Ksrtc: ആശ്വാസമാകുമോ? കെഎസ്ആർടിസിയിൽ ശമ്പള വിതരണം ഇന്ന് മുതൽ? 30 കോടി രൂപ അനുവദിച്ച് സർക്കാർ

By Web TeamFirst Published May 20, 2022, 7:05 AM IST
Highlights

കൂടുതൽ തുക ആവശ്യമെങ്കിൽ താത്കാലിക സാന്പത്തിക ക്രമീകരണങ്ങളിലൂടെ കണ്ടെത്തും.ശന്പള വിതരണം വൈകിയതിനെതിരായ സിഐടിയു യൂണിയന്‍റെ പ്രതിഷേധ സംഗമം ഇന്ന് ട്രാൻപോർട്ട് ഭവന് മുന്നിൽ നടക്കും

തിരുവനന്തപുരം: കെ എസ് ആർ ടി സിയിൽ (ksrtc)ശന്പള(salary) വിതരണം ഇന്ന് ഉണ്ടായേക്കും.ശന്പളം നൽകാനായി സർക്കാർ 30 കോടി രൂപ കൂടി ഇന്ന് അനുവദിക്കും.ജിഎസ്ടി കൗൺസിൽ യോഗം കഴിഞ്ഞ് തിരിച്ചെത്തുന്ന ധനമന്ത്രി കെ.എൻ.ബാലഗോപാൽ പണം നൽകാൻ അനുമതി നൽകും. ഗതാഗതമന്ത്രി ആന്റണി രാജു ധനമന്ത്രിയെ നേരിട്ട് കാണുന്നുമുണ്ട്.

ബാക്കി തുക ഓവർ ഡ്രാഫ്റ്റ് എടുക്കാനാണ് കെ എസ് ആർ ടി സി മാനേജ്മെന്റിന്റെ തീരുമാനം.കൂടുതൽ തുക ആവശ്യമെങ്കിൽ താത്കാലിക
സാന്പത്തിക ക്രമീകരണങ്ങളിലൂടെ കണ്ടെത്തും.ശന്പള വിതരണം വൈകിയതിനെതിരായ സിഐടിയു യൂണിയന്‍റെ പ്രതിഷേധ സംഗമം ഇന്ന് ട്രാൻപോർട്ട് ഭവന് മുന്നിൽ നടക്കും

ഏപ്രിൽ മാസത്തെ ശമ്പളത്തിനായി ജീവനക്കാർ മൂന്ന് വാരം കാത്തിരുന്നു. ഭരണാനുകൂല സംഘടനയായ സിഐടിയു വരെ മൗനം വെടിഞ്ഞ് അനിശ്ചിത കാല പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തു. ഐഎൻടിയുസിയും എഐടിയുസിയും അനിശ്ചിതകാല സമരത്തിലേക്ക് പോകുമെന്ന് പ്രഖ്യാപിച്ചു. മന്ത്രി മന്ദിരങ്ങളിലേക്ക് പട്ടിണ് ജാഥയെന്ന് ബിഎംഎസ്. തൊഴിലാളിയൂണിയനുകൾ സമ്മർദ്ദം കടുപ്പിച്ചതോടെ സർക്കാർ അനങ്ങിത്തുടങ്ങി. ശമ്പളത്തുക മാനേജ്മെന്റ് തന്നെ കണ്ടെത്തട്ടേയെന്ന  നിലപാടിൽ മാറ്റമുണ്ടകുമെന്ന സൂചന നൽകി ഇന്നലെ ധനമന്ത്രി ഗതാഗത മന്ത്രിയെ വിളിച്ച് ആശയവിനിമയം നടത്തി. കെഎസ്ആർടിസിക്ക് എത്ര രൂപ സമാഹരിക്കാന്‍ കഴിയും. ശമ്പളം നൽകാൻ ഇനി എത്ര രൂപ വേണം, വരും മാസത്തിലെ ശമ്പളത്തിന് എന്ത് ചെയ്യും തുടങ്ങിയ വിവരങ്ങള്‍ ധന വകുപ്പ് ശേഖരിച്ചു. 

അതേസമയം, പ്രതിസന്ധിക്കിടയിലും സിഎൻജി ബസ്സ് വാങ്ങാൻ 455 കോടി രൂപ അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം വിമര്‍ശനത്തിനിടയാക്കി. 700 ബസ്സ് വാങ്ങാനാണ് തുക അനുവദിച്ചത്. ഏപ്രിൽ മാസത്തെ പകുതി ശമ്പളമെങ്കിലും കൊടുക്കാൻ കഴിയുമോ എന്ന ചര്‍ച്ച കെഎസ്ആര്‍ടിസിയിൽ നടക്കുന്നനിടെയാണ് സിഎൻജി ബസുകള്‍ വാങ്ങാന്‍ 455 കോടി രൂപയുടെ സര്‍ക്കാര്‍ സഹായം. കിഫ്ബി വഴിയാണ് സഹായം എത്തിക്കുക. പത്ത് മാസത്തിനകം ബസുകൾ വാങ്ങാനാണ് പദ്ധതി. ആയിരം സിഎൻജി ബസ് വാങ്ങാൻ 2016 ലെ ബജറ്റിൽ തീരുമാനം ഉണ്ടായിരുന്നെങ്കിലും അത് നടപ്പായില്ല. നിലവിൽ കെഎസ്ആര്‍ടിസിയിൽ പരീക്ഷണാടിസ്ഥാനത്തിൽ ഓടുന്നത് ഒരു സിഎൻജി ബസ് മാത്രമാണ്. പരിസ്ഥിതി സൗഹൃദമെങ്കിലും കയറ്റിറക്കമുള്ള കേരളത്തിന്റെ നിരത്തുകളിൽ ബസ് പ്രായോഗികമല്ലെന്ന വിമര്‍ശനം കെഎസ്ആര്‍ടിസിക്ക് അകത്ത് തന്നെയുണ്ട്. ഇന്ധന വില ഡീസലിനൊപ്പം ഉയര്‍ന്ന സാഹചര്യവും ട്രേഡ് യൂണിയനുകൾ ചൂണ്ടിക്കാട്ടുന്നു. 

click me!