
അമ്പലപ്പുഴ: ശബരിമലയിലെ മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ചുള്ള ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ട തുള്ളൽ ഇന്ന്. ഐതിഹ്യപ്പെരുമയിൽ അമ്പലപ്പുഴ, ആലങ്ങാട്ട് സംഘങ്ങൾ എരുമേലിയിൽ പേട്ട തുള്ളും. ഉച്ചയോടെ അമ്പലപ്പുഴ സംഘത്തിൻ്റെ പേട്ടതുള്ളലാണ് ആദ്യം നടക്കുക. വാദ്യമേളങ്ങൾക്കൊപ്പം പേട്ടതുള്ളിയെത്തുന്ന സംഘത്തെ വാവരു പള്ളിയിൽ വരവേല്ക്കും. ഉച്ചകഴിഞ്ഞ് ആലങ്ങാട്ട് സംഘവും പേട്ട തുള്ളും. പേട്ടതുള്ളൽ പ്രമാണിച്ച് കാഞ്ഞിരപ്പള്ളി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, സർക്കാർ ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
വാവരുടെ പ്രതിനിധി അമ്പലപ്പുഴ സംഘത്തിനൊപ്പം യാത്രയായതിനാൽ വാവരു പളളിയിൽ കയറാതെയാകും ആലങ്ങാട്ട് സംഘം വലിയമ്പലത്തിലേയ്ക്ക് പേട്ടതുള്ളി നീങ്ങുക. കൊച്ചമ്പലത്തിൽ നിന്ന് സമൂഹ പെരിയോൻ ഗോപാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ പേട്ടതുള്ളി നീങ്ങുന്ന സംഘത്തിനൊപ്പം തിടമ്പേറ്റിയ ഗജവീരൻമാരും അണിനിരക്കും. മതമൈത്രിയുടെ സന്ദേശം വിളിച്ചോതി തുടർന്ന് ജമാഅത്ത് ഭാരവാഹികൾ ചേർന്ന് അമ്പലപ്പുഴ സംഘത്തിന് സ്വീകരണം നൽകും. വാവരുടെ പ്രതിനിധിയുമായി പള്ളിയ്ക്ക് വലതു വച്ച നീങ്ങുന്ന സംഘം പിന്നീട് വലിയമ്പലത്തിലേയ്ക്ക് പുറപ്പെടും. വഴിയിൽ വിവിധ സംഘനകളുടെ സ്വീകരണങ്ങളേറ്റുവാങ്ങി എത്തുന്ന പേട്ടതുള്ളൽ സംഘത്തെ വലിയമ്പലത്തിൽ ദേവസ്വം ഭാരവാഹികൾ ചേർന്ന് സ്വീകരിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam