മണ്ഡലകാലമടുക്കുന്നു; സൈൻ ബോർഡുകൾ ഉറപ്പാക്കണം, കാൽനട യാത്രക്കാർക്കും പരിഗണന; പ്രത്യേക കോർ ടീം രൂപീകരിച്ചു

Published : Aug 08, 2025, 10:59 AM IST
Sabarimala

Synopsis

ശബരിമല തീർത്ഥാടനത്തിന് മുന്നോടിയായുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പൊതുമരാമത്ത് വകുപ്പ് പ്രത്യേക കോർ ടീം രൂപീകരിച്ചു. റോഡുകളുടെ അറ്റകുറ്റപ്പണികൾ, സുരക്ഷാ ക്രമീകരണങ്ങൾ, തീർത്ഥാടകർക്കുള്ള സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കുന്നതിനാണ് ടീം രൂപീകരിച്ചത്.

തിരുവനന്തപുരം: ശബരിമല തീർത്ഥാടനത്തിന് മുന്നോടിയായുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പൊതുമരാമത്ത് വകുപ്പിൽ പ്രത്യേക കോർ ടീം രൂപീകരിച്ചതായി മന്ത്രി പി. എ. മുഹമ്മദ് റിയാസ് അറിയിച്ചു. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കൺവീനറായ ടീമിൽ  അഡീഷണൽ സെക്രട്ടറി, കെ.എസ്.ടി.പി പ്രൊജക്ട് ഡയറക്ടർ, കെ.ആർ.എഫ്.ബി (പി.എം.യു) പ്രൊജക്ട് ഡയറക്ടർ, നിരത്ത്, പാലങ്ങൾ, ദേശീയപാത, ഡിസൈൻ വിഭാഗം ചീഫ് എഞ്ചിനീയർമാർ, റിക്ക്, പ്രതീക്ഷ - ആശ്വാസ് മാനേജിംഗ് ഡയറക്ടർമാർ എന്നിവർ അംഗംങ്ങളാണ്. ശബരിമല തീർത്ഥാടന കാലത്തിന് മുന്നോടിയായുള്ള പ്രവൃത്തി വിലയിരുത്തലിനായി ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമെടുത്തത്.

ഓരോ ജില്ലകളിലും പ്രവൃത്തി വിലയിരുത്തുന്നതിനുള്ള ചുമതല ഓരോ ചീഫ് എഞ്ചിനീയർമാർക്കായി നൽകി. പ്രത്യേക ഇൻസ്‌പെക്ഷൻ ടീമും ഓരോ ജില്ലകൾക്കായി രൂപീകരിച്ചിട്ടുണ്ട്. ആഗസ്റ്റ് 25-ന് മുൻപ് പരിശോധന നടത്തി ഈ ടീം റിപ്പോർട്ട് നൽകണം. തീർത്ഥാടന കാലം അവസാനിക്കും വരെ ഈ സംഘത്തിന്റെ പരിശോധന തുടരും. ജില്ലകളിലെ എല്ലാ വിംഗുകളുടെയും പ്രവൃത്തികൾ ഏകോപിപ്പിക്കുന്നതിനുള്ള ചുമതല നിരത്ത് വിഭാഗം എക്‌സിക്യൂട്ടിവ് എഞ്ചിനീയർമാർക്കും നൽകി.

നിലവിൽ നടന്നുകൊണ്ടിരിക്കുന്ന പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ പൊതുമരാമത്ത് മന്ത്രി യോഗത്തിൽ നിർദ്ദേശം നൽകി. സാങ്കേതികാനുമതി, ടെണ്ടർ നടപടികൾ പൂർത്തിയാക്കൽ തുടങ്ങിയവയും സമയബന്ധിതമായി നടപ്പാക്കണം. തീർത്ഥാടന കാലം ആരംഭിക്കുന്നതിന് മുൻപ് തന്നെ മുഴുവൻ റോഡുകളും ഗതാഗതയോഗ്യമായിരിക്കണം. ചില റോഡുകളിൽ അപകടങ്ങൾ ഉണ്ടാകുന്നുവെന്ന റിപ്പോർട്ടുകളുണ്ട്. അത്തരം റോഡുകളിൽ ആവശ്യമായ സുരക്ഷാപരിശോധനകൾ നടത്തുകയും റോഡ്‌ സേഫ്റ്റി പ്രവർത്തനങ്ങൾ ഉറപ്പാക്കുകയും വേണം. മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന തീർത്ഥാടകരെ കൂടി കണക്കിലെടുത്ത് വിവിധ ഭാഷകളിലുള്ള സൈനേജ് ബോർഡുകൾ ഉണ്ടെന്ന് ഉറപ്പാക്കണം. റോഡുകളുടെ ഇരുഭാഗങ്ങളും കാട് വെട്ടിത്തെളിച്ച് കാൽനട യാത്രക്കാർക്ക് കൂടി സൗകര്യം ഒരുക്കണം. തെരുവ് വിളക്ക് സംവിധാനവും ഡ്രെയിനേജ് സംവിധാനവും കാര്യക്ഷമമാണെന്ന് ഉറപ്പുവരുത്തണമെന്ന് മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

റസ്റ്റ് ഹൗസുകളിൽ ആവശ്യമായ സൗകര്യങ്ങളെല്ലാം ഉണ്ടാകണം. പാലങ്ങളുടെ  കൈവരികളടക്കം  നല്ല രീതിയിൽ പരിപാലിക്കണം. പൂർത്തിയാക്കാൻ കഴിയുന്ന പാലങ്ങളുടെ നിർമ്മാണ പ്രവൃത്തികൾ വേഗതയിൽ പൂർത്തിയാക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. ആരോഗ്യമന്ത്രി വീണാജോർജ്ജ്, ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്, എം.എൽ.എ-മാരായ മാത്യു.ടി.തോമസ്, കെ.യു. ജനീഷ് കുമാർ, പ്രമോദ് നാരായണൻ, വാഴൂർ സോമൻ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ.ബിജു, അഡീഷണൽ സെക്രട്ടറി ഷിബു.എ, പത്തനംതിട്ട ജില്ലാ കലക്ടർ പ്രേംകൃഷ്ണൻ, ചീഫ് എഞ്ചിനീയർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

PREV
Read more Articles on
click me!

Recommended Stories

'രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞത് സ്വാഭാവിക നടപടി, മനഃപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല': മുഖ്യമന്ത്രി
തിരുവനന്തപുരം കോർപ്പറേഷന് ലഭിച്ച 1000 കോടി കേന്ദ്ര ഫണ്ടില്‍ തിരിമറിയെന്ന് ബിജെപി ,അന്വേഷണം അവശ്യപ്പെട്ട് കേന്ദ്രത്തിന് പരാതി നൽകി