
മലപ്പുറം: തട്ടം വേണ്ടെന്നു പറയുന്ന പെൺകുട്ടികൾ മലപ്പുറത്ത് ഉണ്ടായത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്വാധീനം കൊണ്ടാണെന്ന സിപിഎം നേതാവ് അഡ്വ. അനിൽകുമാറിന്റെ പ്രസ്താവനക്കെതിരെ വിമർശനവുമായി സമസ്ത. തട്ടത്തിനെതിരായ സിപിഎം നേതാവ് കെ അനില്‍കുമാറിന്‍റെ പരാമര്‍ശത്തോടെ സിപിഎമ്മിന്‍റെ ഇരട്ടത്താപ്പ് പുറത്തായി എന്ന് സമസ്ത നേതാവ് അബ്ദു സമദ് പൂക്കോട്ടൂര്‍ പ്രതികരിച്ചു. വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് സിപിഎം ഇക്കാലത്തും ന്യൂനപക്ഷങ്ങളോട് അടുക്കാന്‍ ശ്രമിച്ചത്. ഇതേ കാരണത്താല്‍ അനില്‍കുമാറിന്‍റെ പ്രസ്താവന സിപിഎം തള്ളിക്കളയുമെന്നും വിവാദമാക്കേണ്ട ആവശ്യമില്ലെന്നും സമസ്ത നേതാവ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. കമ്യൂണിസത്തിന്റെ അടിസ്ഥാനം മതനിഷേധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. .
തിരുവനന്തപുരത്തെ യുക്തിവാദി സംഘടന സംഘടിപ്പിച്ച നാസ്തിക സമ്മേളനത്തിൽ ആയിരുന്നു അനിൽകുമാറിന്റെ പ്രസ്താവന. വ്യക്തിപരമായ പരാമർശം മാത്രം എന്ന് കെടി ജലീൽ പ്രതികരിച്ചപ്പോൾ വലിയ എതിർപ്പാണ് മുസ്ലിം സംഘടനകളുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നത്. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ കഴിഞ്ഞ ദിവസം നടന്ന ലിറ്റ്മസ് നാസ്തിക സമ്മേളനത്തിൽ ആയിരുന്നു അനിൽകുമാറിന്റെ പരാമർശം.
മുസ്ലിം സ്ത്രീകൾ പട്ടിണി കിടക്കുന്നില്ലെങ്കിൽ അതിന് നന്ദി പറയേണ്ടത് കമ്മ്യൂണിസ്റ്റ് പാർട്ടിയോടാണെന്നും അനിൽകുമാർ പറഞ്ഞു. സിപിഎം സംസ്ഥാന സമിതി നേതാവിന്റെ ഈ പ്രസ്താവനയോട് വലിയ രീതിയിലുള്ള എതിർപ്പാണ് സമൂഹമാധ്യമങ്ങളിലെ ചർച്ച. വിവാദങ്ങൾക്കിടെ ഡോക്ടർ കെ ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ് പ്രധാന ചർച്ചയായി. തട്ടമിടാത്തത് പുരോഗമനത്തിന്റെ ലക്ഷണം അല്ലെന്ന് പറഞ്ഞു തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റിൽ തിരുവനന്തപുരം കോർപ്പറേഷനിലെ ഇടത് വനിത കൗൺസിലറുടെ ചിത്രം സഹിതം ആണ് ജലീലിന്റെ കുറിപ്പ്. വീണ ജോർജിനെതിരെ കെഎം ഷാജി നടത്തിയ പരാമർശത്തെ പോലെ അനിൽകുമാറിന്റെ വാക്കുകളെ തള്ളണമെന്നും ജലീൽ പറയുന്നു.
മുസ്ലിം പെൺകുട്ടികളുടെ തട്ടം', കമ്യൂണിസം നിഷ്കളങ്കമാണെന്ന് ഇനിയും വിശ്വസിക്കണോ വിശ്വാസി സമൂഹമേ ?'
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam