
പത്തനംതിട്ട: ശബരിമല തീർത്ഥാനം(sabarimala pilgrimage) തുടങ്ങാനിരിക്കെ പ്രധാന റോഡുകളിൽ വെള്ളക്കെട്ട്(waterlogging) രൂക്ഷമായി. പുനലൂർ മൂവാറ്റുപുഴ റോഡിൽ കോന്നി വകയാറിൽ വെള്ളം കയറി. അടൂരിൽ നിന്നും പത്തനംതിട്ടയിലേക്കുള്ള റോഡിലും വെള്ളം കയറിയിട്ടുണ്ട്. പത്തനംതിട്ട റിങ്ങ് റോഡിലും താഴ്ന്ന പ്രദേശത്ത് വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.
പമ്പയിലേക്കുള്ള റോഡുകളിൽ വെള്ളക്കെട്ട് ഉണ്ടെന്ന് ജില്ല കളക്ടർ ദിവ്യ എസ് അയ്യർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ബദൽ വഴികളിലൂടെ ഗതാഗതം തിരിച്ചുവിടാനാണ് ഇപ്പോഴത്തെ തീരുമാനമെന്നും കളക്ടർ അറിയിച്ചു.കനത്ത മഴയുടെ സാഹചര്യത്തിൽ പമ്പ, ത്രിവേണിയിൽ കരകവിഞ്ഞ് ഒഴുകുന്നതിനാൽ പമ്പാ സ്നാനം അനുവദിക്കാൻ കഴിയാത്ത സാഹചര്യം ആണിപ്പോഴുള്ളത്. അതേസമയം തീർഥാടന ഒരുക്കങ്ങൾ ഏകോകിപ്പിക്കാൻ റവന്യുമന്ത്രി കെ രാജൻ ഇന്ന് പമ്പയിലെത്തും.
മണ്ഡല മകരവിളക്ക് ഉൽസവത്തിനായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ചിന് ക്ഷേത്രം തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യ കാർമികത്വത്തിൽ മേൽശാന്തി വി കെ ജയരാജ് പോറ്റി നട തുറന്ന് ദീപം തെലിക്കും. പതിവ് പൂജകൾക്ക് ശേഷം ശബരിമല, മാളികപ്പുറം പുതിയ മേൽശാന്തിമാർ ചുമതല ഏൽക്കും. വൃശ്ചികം ഒന്നായ നാളെ പുലർച്ചെ മുതലാണ് ഭക്തർക്ക് ദർശനാനുമതി.
കനത്ത മഴയെത്തുടർന്ന് ആദ്യ മൂന്ന് ദിവസം നിയന്ത്രണങ്ങൾ ഉണ്ടാകും. ബുക്ക് ചെയ്ത ഭക്തർക്ക് ഈ ദിവസങ്ങളിൽ എത്തിച്ചേരാനായില്ലെങ്കിൽ മറ്റൊരു ദിവസം അനുമതി നൽകും. സ്പോട്ട് ബുക്കിങ് ഉണ്ടായിരിക്കില്ല. സ്വാമി അയ്യപ്പൻ റോഡ് വഴി മാത്രമേ സന്നിധാനത്തേക്ക് കടത്തിവിടു.
കൊവിഡിന്റെ പശ്ചാത്തലത്തിൽ ദർശനത്തിനെത്തുന്നവർ 72 മണിക്കൂറിനുള്ളിലെ ആർടിപിസിആർ പരിശോധയുടെ നെഗറ്റീവ് ഫലം അല്ലെങ്കിൽ രണ്ട് ഡോസ് വാക്സീനെടുത്ത സർട്ടിഫിക്കറ്റ് ഹാജരാക്കണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam