ഇനിയും പഠിക്കാത്ത പാഠം: 44 നദികളുള്ള കേരളത്തില്‍ പ്രളയസാധ്യത നിര്‍ണ്ണയിക്കാനുള്ളത് 4 കേന്ദ്രങ്ങള്‍

By Web TeamFirst Published Aug 15, 2019, 7:25 AM IST
Highlights

കഴിഞ്ഞ പ്രളയത്തിനു ശേശം സംസ്ഥാനത്ത് 100 ഓട്ടോമാറ്റിക് മഴ മാപിനികള്‍ സ്ഥാപിക്കമമെന്ന് ദുരന്ത നിവാരണ അതോറിറ്റി ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം തത്വത്തില്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ടെങ്കിലും അന്തിമനടപടികളായിട്ടില്ല.

തിരുവനന്തപുരം: മഹാപ്രളയം കേരളത്തെ തകര്‍ത്തെറിഞ്ഞിട്ട്  ഒരാണ്ട് പിന്നിടുമ്പോഴും, മുന്നറിയിപ്പ് സംവിധാനം കൂടുതല്‍ ഫലപ്രദമാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ ഇതുവരെ നടപ്പായില്ല.  44 നദികളുള്ള കേരളത്തില്‍ പ്രളയസാധ്യത നിര്‍ണ്ണയിക്കാന്‍ നാല് കേന്ദ്രങ്ങള്‍ മാത്രമാണ് നിലവിലുള്ളത്. ഓട്ടോമാറ്റിക് മഴമാപിനികള്‍ ഇതുവരെ സ്ഥാപിച്ചിട്ടില്ല.

സംസ്ഥാനത്ത് ഇത്തവണ പ്രളയത്തിനും ഉരുള്‍പൊട്ടലിനും വഴിവച്ചത് മേഘ വിസ്ഫോടനമാണെന്ന് വിലയിരുത്തലുണ്ട്. ഒരു പ്രദേശത്ത് ഒരു മണിക്കൂറിനുള്ളില്‍ 10 സെന്‍റീമീറ്ററിലധികം മഴ പെയ്യുന്ന സാഹചര്യമാണിത്. പ്രാദേശികമായി ഓരോ മണിക്കൂറിലും എത്ര മഴ പെയ്യുന്നുവെന്ന് വിലിയിരുത്താനുള്ള സംവിധാനം ഇപ്പോഴും കേരളത്തിലില്ല. 

കാലവാസ്ഥ നീരീക്ഷണ കേന്ദ്രത്തിന്‍റെ മഴ മാപിനികളില്‍ നിന്ന് ദിവസത്തിലൊരിക്കല്‍ മാത്രമാണ് മഴയുടെ കണക്കെടുക്കുന്നത്. കഴിഞ്ഞ പ്രളയത്തിനു ശേശം സംസ്ഥാനത്ത് 100 ഓട്ടോമാറ്റിക് മഴ മാപിനികള്‍ സ്ഥാപിക്കമമെന്ന് ദുരന്ത നിവാരണ അതോറിറ്റി ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം തത്വത്തില്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ടെങ്കിലും അന്തിമനടപടികളായിട്ടില്ല.

നദികളിലെ ജലനിരപ്പ് അപ്രതീക്ഷിതമായി ഉയര്‍ന്നതാണ് കവിഞ്ഞ തവണ പ്രളയദുരന്തത്തിന്‍രെ വ്യാപ്തി കൂട്ടിയത്. ഇതിന് പിന്നാലെ 44 നദികളിലും 5 കിലോമീറ്റര്‍ ഇടവിട്ട് പ്രളയസാധ്യത വിലിയിരുത്തുന്ന സെന്‍സറുകള്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശമുണ്ടായിരുന്നു. കേന്ദ്ര ജലകമ്മീഷന് ഇപ്പോഴും കേരളത്തില്‍ ഇത്തരം നാല് സ്റ്റേഷനുകള്‍ മാത്രമാണുള്ളത്.കോഴിക്കോട്, വയനാട് അതിര്‍ത്തിയിലായി ഒരു റഡാര്‍ സ്റ്റേഷന്‍ സ്ഥാപിക്കാനും ഐസ്ആര്‍ഒയോട് കഴിഞ്ഞ വര്‍ഷം ആവശ്യപ്പെട്ടിരുന്നു. അത് നടപ്പിലായിരുന്നുവെങ്കില്‍ ഇത്തവണ വടക്കന്‍ കേരളത്തിലെ മുന്നറിയിപ്പ് സംവിധാനം കൂടതല്‍ മെച്ചപ്പെടുത്താന്‍ സാധിക്കുമായിരുന്നുവെന്നും വിലയിരുത്തലുണ്ട്. 

click me!