
കൊച്ചി:ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ഇതുവരെ ഉണ്ടാകാത്ത സംഭവങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവര്‍ ഉള്‍പ്പെടെയുള്ള അയ്യപ്പ ഭക്തര്‍ പന്തളത്ത് യാത്ര അവസാനിപ്പിക്കുന്ന സ്ഥിതിയാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. മല ചവിട്ടാതെ ഭക്തര്‍ മടങ്ങുന്നത് ചരിത്രത്തിലാദ്യമാണെന്നും വിഡി സതീശന്‍ പറഞ്ഞു. 20 മണിക്കൂറോളമാണ് ഭക്തര്‍ കാത്തുനില്‍ക്കുന്നത്.സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും ഒരു ഉത്തരവാദിത്തവുമില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് അയ്യപ്പ ദര്‍ശനം ഉറപ്പ് വരുത്തേണ്ട ചുമതലയുള്ള സര്‍ക്കാരും ദേവസ്വവും ഉത്തരവാദിത്തം നിറവേറ്റാന്‍ തയാറാകുന്നില്ല.നിലക്കലിൽ നിന്നും പമ്പയിലേക്ക് ബസ് പോകുന്നത് കണ്ടാൽ നമ്മൾ തകർന്നു പോകും.അവിടെ അപകടം പതിയിരിക്കുകയാണ്. ഒരു അപകടം എപ്പോഴും ഉണ്ടാകാവുന്ന സാഹചര്യമാണുള്ളത്.ഇന്ത്യയിലെ തന്നെ പ്രധാന തീർത്ഥാടന കേന്ദ്രമായ ശബരിമലയില്‍ ഭക്തര്‍ക്കാവശ്യമായ സുരക്ഷയും സൗകര്യങ്ങളും ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണ്. മുന്‍ സര്‍ക്കാരുകളുടെ ഭാഗത്ത് ഭംഗിയായി നടന്നിരുന്ന ശബരിമല തീര്‍ത്ഥാടനമാണ് ഇത്തവണ താറുമാറായത്.
യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി പമ്പയിലെത്തി അവലോകന യോഗം നടത്തി ഏഴ് വകുപ്പുകളെ ഏകോപിപ്പിച്ചു.എല്ലാക്കാലത്തും തിരക്ക് ഉണ്ടായിട്ടുണ്ടെങ്കിലും അന്നൊക്കെ ഫലപ്രദമായി നിയന്ത്രിച്ചിട്ടുണ്ട്. ഇപ്പോള്‍ ദേവസ്വം പൊലീസിനെ കുറ്റപ്പെടുത്തുകയാണ്. പരിചയസമ്പന്നരായ പൊലീസുകാരില്ലെന്നാണ് ദേവസ്വം ബോര്‍ഡ് പറയുന്നത്.ദേവസ്വം ബോര്‍ഡ് ആവശ്യമായ കാര്യങ്ങളൊന്നും ചെയ്യുന്നില്ല.അവധി ദിവസങ്ങളില്‍ സ്ത്രീകളും കുഞ്ഞുങ്ങളും ശബരിമയില്‍ പോകരുതെന്ന വിചിത്രമായ പ്രസ്താവനയാണ് ദേവസ്വം പ്രസിഡന്റ് നടത്തിയത് ദേവസ്വം മന്ത്രി പോലും സ്ഥലത്തില്ല.മന്ത്രി 44 ദിവസത്തെ ടൂറിന് പോയിരിക്കുകയാണ്.ഉത്തരവാദിത്തത്തില്‍ നിന്നും മുഖ്യമന്ത്രിയും മന്ത്രിമാരും മാറി നില്‍ക്കുകയാണ്. ശബരിമലയില്‍ പ്രശ്‌നങ്ങളുണ്ടായി അഞ്ചാം ദിവസമാണ് ഓണ്‍ലൈന്‍ യോഗം നടത്തിയത്. ഓണ്‍ലൈന്‍ യോഗത്തിന് എന്ത് പ്രസക്തിയാണുള്ളത്. ആര്‍ക്കും ഉത്തരവാദിത്തം ഇല്ലാത്ത സങ്കടകരമായ അവസ്ഥയാണ് നിലനില്‍ക്കുന്നത്.
