മുഖ്യമന്ത്രി വി.ഡി. സതീശനും സിപിഎം നേതാവ് എ.കെ. ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച മാസപ്പടി കേസ് അട്ടിമറിക്കാനുള്ള നീക്കമാണെന്ന് ബിജെപി ആരോപിച്ചു. പിണറായി വിജയന്റെ ദൂതനായാണോ ബാലൻ മുഖ്യമന്ത്രിയെ കണ്ടതെന്ന് ബിജെപി നിയമസഭാ കക്ഷി നേതാവ് ബി.ബി. ഗോപകുമാർ സംശയം പ്രകടിപ്പിച്ചു.
കൊല്ലം: മുഖ്യമന്ത്രി വി.ഡി. സതീശനും സിപിഎം നേതാവ് എ.കെ. ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച വളരെ ഗൗരവമുള്ളതാണെന്ന് ബി.ജെ.പി നിയമസഭാ കക്ഷി നേതാവ് ബി.ബി. ഗോപകുമാർ ആരോപിച്ചു. മാസപ്പടി കേസ് നിർണായകമായ ഘട്ടത്തിൽ നിൽക്കുമ്പോഴാണ് കൂടിക്കാഴ്ച. കേസ് ആട്ടിമറിക്കാനുള്ള നീക്കമാണ് ഈ ചർച്ചയ്ക്ക് പിന്നിലെന്നും ഗോപകുമാർ ആരോപിച്ചു. പിണറായി വിജയന്റെ അടുത്ത വിശ്വസ്തനും എല്ലാ ഘട്ടത്തിലും അദ്ദേഹത്തെ പ്രതിരോധിക്കുന്ന ആളുമാണ് എ.കെ. ബാലൻ. പിണറായിയുടെ ദൂതനായിട്ടാണോ ബാലൻ മുഖ്യമന്ത്രിയെ കണ്ടതെന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പിണറായി വിജയൻ അധികാരം ദുർവിനിയോഗം ചെയ്ത് മകൾക്കും മരുമകനും വേണ്ടി നടത്തിയ അഴിമതിയാണിത്. മാസപ്പടി കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണെന്ന് പ്രതിപക്ഷ നേതാവായിരുന്നപ്പോൾ നിയമസഭയിൽ വലിയ പ്രസംഗം നടത്തി പറഞ്ഞ ആളാണ് ഇന്നത്തെ മുഖ്യമന്ത്രി. എന്നാൽ അന്ന് പറഞ്ഞ ആരോപണങ്ങൾ അദ്ദേഹം ഇപ്പോൾ സ്വയം വിഴുങ്ങുകയാണ്. ഇഡി അന്വേഷണം നടത്തിയ കേസിൽ എന്തുകൊണ്ട് ഇവിടെ കേസെടുക്കുന്നില്ലെന്നും ബിജെപി എംഎൽഎ ചോദിച്ചു.
എൽഡിഎഫും യുഡിഎഫും പരസ്പരം വിട്ടുവീഴ്ച ചെയ്യുകയാണ്. മുമ്പ് ശബരിമല കേസിൽ കടകംപള്ളി സുരേന്ദ്രനെ സംരക്ഷിക്കാനും ഇത്തരം ധാരണയുണ്ടായിരുന്നു. കടകംപള്ളി സ്കൂട്ടറിൽ രഹസ്യമായി ആഭ്യന്തരമന്ത്രിയെ പോയി കണ്ടിരുന്നു. അഴിമതിയിൽ പരസ്പരം സഹായിക്കുന്ന സമീപനമാണ് തുടരുന്നതെങ്കിൽ ബിജെപി ശക്തമായ പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
