
പത്തനംതിട്ട : പമ്പയിൽ നിന്ന് ശബരിമലയിലേക്കുള്ള യാത്രയിൽ ഈ സീസണിൽ ഇതുവരെ ജീവൻ നഷ്ടമായത് 11 പേർക്ക്. കഠിനമായ മലകയറ്റത്തിനിടയിൽ ഹൃദയാഘാതത്തെ തുടർന്നാണ് തീർത്ഥാടകരുടെ മരണങ്ങൾ ഏറെയുമുണ്ടാകുന്നത്. വിപുലമായ ആരോഗ്യ സേവനങ്ങൾ സജ്ജമാണെങ്കിലും ആയാസകരമായ യാത്രയിൽ ഭക്തർ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് ആരോഗ്യ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. കുത്തനെയുള്ള നീലിമലയും അപ്പാച്ചിമേടുമെല്ലാം വേഗത്തിൽ കയറുന്നത് ചിലർക്കെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഒരു മണ്ഡലകാല സീസണിൽ ശരാശരി 40 മുതൽ 42 പേർ വരെ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെടുന്നുണ്ട്. ഭൂരിഭാഗവും 40 നും 60 നും ഇടയിൽ പ്രായമുള്ളവരാണ്. പെട്ടെന്നുണ്ടാകുന്ന ശാരീരിക ആയാസമാണ് ഒരു പരിധി വരെ മരണ കാരണം.
ശബരിമലയിലും യാത്രാ വഴികളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന ആശുപത്രിയും എമർജൻസി മെഡിക്കൽ യൂണിറ്റുകളും അടക്കം സജീകരിച്ചിട്ടുണ്ട്. എങ്കിലും തീർത്ഥാടകർ ചില കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധ വേണം. യാത്രയിൽ ക്ഷീണം തോന്നിയാൽ വിശ്രമിക്കണം. ആവശ്യമെങ്കിൽ മെഡിക്കൽ ടീമിന്റെ സഹായം തേടണം. ലഘു ഭക്ഷണം കഴിച്ച് മാത്രം മല കയറണം. സ്ഥിരമായി കഴിക്കുന്ന മരുന്നുകൾ വ്രതമെടുകുന്ന സമയത്ത് നിർത്തരുത്. യാത്രയിൽ ഉടനീളം മരുന്നുകൾ കയ്യിൽ കരുതണം. നിർജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കണം. ദർശനത്തിനെത്തും മുൻപ് തീർത്ഥാടകർ ലഘു വ്യായാമങ്ങൾ നടത്തണമെന്നും ആരോഗ്യ വിദഗ്ധർ ഉപദേശിക്കുന്നു. സന്നിധാനത്ത് ആശുപത്രികളും എമർജൻസി കൺട്രോൾ റൂമും സജ്ജമാണ്. ഇവിടെ ബന്ധപ്പെട്ടാൽ വിദഗ്ധ ഡോക്ടർമാരുടെയും ആംബുലൻസ് അടക്കമുള്ള സേവനങ്ങളും ലഭിക്കും. എങ്കിലും സ്വയം കരുതുക എന്നതാണ് ഏറ്റവും പ്രധാനം.