ശമ്പളം പിടിക്കാനുള്ള ഓർഡിനൻസ് നിയമസാധുതയുള്ളത്, ഇടക്കാല വിധി പുറപ്പെടുവിക്കരുതെന്നും സർക്കാർ

By Web TeamFirst Published May 5, 2020, 2:12 PM IST
Highlights

ഓർഡിനൻസ് ഇറക്കാൻ സർക്കാരിന് അധികാരം ഉണ്ടോ എന്ന്‌ കോടതി ചോദിച്ചു. നിയമ നിർമ്മാണം നടത്താൻ സർക്കാരിന് അധികാരം ഉണ്ടെന്ന് അഡ്വക്കേറ്റ് ജനറൽ മറുപടി നൽകി

കൊച്ചി: ശമ്പളം പിടിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ വീണ്ടും ഹൈക്കോടതിയിൽ ശക്തമായ വാദം. സർക്കാർ ഓർഡിനൻസിനെതിരെ പ്രതിപക്ഷ സർവീസ് സംഘടനകളാണ് കോടതിയെ സമീപിച്ചത്. ഹർജിക്കാരുടെ വാദങ്ങൾക്കെതിരെ ശക്തമായ മറുവാദം ഉന്നയിച്ച അഡ്വക്കേറ്റ് ജനറൽ കോടതി ഇടക്കാല വിധി പുറപ്പെടുവിക്കരുതെന്നും നിലപാടെടുത്തു.

ഓർഡിനൻസ് ഇറക്കാൻ സർക്കാരിന് അധികാരം ഉണ്ടോ എന്ന്‌ കോടതി ചോദിച്ചു. നിയമ നിർമ്മാണം നടത്താൻ സർക്കാരിന് അധികാരം ഉണ്ടെന്ന് അഡ്വക്കേറ്റ് ജനറൽ മറുപടി നൽകി. ഓർഡിനൻസ് നിയമ സാധുതയുള്ളതാണെന്നും അടിയന്തിര സാഹചര്യത്തിൽ ഇത്തരം ഓർഡിനൻസ് ഇറക്കാമെന്നും അദ്ദേഹം പറഞ്ഞു. 

സർക്കാർ ഓർഡിനൻസ് ഇറക്കി ശമ്പളം പിടിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് ഹർജിക്കാർ വാദിച്ചത്. ആരോഗ്യ പ്രവർത്തകരെ ഇതിൽ നിന്ന് ഒഴിവാക്കണം. ജീവൻ പണയം വച്ചാണ് ഇവർ പ്രതിരോധ പ്രവർത്തനം നടത്തുന്നത്. ജീവനക്കാർ നാല് വർഷമായി ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. പണം വിനിയോഗിക്കുന്നതിൽ സർക്കാർ പരാജയമാണെന്ന് ഹർജിക്കാർ പറഞ്ഞു. നിപ, പ്രളയം തുടങ്ങിയ സന്ദർഭങ്ങളിൽ ഇത് വ്യക്തമായിരുന്നു. വേതനം എപ്പോൾ തിരികെ നൽകുമെന്ന് പറയുന്നില്ലെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.

എന്നാൽ നിയമ നിർമ്മാണം ഭരണഘടന നൽകുന്ന അവകാശങ്ങളുടെ ലംഘനം അല്ലെന്ന് അഡ്വക്കേറ്റ് ജനറൽ പറഞ്ഞു. ആരുടെയും മൗലിക അവകാശം ലംഘിക്കുന്നില്ല. ഇത്തരം കേസുകളിൽ താൽകാലിക ഉത്തരവ് നൽകരുതെന്ന് സുപ്രീം കോടതി വിധി ന്യായങ്ങളുണ്ട്. ഏപ്രിൽ മാസത്തിലെ ശമ്പളം ഓർഡിനൻസ് അനുസരിച്ചു പിടിച്ചതായും സർക്കാർ പറഞ്ഞു.

click me!