
തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണം കൊള്ളയടിച്ച സംഭവത്തിൽ ഗൂഢാലോചന നടന്നത് ബെംഗളൂരുവിലാണെന്ന് കേസിൽ അറസ്റ്റിലായ സ്പോണ്‍സർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി. ബെംഗളൂരുവിൽ നിന്ന് കിട്ടിയ നിർദ്ദേശം പ്രകാരമാണ് ആദ്യം വിജിലൻസിന് മൊഴി നൽകിയതെന്നും അവർക്ക് പിന്നിൽ വലിയ ആളുകൾ ഉണ്ടെന്നും പോറ്റി മൊഴി നൽകി. പോറ്റി പറഞ്ഞതനുസരിച്ച് ആ 5 അംഗ സംഘത്തെ കണ്ടെത്താനാണ് പ്രത്യേക സംഘത്തിൻ്റെ നീക്കം.
സ്വർണ്ണക്കൊള്ളയിൽ തനിക്ക് വലിയ നേട്ടം ഉണ്ടായിട്ടില്ല. ലാഭമുണ്ടാക്കിയവർ മറ്റുള്ളവരാണ്. വിജിലൻസ് അന്വേഷണം തുടങ്ങിയപ്പോൾ തന്നെ ബംഗളൂരുവിലേക്ക് വിളിപ്പിച്ച് ചില നിർദ്ദേശങ്ങൾ നൽകി. അവർ പറഞ്ഞത് പ്രകാരമാണ് തന്റെ ആദ്യ മൊഴിയെന്നും ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞു.
ശബരിമല സ്വർണ്ണക്കൊള്ളയിൽ കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണൻ പോറ്റിയുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. ഇന്നലെയാണ് റാന്നി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് പോറ്റിയെ പ്രത്യേക സംഘത്തിന്‍റെ കസ്റ്റഡിയിൽ വിട്ടത്. രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാകും ചെന്നൈ, ഹൈദരാബാദ് അടക്കമുള്ള സ്ഥലങ്ങളിലെ തെളിവെടുപ്പ് നടത്തുക. സ്വർണക്കൊള്ളയിലെ ഗൂഢാലോചനയുടെ മുഖ്യ സൂത്രധാരൻ എന്ന് എസ്ഐടി വിശേഷിപ്പിച്ച മുരാരി ബാബു അടക്കമുള്ളവരെയും ചോദ്യം ചെയ്യാൻ വിളിപ്പിക്കും.
ചെന്നൈ സ്മാർട്ട് ക്രിയേഷൻസിൽ നിന്ന് ഉണ്ണികൃഷ്ണൻ പോറ്റിയുടെ നിർദ്ദേശ പ്രകാരം സ്വർണം കൊണ്ടുപോയ കൽപ്പേഷിനെയും കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്. രണ്ട് സംഘങ്ങൾ ഇതിനായി ചെന്നൈ, ഹൈദരാബാദ് അടക്കമുള്ള സ്ഥലങ്ങളിൽ അന്വേഷണം തുടരുന്നുണ്ട്. നിലവിൽ ദ്വാരപാലക പാളിയിലെ സ്വർണം കവർച്ച ചെയ്ത കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ശ്രീകോവിലിന്‍റെ കട്ടിള പാളികളിലെ സ്വർണം കൊള്ള ചെയ്ത കേസിലും വൈകാതെ അറസ്റ്റ് അപേക്ഷ കോടതിയിൽ സമർപ്പിച്ചേക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam