
മലപ്പുറം: ശമ്പളവിതരണം മുടങ്ങിയതിനെ തുടർന്നുണ്ടായ കെഎസ്ആർടിസിയിലെ പ്രതിസന്ധിക്ക് താത്കാലിക പരിഹാരമായതായി ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ. കെഎസ്ആർടിസി ജീവനക്കാർക്ക് ഇന്നലെ രാത്രിയോടെ ശമ്പളം നൽകിക്കഴിഞ്ഞെന്ന് മന്ത്രി മലപ്പുറത്ത് പറഞ്ഞു. ശമ്പള വിതരണത്തിനായി സര്‍ക്കാര്‍ അനുവദിച്ച 20 കോടി രൂപ ട്രഷറി അക്കൗണ്ടില്‍ എത്തിയതോടെയൊണ് പ്രതിസന്ധിക്ക് പരിഹാരമായത്.
കഴിഞ്ഞ 10 മാസത്തിനിടെ ഇതാദ്യമായാണ് കെഎസ്ആർടിസിയിൽ ശമ്പളം വൈകുന്നത്. എല്ലാ മാസവും അവസാന പ്രവൃത്തിദിവസമാണ് ശമ്പളം വിതരണം ചെയ്യാറുള്ളത്. എന്നാൽ 93 ഡിപ്പോകളില്‍ 46 എണ്ണത്തില്‍ മാത്രമാണ് ഫെബ്രുവരി മാസത്തെ ശമ്പളം പൂര്‍ണമായും വിതരണം ചെയ്യാൻ കഴിഞ്ഞത്. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും വര്‍ക്ക് ഷോപ്പുകളിലും ചീഫ് ഓഫീസിലും വരെ അവസാന പ്രവർത്തി ദിവസത്തിൽ ശമ്പളം വിതരണം ചെയ്യാൻ കഴിഞ്ഞിരുന്നില്ല.
വരുമാനം കുത്തനെ കുറഞ്ഞതാണ് പ്രതിസന്ധിക്ക് ആക്കം കൂട്ടിയത്. ഫെബ്രുവരി മാസത്തെ മൊത്തം വരുമാനം 166 കോടി രൂപയായിരുന്നു. ശരാശരി വരുമാനം പ്രതിദിനം ആറുകോടിയില്‍ താഴെയും. ഇതോടെയാണ് ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിയാതെ വന്നത്. ജനുവരിയിൽ ശബരിമല സര്‍വ്വീസില്‍ നിന്ന് 45 കോടി കിട്ടിയതോടെ ആ മാസത്തെ ശമ്പളം കെഎസ്ആർടിസി സ്വന്തം വരുമാനത്തില്‍ നിന്ന് നല്‍കിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam