
തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണക്കൊള്ളയിൽ സര്‍ക്കാരിനെതിരായ പ്രതിഷേധത്തിന്‍റെ ഭാഗമായി യുവമോര്‍ച്ച സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചിൽ സംഘര്‍ഷം. പൊലീസും പ്രവര്‍ത്തകരും തമ്മിൽ കയ്യാങ്കളിയായി. പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറച്ചിടാൻ ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്. മാര്‍ച്ച് ബാരിക്കേഡ് വെച്ച് പൊലീസ് തടയുകയായിരുന്നു. തുടര്‍ന്ന് ബാരിക്കേഡിന് മുകളിലേക്ക് കയറി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. പൊലീസ് തുടര്‍ന്ന് ജലപീരങ്കി പ്രയോഗിച്ചു. ജലപീരങ്കിക്കുനേരെ കമ്പുകള്‍ പ്രവര്‍ത്തകര്‍ കമ്പുകള്‍ വലിച്ചെറിഞ്ഞു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചു. പൊലീസ് വാഹനത്തിനുനേരെയും പ്രവര്‍ത്തകര്‍ തിരിഞ്ഞു. രണ്ടു മണിക്കൂറോളമായി സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനിൽക്കുകയാണ്.
പൊലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചെങ്കിലും മുദ്രവാക്യം വിളിച്ച് പ്രവര്‍ത്തകര്‍ സ്ഥലത്ത് തുടരുകയാണ്. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആംബുലന്‍സിൽ ആശുപത്രിയിലേക്ക് മാറ്റി. ശരണം വിളിച്ചും പൊലീസിനെതിരെ മുദ്രാവാക്യം വിളിച്ചുമാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. പ്രതിഷേധം തുടര്‍ന്നതോടെ പൊലീസ് പ്രവര്‍ത്തകര്‍ക്കുനേരെ ലാത്തിചാര്‍ജ് നടത്തി. ഇതോടെ കമ്പുകള്‍ കൊണ്ട് പ്രവര്‍ത്തകര്‍ പൊലീസിനെയും ആക്രമിച്ചു. പ്രതിഷേധ മാര്‍ച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്തു.അമ്പലക്കൊള്ളയിൽ ഉളുപ്പുണ്ടെങ്കിൽ ദേവസ്വം മന്ത്രി വിഎൻ വാസവൻ രാജി വെക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. വേറെ സമുദായത്തിൽ ആണെങ്കിൽ പിണറായി ഇപ്പോൾ തന്നെ പോയി കാല് പിടിച്ചു മാപ്പ് പറഞ്ഞേനെയെന്നും മുഖ്യമന്ത്രിക്ക് ഇരട്ടത്താപ്പാണെന്നും മുനമ്പത്തിൽ ക്രെഡിറ്റ് എടുക്കാൻ മുഖ്യമന്ത്രിയുടെ ശ്രമമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.