
തിരുവനന്തപുരം: ശബരിമലയിൽ തുലാ മാസ പൂജക്കായി നട തുറന്നപ്പോള്‍ പ്രതീക്ഷിച്ചതിനേക്കാൾ ആളുകളാണ് ഇത്തവണ എത്തിയതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പി എസ് പ്രശാന്ത് വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. ചെറിയ പ്രശ്നങ്ങളുണ്ടായെന്നും കാനന ക്ഷേത്രമായതിനാൽ ചെയ്യാൻ കഴിയുന്ന കാര്യങ്ങളില്‍ പരിമിതിയുണ്ടെന്നും ചെറിയ ചെറിയ കാര്യങ്ങളെ പര്‍വതീകരിച്ച് നൽകുന്നത് മണ്ഡലകാലത്തെ ബാധിക്കുമെന്നും ദേവസ്വം പ്രസിഡന്‍റ് പറഞ്ഞു. വെള്ളിയാഴ്ചയും ശനിയാവ്ചയും 55,000 പേര്‍ വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്ത് ദര്‍ശനം നടത്തിയിരുന്നു. പടി പൂജയും ഉദയാസ്തമയ പൂജയും നടന്നതിനാൽ കൂടുതൽ സമയം വേണ്ടിവന്നു.
അതിനാൽ കുറച്ചധികം നേരം ഭക്തര്‍ക്ക് കാത്തുനില്‍ക്കേണ്ടിവന്നിട്ടുണ്ട്. വനത്താൽ ചുറ്റപ്പെട്ട ക്ഷേത്രത്തിൽ ചെയ്യാൻ കഴിയുന്ന കാര്യങ്ങള്‍ക്ക് പരിമിതിയുണ്ടെന്നും കുറവുകളും അല്‍പം പ്രശ്നങ്ങളും ഉണ്ടാകാമെന്നും ചെറിയ പ്രശ്നങ്ങള്‍ പോലും വലുതായി കാണിക്കരുതെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പിഎസ് പ്രശാന്ത് പറഞ്ഞു. ശബരിമലയിൽ ഇടിമിന്നലേറ്റാണ് വൈദ്യുതി ബന്ധം നിലച്ചത്. സംഭവം നടന്ന് 45 മിനുട്ടിനുള്ളിൽ പ്രശ്നം പരിഹരിച്ചിരുന്നു. വെര്‍ച്വല്‍ ക്യൂ വഴിയും അതില്ലാതെ വരുന്നവര്‍ക്കും ദര്‍ശനം ലഭിക്കും. ശബരിമലയിലെത്തുന്ന എല്ലാ വിശ്വാസികള്‍ക്കും ദര്‍ശനം ലഭിക്കും. സ്പോട്ട് ബുക്കിംഗ് ഇല്ലെന്നായിരുന്നല്ലോ പരാതി. അതും ഇപ്പോള്‍ പരിഹരിച്ചുവെന്നും പിഎസ് പ്രശാന്ത് പറഞ്ഞു.
തിരുവിതാംകൂര്‍ ദേവസ്വം ബോർഡിന്‍റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ബോര്‍ഡ് പൂര്‍ണമായും ഡിജിറ്റലൈസ് ചെയ്യുകയാണ്. പദ്ധതിയുടെ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിക്കും. ഇതോടൊപ്പം മൂന്ന് ഡയാലിസിസ് യൂണിറ്റുകൾ നാളെ ഉദ്ഘാടനം ചെയ്യും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ വയനാടിനായി സ്വരൂപിച്ച ഒരു കോടി മുഖ്യമന്ത്രിക്ക് കൈമാറും. നാളെ വൈകിട്ട് മൂന്നു മണിക്കാണ് പരിപാടി നടക്കുക. ഡയാലിസിസ് യൂണിറ്റുകളിലൂടെ എല്ലാ ദിവസവും പത്ത് പേര്‍ക്ക് സൗജന്യമായി ഡയാലിസിസ് ചെയ്യും. അര്‍ഹരായവര്‍ക്ക് സൗജന്യ സേവനവും ഉറപ്പാക്കും. 2016ൽ ദേവസ്വം ബോര്‍ഡിലെ കമ്പ്യൂട്ടറൈസേഷൻ ആരംഭിച്ചെങ്കിലും പിന്നീട് മുടങ്ങിയെന്നും ഡിജിറ്റൽ വത്കരണം പൂര്‍ത്തിയാക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പിഎസ് പ്രശാന്ത് പറഞ്ഞു.
ശബരിമലയിൽ തിരക്ക് കുറഞ്ഞു; ഇന്നലെ രാത്രി ക്യൂവിലുണ്ടായിരുന്ന മുഴുവൻ ഭക്തരും പതിനെട്ടാംപടി ചവിട്ടി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam