
തിരുവനന്തപുരം: ശബരിമല സ്വർണ മോഷണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഉണ്ണിക്കൃഷ്ണൻ പോറ്റി, മുരാരി ബാബു എന്നീ പ്രതികളുടെ റിമാൻഡ് കാലാവധി ഈ മാസം 27 വരെ നീട്ടി. തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. കേസിൽ പ്രതിയായ മുരാരി ബാബുവിൻ്റെ ജാമ്യാപേക്ഷ പിൻവലിച്ചു. വാസുവിൻ്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവച്ചു. കൊല്ലം വിജിലൻസ് കോടതി അവധിയായതിനാലാണ് തിരുവനന്തപുരത്ത് പ്രതികളെ ഹാജരാക്കിയത്.
കേസിൽ ദേവസ്വം മുൻ പ്രസിഡന്‍റ് എ പത്മകുമാറിനെ എസ്ഐടി ഉടൻ ചോദ്യം ചെയ്യും. പത്മകുമാറിന്‍റെ സെക്രട്ടറി അടക്കമുള്ളവരെ വിളിച്ചുവരുത്തി വിവരങ്ങൾ തേടി. കേസിൽ പ്രതിയായ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ് ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷ പത്തനംതിട്ട ജില്ലാ കോടതി ഇന്ന് തള്ളി. തനിക്കെതിരായ ആരോപണങ്ങൾക്ക് അടിസ്ഥാനം ഇല്ലെന്നും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്നും കാട്ടിയാണ് എസ് ജയശ്രീ കോടതിയെ സമീപിച്ചത്. സമാന ഉള്ളടക്കത്തോടെ ഇവർ നൽകിയ ഹർജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു.
അതിനിടെ ശബരിമല സന്നിധാനത്തെ ശാസ്ത്രീയ പരിശോധനയ്ക്ക് എസ്ഐടി തന്ത്രിയോട് അനുമതി തേടി. ദേവസ്വം ബോർഡ് വഴിയാണ് തന്ത്രി മഹേഷ് മോഹനരോട് അനുവാദം തേടിയത്. ദ്വാരപാലക ശില്പങ്ങളിൽ നിലവിലുള്ള പാളികൾ, കട്ടിളപാളികൾ എന്നിവയുടെ ശാസ്ത്രീയ പരിശോധന നടത്താൻ പ്രത്യേക അന്വേഷണ സംഘത്തിന് കോടതി നിർദേശം നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് എസ്ഐടിയുടെ നീക്കം. സ്വർണക്കൊള്ള കേസിൽ തെളിവുകൾ ശക്തമാക്കാനാണ് ഉണ്ണികൃഷ്ണൻ പോറ്റി സ്വർണം പൂശി കൊണ്ടുവന്ന തകിടുകളുടെ ശാസ്ത്രീയ പരിശോധന നടത്തുന്നത്. ഈ തീർത്ഥാടന കാലത്തിന്റ തുടക്കം സ്ഥാപിച്ച പാളികളിലും പരിശോധന നടത്തും.