേതാക്കള്‍ ഉള്‍പ്പെടെ ദേവസ്വം പ്രസിഡന്‍റ് മോഷ്ടിച്ചുകൊണ്ടുപോയെന്ന് പറഞ്ഞു. തന്നെ കള്ളനാക്കി. സ്പോണ്‍സറുടെ വാക്കാണ് ഇതിനെല്ലാം കാരണമായത്. ആഗോള സംഗമത്തിന്‍റെ പകിട്ട് കളയാൻ മനപ്പൂര്‍വം ചെയ്തകാര്യമാണിതെന്നാണ് സംശയിക്കുന്നത്. ദേവസ്വം ബോര്‍ഡിന് ഒന്നും മറയ്ക്കാനില്ല. എല്ലാം സുതാര്യമായിട്ടാണ് ചെയ്യുന്നത്. സ്പെഷ്യൽ കമ്മീഷണറെ അറിയിച്ചില്ലെന്ന കാര്യത്തിലെ ചെറിയ സാങ്കേതിക പ്രശ്നം മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നും പിഎസ്‍ പ്രശാന്ത് പറഞ്ഞു.
ആഗോള സംഗമത്തിന്‍റെ പകിട്ട് കളയുന്നതിനായി ചില ആളുകളുമായി ചേര്‍ന്ന് ഇയാള്‍ നടത്തിയ ഗൂഢാലോചനയാണോയെന്ന് സംശയിക്കുന്നുണ്ട്. ആഗോള അയ്യപ്പ സംഗമം നടക്കുന്നതിന് കൃത്യം അഞ്ചു ദിവസം മുമ്പാണ് ഈ ആരോപണം ഉയരുന്നത്. ബോര്‍ഡിനെ സ്വര്‍ണ്ണകള്ളന്മാരാക്കി. കൃത്യമായി അയാള്‍ക്ക് എല്ലാകാര്യങ്ങളും അറിയാമായിരുന്നു. കരുതിക്കൂട്ടി ഗൂഢാലോചന നടത്തിയ സ്പോണ്‍സര്‍ ഉണ്ണികൃഷ്ണനെതിരെ അന്വേഷണം വേണം. തുടര്‍ നടപടികളെല്ലാം കോടതി തീരുമാനിക്കട്ട. ഉണ്ണികൃഷ്ണൻ പറയുമ്പോഴാണ് ഇങ്ങനെയൊരു പീഠം ഉള്ള കാര്യം പോലും. വളരെ കൃത്യമായാണ് ദേവസ്വം ബോര്‍ഡ് കാര്യങ്ങള്‍ ചെയ്തതെന്നും സ്പോണ്‍സറുടെ അടപടലം അന്വേഷിക്കണമെന്നും പിഎസ്‍ പ്രശാന്ത് പറഞ്ഞു. ദേവസ്വം വിജിലന്‍സ് എസ്‍പി ഇതുമായി ബന്ധപ്പെട്ട് കോടതിയിൽ റിപ്പോര്‍ട്ട് നൽകും. അതിനാൽ കോടതി പരിഗണനയിലുള്ളതിനാൽ കൂടുതൽ പറയാനാകില്ലെന്നും പിഎസ് പ്രശാന്ത് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam