
പത്തനംതിട്ട: സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഈ മാസം 12ന് ശബരിമലയിൽ നിന്നും സാമ്പിൾ ശേഖരിക്കും. പമ്പയിൽ അവലോകന യോഗവും ചേരും. മൂന്ന് ദിവസത്തോളം നീണ്ട് നിൽക്കുന്നതായിരിക്കും പരിശോധന. ശ്രീകോവിലിന്റെ എല്ലാ ഭാഗത്തേയും സ്വർണം വിശദമായി പരിശോധിച്ച ശേഷമായിരിക്കും സാമ്പിളുകൾ ശേഖരിക്കുന്നത്. എസ്ഐടി സംഘത്തിനൊപ്പം ലീഗൽ മെട്രോളജി ഗോൾഡ് അസ്സെസ്മെന്റ് വിഭാഗവും പരിശോധനയ്ക്ക് എത്തും.
ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് സ്വർണപ്പാളികളിൽ വീണ്ടും പരിശോധന നടത്തുന്നത്. എസ്ഐടിയുടെ ആവശ്യം പരിഗണിച്ച് പാളികളിലെ സാംമ്പിൾ എടുത്ത് വീണ്ടും പരിശോധന നടത്താനാണ് കോടതി നിർദേശിച്ചിരിക്കുന്നത്. പാളികൾ ഏതെങ്കിലും തരത്തിൽ മാറിയിട്ടുണ്ടോ എന്നറിയാനും, എത്രത്തോളം സ്വർണം പാളികളിൽ ഉണ്ട് എന്നറിയാനുമുള്ള ശാസ്ത്രീയ തെളിവുകൾക്ക് വേണ്ടിയാണ് വീണ്ടും പരിശോധന നടത്താനുള്ള നിർദേശം.
ശബരിമലയിലെ കൊടിമരത്തിന്റെ പുനർനിർമാണം അന്വേഷിക്കാൻ സംസ്ഥാന വിജലൻസിനാണ് ചുമതല. 27 ഓളം പേർ ശബരിമലയിലേക്ക് സ്വർണം സംഭാവന ചെയ്തിട്ടുണ്ട്. ഇതിൽ സെലിബ്രിറ്റികളും ഉൾപ്പെടുന്നുണ്ട്. എന്നാൽ ഇതുസംബന്ധിച്ച കണക്കുകൾ വ്യക്തമല്ലന്ന് ദേവസ്വം വിജിലൻസ് കോടതിയിൽ പറഞ്ഞു. ഇക്കാര്യങ്ങളിൽ അവ്യക്തത നിലനിൽക്കുന്നതിനാൽ വ്യക്തത ഉണ്ടാക്കണമെന്നും സംസ്ഥാന വിജലൻസിനോട് ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. 2017ൽ യുഡിഎഫ് ഭരണസമിതിയുടെ കാലത്താണ് കൊടിമര പുന:നിർമ്മാണം നടന്നത്. അന്ന് പ്രയാർ ഗോപാലകൃഷ്ണൻ ആയിരുന്നു ദേവസ്വം ബോർഡ് പ്രസിഡന്റ്. അജയ് തറയിൽ, സിപിഎം പ്രതിനിധിയായ രാഘവൻ എന്നിവരും ബോർഡ് അംഗങ്ങളായിരുന്നു.
അതേസമയം, കൊടിമര പുനർനിർമാണത്തിലെ കേസ് അന്വേഷിക്കാൻ ഉത്തരവിട്ട കോടതിയെ വെല്ലുവിളിക്കാൻ ഇല്ലെന്ന് അജയ് തറയിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. കൊടിമര നിർമാണത്തിൽ സ്വർണ്ണം സംഭാവനയായി വാങ്ങിയിട്ടില്ല. 3.20 കോടി ഫിനിക്സ് ഗ്രൂപ്പ് ആണ് തന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam