
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മൊഴിയെടുത്തു. 2022ൽ ദ്വാരപാലക പാളികൾ കൊണ്ടുപോകാൻ അനുമതി തേടിയത് ബോർഡാണ്. അതിൽ അനുമതി നൽകുക മാത്രമാണ് ചെയ്തെന്നാണ് മൊഴി. ഉണ്ണികൃഷ്‌ണൻ പോറ്റിയെയും ഗോവർദ്ധനനെയും പരിചയമുണ്ട്. ഭക്തനെന്ന നിലയിൽ ഗോവർദ്ധൻ ക്ഷണിച്ചതുകൊണ്ടാണ് ജ്വല്ലറിയിൽ പോയതെന്നും കണ്ഠരര് മഹേഷ് മോഹനര് മൊഴി നൽകി.
സ്മാർട് ക്രിയേഷനിൽ നിന്നും വേർതിരിച്ച സ്വർണം വിറ്റത് ബെല്ലാരിയിലെ ഗോവർദ്ധൻ്റെ ജ്വല്ലറിയിലാണെന്ന് നേരത്തെ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റി ഇടനിലക്കാരനായ കൽപ്പേഷ് വഴിയാണ് വിൽപ്പന നടത്തിയതെന്നും കണ്ടെത്തി. അന്വേഷണ സംഘം ജ്വല്ലറിയിൽ നിന്നും ഈ സ്വർണം കണ്ടെടുത്തിരുന്നു. ഗോവർദ്ധനുമായുള്ള ബന്ധത്തെ കുറിച്ച് ചോദിച്ചപ്പോൾ ഇവരെല്ലാം ശബരിമലയിൽ സ്ഥിരമായി വരുന്ന വ്യക്തികളാണെന്നും അങ്ങനെ പരിചയമുണ്ടെന്നും കണ്ഠരര് മഹേഷ് മോഹനർ മൊഴി നൽകി.
അതേസമയം ശബരിമല സ്വർണക്കൊള്ളയിൽ മുൻ തിരുവാഭരണം കമ്മീഷണർ കെ.എസ്.ബൈജു വീണ്ടും റിമാൻഡിലായി. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. ബൈജുവിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളിയിരുന്നു. കോടതിയിൽ ഹാജരാക്കിയ കെ.എസ്.ബൈജുവിനെ കഴിഞ്ഞ ദിവസം 4 മണിവരെ എസ് ഐ ടിയുടെ സ്റ്റഡിയിൽ നൽകിയിരുന്നു. കസ്റ്റഡി സമയം അവസാനിച്ചതോടെയാണ് കോടതിയിൽ ഹാജരാക്കി വീണ്ടും റിമാൻഡ് ചെയ്തത്. ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളുടെ കേസിലാണ് ഈ നടപടി.
സ്വർണ്ണക്കൊള്ളയിൽ കെ.എസ്.ബൈജു ഏഴാം പ്രതിയാണ്. 2019ൽ മഹസർ തയ്യാറാക്കുന്ന സമയത്തും പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിയുടെ പക്കൽ കൊടുത്തു വിടുമ്പോഴും ബൈജുവായിരുന്നു തിരുവാഭരണം കമ്മീഷണർ. സ്വർണപ്പാളികൾ ശബരിമലയിൽ നിന്നും കൊണ്ടുപോകുമ്പോൾ കെ.എസ് ബൈജു സ്ഥലത്ത് ഉണ്ടായിരുന്നില്ല. പാളികള്‍ കൈമാറുമ്പോൾ തൂക്കം ഉൾപ്പടെ രേഖപ്പെടുത്തേണ്ടത് തിരുവാഭരണം കമ്മീഷണറാണ്. ഈ സമയത്തെ അസാന്നിധ്യം അടക്കം ഗൂഢാലോചനയ്ക്ക് തെളിവെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ.