
കോഴിക്കോട്: സമസ്ത മുശാവറ യോഗത്തിൽ നിന്ന് അധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങൾ ഇറങ്ങിപ്പോയി. സമസ്തയിലെ ലീഗ് വിരുദ്ധ ചേരിക്കാരനായ ഉമർ ഫൈസി മുക്കം നടത്തിയ അധിക്ഷേപ പരാമർശത്തെ തുടർന്നാണ് ജിഫ്രി മുത്തുക്കോയ തങ്ങൾ കുപിതനായത്. അധ്യക്ഷൻ ഇറങ്ങിപ്പോയതിന് പിന്നാലെ ഉപാധ്യക്ഷൻ മുശാവറ യോഗം പിരിച്ചുവിട്ടു.
ഇന്ന് ചേർന്ന യോഗത്തിൽ ഉമർ ഫൈസി മുക്കവുമായി ബന്ധപ്പെട്ട പരാതികൾ ചർച്ചക്ക് വന്നപ്പോഴാണ് സംഭവം. ഇന്ന് യോഗം തുടങ്ങിയപ്പോൾ തന്നെ ഈ വിഷയം ചർച്ച ചെയ്യുമ്പോൾ ഉമർ ഫൈസി മുക്കം യോഗത്തിൽ നിന്ന് മാറിനിൽക്കണമെന്ന് യോഗാധ്യക്ഷനായ ജിഫ്രി തങ്ങൾ ആവശ്യപ്പെട്ടിരുന്നു. പിന്നീട് അജണ്ടയിലെ മറ്റ് വിഷയങ്ങൾ ചർച്ച ചെയ്ത ശേഷം ഉമർ ഫൈസി മുക്കവുമായി ബന്ധപ്പെട്ട കാര്യം ചർച്ചയ്ക്ക് വന്നപ്പോൾ അദ്ദേഹത്തോട് യോഗത്തിൽ നിന്ന് മാറിനിൽക്കാൻ ജിഫ്രി തങ്ങൾ ആവശ്യപ്പെട്ടു. എന്നാൽ ഉമർ ഫൈസി മുക്കം ഇതിന് തയ്യാറായില്ല. ജിഫ്രി തങ്ങളുടെ ആവശ്യം നിരാകരിച്ച് യോഗത്തിൽ സംസാരിച്ച അദ്ദേഹം കള്ളന്മാർ എന്ന പദപ്രയോഗം നടത്തിയതോടെ കുപിതനായി ജിഫ്രി തങ്ങൾ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.
അതേസമയം, സമസ്തയിലെ ഇരുവിഭാഗങ്ങൾ തമ്മിലുള്ള ഭിന്നത പരിഹരിക്കാൻ പ്രത്യേക മുശാവറ ചേരുമെന്ന് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ മാധ്യമങ്ങളോട് പ്രതികരിച്ചു. രണ്ടാഴ്ചക്കകം ചേരുന്ന മുശാവറയിൽ തർക്കങ്ങൾ വിശദമായി ചർച്ച ചെയ്യും. ഇസ്ലാമിക് കോളേജുകളുടെ കോർഡിനേഷൻ കമ്മറ്റിയുമായി ബന്ധപ്പെട്ട വിഷയത്തിൽ മധ്യസ്ഥ തീരുമാനങ്ങൾ നടപ്പായില്ലെന്നും ഹക്കീം ആദൃശ്ശേരിയെ വീണ്ടും ജനറൽ സെക്രട്ടറിയാക്കിയതായും ജിഫ്രി തങ്ങൾ പറഞ്ഞു. സമസ്തക്ക് ഇല്ലാമിക് കോളേജ് കോർഡിനേഷൻ കമ്മിറ്റിയുമായി ഒരു ബന്ധവുമില്ല. എന്നാല്‍ സമസ്തയുടേയും മുസ്ലീം ലീഗിന്‍റേയും നേതാക്കള്‍ തമ്മില്‍ എടുത്ത തീരുമാനങ്ങള്‍ ഇസ്ലാമിക് കോളേജ് കോര്‍ഡിനേഷന്‍ കമ്മിറ്റിയെ കൊണ്ട് അംഗീകരിപ്പിക്കാമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ സമസ്ത നേതാക്കളോട് പറഞ്ഞതാണ്. ഇത് നടപ്പാക്കുന്ന മുറക്ക് തീരുമാനം പുനപരിശോധിക്കുമെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഇന്ന് കോഴിക്കോട് ചേർന്ന മുശാവറക്ക് ശേഷം വിശദീകരിച്ചു.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam