
തിരുവനന്തപുരം: ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി എസ് പ്രശാന്ത് പ്രതിയാകും. മുൻ അംഗം അജികുമാറിനെയും പ്രതി ചേർക്കും. പ്രത്യേക അന്വേഷണ സംഘം തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഇന്ന് എഫ്ഐആർ രജിസ്റ്റർ ചെയ്യും. ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് എസ്ഐടി രൂപീകരിച്ചത്. അന്വേഷണ സംഘത്തിൽ വിജിലൻസിലെ അഞ്ച് ഇൻസ്പെക്ടർമാരാണ് ഉള്ളത്. മേൽനോട്ട ചുമതലയ്ക്ക് മൂന്ന് പേരുടെ പട്ടിക കൈമാറി. എസ് പിമാരായ ജുവനപ്പുടി മഹേഷ്, എം ജെ സോജൻ, ആർ ബിനു എന്നിവരുടെ പേരുകളാണ് നൽകിയത്. വിജിലൻസ് മേധാവി മനോജ് എബ്രഹാമാണ് പട്ടിക നൽകിയത്.
ശബരിമല മിൽമ നെയ്യ് ഇടപാട് കരാറിൽ നിർണായകമായത് എക്സിക്യൂട്ടിവ് ഓഫീസറായിരുന്ന മുരാരി ബാബുവിന്‍റെ റിപ്പോർട്ടാണ്. മിൽമയുടെ നെയ്യ് ഉപയോഗിച്ചാൽ അരവണയുടെ ഗുണമേൻമ കൂടുമെന്ന് റിപ്പോർട്ട് നൽകി. പ്രസാദ കൂട്ട് ഒന്നിന് 10 ലിറ്റർ നെയ്യിൽ നിന്ന് 7 ആക്കി കുറയ്ക്കാമെന്നും എക്സിക്യൂട്ടിവ് ഓഫീസർ ആയ മുരാരി ബാബു റിപ്പോർട്ട് നൽകിയിരുന്നു.
ശബരിമലയിലെ മെയിൻ സ്റ്റോറിലേക്ക് സാധന സാമഗ്രികൾ വാങ്ങിയതിൽ വൻ ക്രമക്കേടെന്നാണ് ദേവസ്വം വിജിലൻസിന്‍റെ കണ്ടെത്തൽ. 2017 മുതൽ 2020 വരെയുള്ള കാലത്ത് 10 ലക്ഷത്തിലേറെ രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണ്ടെത്തൽ. മെയിൻ സ്റ്റോർ സൂപ്രണ്ട് അടക്കമുള്ളവർക്ക് പങ്കുണ്ടെന്നാണ് റിപ്പോർട്ട്. നെയ് ക്രമക്കേടിന് പിന്നാലെയാണ് തട്ടിപ്പിന്‍റെ മറ്റ് വിവരങ്ങൾ കൂടി പുറത്തുവന്നത്. മെയിൻ സ്റ്റോറിലേക്ക് ആവശ്യമായതിന്‍റെ അഞ്ചിരട്ടിയിലേറെ സാധനങ്ങൾ വാങ്ങിയെന്നാണ് കണ്ടെത്തൽ. അഭിഷേകത്തിന്‍റെ മറവിലായിരുന്നു വാങ്ങിക്കൂട്ടൽ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam