Twenty Twenty : 'പ്രതിപക്ഷ നേതാവിനെതിരെ കേസെടുക്കുമോ?' പൊലീസ് നടപടിക്കെതിരെ സാബു എം ജേക്കബ്

Published : Feb 20, 2022, 11:26 AM IST
Twenty Twenty : 'പ്രതിപക്ഷ  നേതാവിനെതിരെ കേസെടുക്കുമോ?' പൊലീസ് നടപടിക്കെതിരെ സാബു എം ജേക്കബ്

Synopsis

ചടങ്ങ് നടത്തിയത് പൊലീസിന്‍റെ അനുവാദത്തോടെയായിരുന്നുവെന്നും ഈ പറഞ്ഞ മാനദണ്ഡം പാർട്ടി സമ്മേളനത്തിൽ പാലിക്കപ്പെട്ടില്ലെന്നും സാബു ജേക്കബ് ചൂണ്ടിക്കാട്ടി. നടപ്പിലാക്കുന്നത് ഇരട്ട നീതിയെന്നാണ് സാബു എം ജേക്കബിന്റെ ആക്ഷേപം. 


കൊച്ചി: കിഴക്കമ്പലത്ത് ട്വന്റി ട്വന്റി പ്രവത്തകൻ ദീപുവിന്‍റെ സംസ്കാര ചടങ്ങിൽ പങ്കെടുത്തർവക്കെതിരെ കേസ് എടുത്തതിനെതിരെ സാബു ജേക്കബ്. സർക്കാരിനും പൊലീസിനും എതിരെ രൂക്ഷ വിമർശനാണ് സാബു എം. ജേക്കബ് ഉയർത്തുന്നത്. ഭരിക്കുന്ന പാർട്ടിക്ക് ഒരു നിയമം. മറ്റുള്ളവർക്ക് മറ്റൊരു നിയമം എന്ന അവസ്ഥയാണ് ഇവിടെയെന്നാണ് ആക്ഷേപം. ഈ കേസിൽ വി ഡി സതീശൻ എന്തുകൊണ്ട് പ്രതി ആയില്ലെന്നും സാബു എം. ജേക്കബ് ചോദിക്കുന്നു. 

ചടങ്ങ് നടത്തിയത് പൊലീസിന്‍റെ അനുവാദത്തോടെയായിരുന്നുവെന്നും ഈ പറഞ്ഞ മാനദണ്ഡം പാർട്ടി സമ്മേളനത്തിൽ പാലിക്കപ്പെട്ടില്ലെന്നും സാബു ജേക്കബ് ചൂണ്ടിക്കാട്ടി. നടപ്പിലാക്കുന്നത് ഇരട്ട നീതിയെന്നാണ് സാബു എം ജേക്കബിന്റെ ആക്ഷേപം. 

ദീപുവിന്‍റെ സംസ്കാര ചടങ്ങിൽ പങ്കെടുത്തർവക്കെതിരെ കുന്നത്തുനാട് പൊലീസാണ് കേസെടുത്തത്. കൊവിഡ് മാനദണ്ഡം 
ലംഘിച്ചെന്ന പേരിലാണ് കേസ് എടുത്തിരിക്കുന്നത്. ട്വന്‍റി ട്വന്‍റി കോർഡിനേറ്റർ സാബു എം. ജേക്കബ് അടക്കമുള്ളവർക്കെതിരെയാണ് കേസ് . കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചേ പൊതുദർശനം പാടുള്ളൂ എന്ന് നോട്ടീസ് നൽകിയിരുന്നെന്നും ഇത് ലംഘിച്ചതിനാലാണ് കേസെടുത്തതെന്നും കുന്നത്തുനാട് പൊലീസ് വിശദീകരിക്കുന്നു. സാബു അടക്കം ആയിരത്തോളം പേര്‍ക്കെതിരെയാണ് പൊലീസ് നടപടി. ആളുകളെ തിരിച്ചറിയുന്ന മുറയ്ക്ക് നോട്ടീസ് അയക്കുമെന്ന് പൊലീസ് പറഞ്ഞു.

അന്യസംസ്ഥാന തൊഴിലാളികൾ പൊലീസ് വാഹനം ആക്രമിച്ചതിലും ​ഗൂ‍ഢാലോചനയുണ്ടെന്നാണ് സാബു ആരോപിക്കുന്നത്. സിബിഐ പോലെയുള്ള ഒരു ഏജൻസി അന്വേഷിച്ച് കഴിഞ്ഞാൽ സത്യം പുറത്ത് വരും. കേസെടുത്ത് ഭയപ്പെടുത്തുകയാണ്. കൈകൾ ശുദ്ധമാണെങ്കിൽ എംഎൽഎ തന്നെ സിബിഐ അന്വേഷണം ആവശ്യപ്പെടട്ടെയെന്നാണ് സാബുവിന്റെ വെല്ലുവിളി. 

അതേസമയം തലക്കേറ്റ ശക്തമായ ക്ഷതം മൂലമാണ് ദീപു മരിച്ചതെന്നാണ് പോസറ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. ദീപുവിന്‍റെ മരണ കാരണം സംബന്ധിച്ച് രണ്ട് ദിവസമായി തുടരുന്ന തര്‍ക്കങ്ങള്‍ക്ക്  അറുതി വരുത്തുന്നതാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കിഴക്കമ്പലത്ത് സംഘര്‍ഷം ഉണ്ടായിട്ടില്ലന്നും ലിവര്‍ സിറോസിസ് മൂലമാണ് ദീപു മരിച്ചതെന്നുമാണ് പി വി ശ്രീനിജിന്‍ എംഎല്‍എയും സിപിഎം നേതാക്കളും ആവര്‍ത്തിച്ച് കൊണ്ടിരുന്നത്. എന്നാല്‍ ഇത് തെറ്റെന്ന് തെളിയിക്കുന്നതാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.

തലയോട്ടിക്കേറ്റ ശക്തമായ ക്ഷതമാണ് മരണകാരണമെന്ന് പ്രാഥമിക റിപ്പോർട്ടില്‍ പറയുന്നു. തലയോട്ടിക്ക് പിറകിൽ രണ്ടിടങ്ങളിൽ ക്ഷതം ഉള്ളതായി കണ്ടെത്തി. ഇതേതുടർന്ന് തലച്ചോറിൽ  രക്തം കട്ടപിടിച്ചു. അതേസമയം ദീപുവിന് കരൾ രോഗവും ഉണ്ടായിരുന്നു. ഇതും മരണത്തിന് ആക്കംകൂട്ടി. ക്ഷതമേറ്റതിനെ തുറന്ന് രക്തധമനികളിൽ പൊട്ടൽ ഉണ്ടായി എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്നലെ ഉച്ചക്ക് മൂന്നരക്ക് മൃതദേഹം കിഴക്കമ്പലത്തേക്ക് കൊണ്ടുപോയി. ട്വന്‍റി  ട്വന്‍റി സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പൊലീസ് സുരക്ഷയോടൊണ് മൃതദേഹം കിഴക്കമ്പലത്തെത്തിച്ചത്. ദീപുവിനെ അവസാനമായി ഒരു നോക്ക് കാണാന്‍ നൂറ് കണക്കിന് പ്രവര്‍ത്തകരാണ് ഇവിടെ തടിച്ചു കൂടിയത്. കൊവിഡ് പൊസിറ്റീവായതിനാല്‍ മൃതദേഹം ആംബുലന്‍സില്‍ നിന്ന് പുറത്തിറക്കിയിരുന്നില്ല. മതപരമായ ചടങ്ങുകള്‍ക്ക് ശേഷം കാക്കനാട് അത്താണിയിലെ പൊതുശ്മശനാത്തില്‍ മൃതദേഹം സംസ്ക്കരിച്ചു.

കേസിൽ സിപിഎം പ്രവർത്തകരായ ബഷീർ, സൈനുദ്ദീൻ, അബ്ദു റഹ്മാൻ, അബ്ദുൽ അസീസ് എന്നിവരെ കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തു. നാല് പ്രതികൾക്കെതിരെയും പൊലീസ് കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. ദീപുവിന്‍റേത് ആസൂത്രിത കൊലപാതകമെന്നാണ് സാബു എം ജേക്കബ് ആരോപിക്കുന്നത്. സിപിഎമ്മിനും, കുന്നത്തുനാട് എംഎൽഎ പിവി ശ്രീനിജനുമെതിരെ ഗുരുതര ആരോപണങ്ങളാണ് സാബു ഉന്നയിക്കുന്നത്. ദീപുവിനെ സിപിഎം പ്രവർത്തകർ തല്ലിച്ചതച്ചുവെന്നും ദീപുവിന് കരൾ രോഗമുണ്ടെന്ന് വരുത്തി തീർക്കാൻ ശ്രീനിജൻ ശ്രമിക്കുന്നുവെന്നും സാബു എം ജേക്കബ് ആരോപിച്ചിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടില്‍ പോയത് ഒരു തവണ മാത്രം, പക്ഷേ സമ്മാനങ്ങളൊന്നും വാങ്ങിയിട്ടില്ല'; വിശദീകരണവുമായി കടകംപള്ളി സുരേന്ദ്രൻ
'നിങ്ങൾക്ക് ആദർശമെന്നാൽ അഭിനയമാണ്, സഖാക്കൾ ഇങ്ങനെയൊക്കെയാണ്', പരിഹാസങ്ങളിൽ എം എ ബേബിക്ക് പിന്തുണയുമായി ഭാര്യ