
തിരുവനന്തപുരം: ശബരിമലയിലേക്കുള്ള മില്‍മ നെയ്യ് മറിച്ച് വിറ്റത്തില്‍ അന്വേഷണം ദേവസ്വം ബോർഡിലേക്കും. നെയ്യ് തട്ടിപ്പിൽ ഗുരുതര വീഴ്ച ഉണ്ടായി എന്ന് പറഞ്ഞ ദേവസ്വം മന്ത്രി കെ മുരളീധരൻ ദേവസ്വം കമ്മീഷണറോട് റിപ്പോർട്ട് തേടി. ഇതിനിടെ ആരോപണ വിധേയനായ ഉദ്യോഗസ്ഥന് രാജിവെച്ച് പോകാൻ മിൽമ ഭരണസമിതി അനുമതി നൽകിയതിൻ്റെ രേഖകൾ ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടു.
മില്‍മ നെയ്യ് മറിച്ചുവിറ്റ് പകരം നിലവാരമില്ലാത്ത നെയ് ശബരിമലയില്‍ എത്തിച്ചതില്‍ ദേവസ്വം ബോർഡിലേക്കും അന്വേഷണം വ്യാപിക്കുന്നു. ബോർഡിന്‍റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയെന്ന് വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ദേവസ്വം മന്ത്രി റിപ്പോർട്ട് തേടിയത്. ഏതൊക്കെ കാലഘട്ടത്തിലാണ് നിലവാരമില്ലാത്ത നെയ്യ് ശബരിമലയില്‍ എത്തിയതെന്ന് ദേവസ്വം കമ്മീഷണർ അന്വേഷിക്കും. നെയ് കൊടുത്ത മില്‍മയേപ്പോലെ തന്നെ വാങ്ങിയ ദേവസ്വം ബോർഡിനും ഇടപാടില്‍ ഉത്തരവാദിത്വമുണ്ടെന്നാണ് സർക്കാർ വിലയിരുത്തൽ.
ജോയിന്‍റ് ഡറക്ടറുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിന് ക്ഷീരവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയും ഉത്തരവിട്ടുണ്ട്. സംഭവത്തില്‍ ഇതിനോടകം വിജിലൻസും അന്വേഷണം തുടങ്ങിയിട്ടുണ്ട്. മില്‍മയിലെ ഇടത് ഭരണസമിതി അറിയാതെ ഒന്നും നടക്കില്ലെന്ന് മന്ത്രി ബിന്ദു കൃഷ്ണ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നെയ്യ് വില്‍പ്പനയില്‍ ആരോപണ വിധേയനായ മിൽമയിലെ ഉദ്യോഗസ്ഥൻ ഷൈൻ ജോസഫിനെ രക്ഷിക്കാൻ ആസൂത്രിത ശ്രമം നടന്നതിൻ്റെ വിവരങ്ങളും പുറത്തുവന്നു. അന്വേഷണം നടക്കുന്നതിനിടെ ഷൈൻ ജോസഫ് രാജിവെച്ച് പോകാൻ ശ്രമിച്ചപ്പോള്‍ മില്‍മ എംഡിയും സർക്കാർ പ്രതിനിധിയും അതിനെ എതിർത്തു. ഗുരുതരമായ ആരോപണമാണ് ഉദ്യോഗസ്ഥൻ നേരിടുന്നതെന്നും അന്വേഷണം നടക്കുന്നതിനാല്‍ രാജി അംഗീകരിക്കരുതെന്നുമായിരുന്നു നിലപാട്. എന്നാല്‍ ഇടത് ഭരണസമിതി എതിർപ്പ് തള്ളി ഷൈൻ ജോസഫിനെ രാജിവെക്കാൻ അനുവദിക്കുകായിരുന്നു. ചട്ടങ്ങൾ ലംഘിച്ച് ടെണ്ടറിന് ശുപാർശ നൽകിയതും ടെണ്ടർ അംഗീകരിച്ചതും ഷൈൻ ജോസഫായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam