
കൊച്ചി: ശബരിമല സ്വർണക്കൊളളയിൽ സംസ്ഥാന പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ രേഖകൾ ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഹൈക്കോടതിയെ സമീപിച്ചു. എഫ് ഐ ആർ, അനുബന്ധ മൊഴികൾ എന്നിവയുടെ പകർപ്പാണ് തേടിയിരിക്കുന്നത്. കേസെടുക്കുന്നതിന് മുന്നോടിയായാണ് എഫ്ഐആറുകളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ഇഡി കോടതിയെ സമീപിച്ചത്. ഈ ആവശ്യമുന്നയിച്ച് റാന്നി കോടതിയിൽ നൽകിയ അപേക്ഷ തളളിയതോടെയാണ് കേന്ദ്ര ഏജൻസി ഹൈക്കോടതിയിൽ എത്തിയത്. ശബരിമല സ്വർണക്കൊളളയിൽ കളളപ്പണ ഇടപാട് നടന്നതായി സംശയിക്കുന്നെന്നും വിശദമായ അന്വേഷണത്തിന് കേസുകളുടെ രേഖകളും വിശദാംശങ്ങളും വേണമെന്നുമാണ് ആവശ്യം. സ്വർണക്കൊളളയിലെ കളളപ്പണ ഇടപാട് പരിശോധിക്കുമെന്ന് ഇഡി വൃത്തങ്ങൾ നേരത്തെ തന്നെ അറിയിച്ചിരുന്നു.
ഇതിനിടെ, ശബരിമല സ്വർണക്കൊളളയുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് ഹൈക്കോടതി തൽക്കാലത്തേക്ക് തടഞ്ഞു. ചൊവ്വാഴ്ച വരെയാണ് വിലക്ക്. ജയശ്രീയെ അറസ്റ്റുചെയ്യാൻ എസ് ഐ ടി നീക്കം തുടങ്ങിയതിന് പിന്നാലെയാണ് നടപടി. ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥ മാത്രമായിരുന്നു താനെന്നും സ്വർണക്കൊളളയെപ്പറ്റി അറിഞ്ഞിരുന്നില്ലെന്നുമാണ് ജയശ്രീയുടെ വാദം. ഇതിനുപുറമെ ഗുരുതര ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് ചികിൽസയിലുമാണ് താനെന്നും ജയശ്രീ മുൻകൂര്‍ ജാമ്യാപേക്ഷയിൽ വ്യക്തമാക്കിയത്. ഹര്‍ജിയിൽ പ്രാഥമിക വാദം കേട്ട സിംഗിൾ ബെഞ്ച് അടുത്ത ചൊവ്വാഴ്ച വിശദമായ വാദം കേൾക്കും. ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷ പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി കഴിഞ്ഞ ദിവസം തളളിയിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.