ശബരിമല സമര കാലത്ത് പ്രത്യേക താല്‍പര്യമെടുത്ത് കൊണ്ടു വന്നവര്‍ക്ക് ദര്‍ശനം നടത്താന്‍ സര്‍ക്കാരും പൊലീസും സ്വീകരിച്ച ശ്രമത്തിന്റെ നൂറിലൊന്നു ശ്രമം നടത്തിയിരുന്നെങ്കില്‍ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാമായിരുന്നു. നിലയ്ക്കല്‍ നിന്നും പമ്പയിലേക്ക് അപകടകരമായ രീതിയിലാണ് ബസ് സര്‍വീസ് നടത്തുന്നത്. ശബരിമല തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനം ഒരുക്കിക്കൊടുക്കുന്നതില്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു. ഉത്തരവാദിത്തത്തില്‍ നിന്നും എല്ലാവരും കൈകഴുകുകയാണ്. സര്‍ക്കാര്‍ പരാജയപ്പെടുന്ന കാഴ്ചയാണ് ശബരിമലയില്‍ കാണുന്നത്.കോടതി ഇടപെട്ട് അനങ്ങാതിരിക്കുന്ന സര്‍ക്കാരിനെയും ദേവസ്വത്തെയും കുത്തിയിളക്കി എന്തെങ്കിലും ചെയ്യുമെന്ന പ്രതീക്ഷ മാത്രമാണുള്ളത്. ശബരിമലയില്‍ നിന്നും കിട്ടുന്ന വരുമാനം ഉപയോഗിച്ചാണ് 1200 ക്ഷേത്രങ്ങളിലെ ചെലവും ദേവസ്വം ജീവനക്കാരുടെ ശമ്പളവും നല്‍കുന്നത്. അവലോകന യോഗം നടത്തേണ്ട മന്ത്രിമാര്‍ ടൂര്‍ പോയിരിക്കുകയാണ്. ഓണ്‍ലൈന്‍ മീറ്റിങിന്റെ തീരുമാനമായാണ് ഭക്തര്‍ സ്വയം നിയന്ത്രിക്കണമെന്ന് ദേവസ്വം മന്ത്രി പറഞ്ഞത്. ഭക്തര്‍ തിരിച്ച് പോകണമെന്നാണോ മന്ത്രി പറയുന്നത്?.ശബരിമലയിലെ പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സംഘം ഇന്ന് പമ്പയില്‍ എത്തിയിട്ടുണ്ട്.ശബരിമലയില്‍ എന്തൊക്കെ സൗകര്യങ്ങള്‍ ഒരുക്കണമെന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന് നല്‍കും.
യൂത്ത് കോണ്‍ഗ്രസ്- കെ.എസ്.യു പ്രവര്‍ത്തകര്‍ റോഡരുകില്‍ നിന്ന് കരിങ്കൊടി കാണിച്ചാല്‍ ആത്മഹത്യാ സ്‌ക്വാഡും തീവ്രവാദ പ്രവര്‍ത്തനവുമാകും.അവരെ കൈകാര്യം ചെയ്യണമെന്നും ജീവന്‍രക്ഷാ പ്രവര്‍ത്തനം നടത്തണമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.പക്ഷെ എസ്.എഫ്.ഐക്കാര്‍ പൊലീസ് ഒത്താശയില്‍ റോഡിന്റെ നടുവില്‍ നിന്നാണ് ഗവര്‍ണറുടെ വാഹനം തടത്തു നിര്‍ത്തി ആ വാഹനത്തില്‍ അടിക്കുന്നത്.എന്നിട്ടും എസ്.എഫ്.ഐക്ക് കൈ കൊടുക്കണമെന്നാണ് പൊതുമരാമത്ത് മന്ത്രി പറഞ്ഞത്.കരിങ്കൊടി പ്രകടനം നടത്തുന്നത് ക്രിമിനല്‍ പ്രവര്‍ത്തനമാണെന്ന ഗവര്‍ണറുടെ അഭിപ്രായത്തോട് യോജിക്കാനാകില്ല.ഗവര്‍ണര്‍ക്ക് സുരക്ഷ ഒരുക്കേണ്ട ഉത്തരവാദിത്തം പൊലീസിനുണ്ട്.ഇന്റലിജന്‍സ് റിപ്പോര്‍ട്ട് എസ്.എഫ്.ഐക്ക് ചോര്‍ത്തിക്കൊടുത്തു. സുരക്ഷാ രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുത്തവര്‍ക്കെതിരെ നടപടി എടുക്കാന്‍ പിണറായി വിജയന്‍ തയാറാകുമോ? തയാറാകില്ല. കാരണം അവര്‍ സ്വന്തക്കാരാണ്.
കരിങ്കൊടി കാട്ടുന്ന കെ.എസ്.യു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ചെടിച്ചട്ടിയും ഹെല്‍മറ്റും കമ്പിവടിയും ഉപയോഗിച്ച് തല്ലാന്‍ മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. അതേസമയം ഗവര്‍ണറെ തടഞ്ഞ എസ്.എഫ്.ഐക്കാര്‍ക്ക് കൈ കൊടുക്കാന്‍ പറയുന്നത് എന്തൊരു വിരോധാഭാസമാണെന്നും വിഡി സതീശന്‍ പറഞ്ഞു. അതേസമയം, ശബരിമലയില്‍ വേണ്ടത്ര പൊലീസിനെ വിന്യസിച്ചില്ലെന്നും തിരക്ക് ഇല്ല എന്ന് കോടതിയെ ധരിപ്പിക്കാന്‍ കുറക്ക് വിദ്യകള്‍ നടക്കുന്നുവെന്നും പമ്പയിലെത്തിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. കന്നുകാലികളെ കൈകാര്യം ചെയ്യുന്നതുപോലെ ആണ് തീര്‍ത്ഥാടകരെ കാണുന്നത്. പൊലീസുകാരെ മുഴുവന്‍ നവകേരള സദസ്സിന് അയച്ചു. സര്‍ക്കാര്‍ സ്വമേധയാ കേസെടുക്കണമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
ഗവർണർ ഡിജിപിയെ വിളിച്ച് കർശന നിർദേശം നൽകി; ഒടുവിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ 124ാം വകുപ്പ് ചുമത്തി പൊലീസ്