
പാലക്കാട്: ബിജെപി നേതാവ് സന്ദീപ് വാര്യരെ കോണ്‍ഗ്രസിലെത്തിക്കാനുള്ള ചര്‍ച്ചകള്‍ക്ക് നേതൃത്വം നൽകിയത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബെന്നി ബെഹ്നാൻ. സന്ദീപുമായുള്ള ചര്‍ച്ചകള്‍ക്ക് പാലമായത് കെപിഎസ്‍ടിഎ മുൻ അധ്യക്ഷൻ ഹരി ഗോവിന്ദാണെന്നും പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. മറ്റു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും അതീവ രഹസ്യമായി സന്ദീപ് വാര്യരുമായി ചര്‍ച്ച നടത്തിയാണ് അന്തിമ തീരുമാനമെടുത്തത്. ദിവസങ്ങള്‍ക്ക് മുമ്പ് ബെന്നി ബെഹ്നാൻ പ്രാഥമിക ചര്‍ച്ച നടത്തിയെന്നാണ് വിവരം.
സന്ദീപുമായി വളരെ രഹസ്യമായിട്ടായിരുന്നു കോണ്‍ഗ്രസ് ചര്‍ച്ചകള്‍ നടത്തിയത്. വിഷയം പുറത്ത് പോകരുതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ സന്ദീപിനെ അറിയിക്കുകയും ചെയ്തിരുന്നു.
ഹരിഗോവിന്ദാണ് സന്ദീപ് വാര്യരുമായി ആദ്യം സംസാരിച്ച് കോണ്‍ഗ്രസിലേക്ക് വരാനുള്ള താത്പര്യമുണ്ടെന്ന വിവരം നേതൃത്വത്തെ അറിയിക്കുന്നത്. തുടര്‍ന്നാണ് ബെന്നി ബെഹ്നാൻ പ്രാഥമിക ചര്‍ച്ചകള്‍ക്ക് നേതൃത്വം നൽകിയത്.
പ്രാഥമിക ചര്‍ച്ചയിലൂടെ കോണ്‍ഗ്രസ് പ്രവേശനത്തിനുള്ള സന്നദ്ധത സന്ദീപ് വാര്യര്‍ അറിയിച്ചതോടെ ഇന്നലെ രാത്രി പ്രതിപക്ഷ നേതാവ് വിഡി സതീശനും ചര്‍ച്ച നടത്തി. സന്ദീപുമായി പ്രതിപക്ഷ നേതാവ് ചര്‍ച്ച നടത്തിയതിനുശേഷം കെസി വേണുഗോപാല്‍ സന്ദീപുമായി ഫോണിൽ സംസാരിച്ചു. പ്രതിപക്ഷ നേതാവ് ചര്‍ച്ച നടത്തിയപ്പോള്‍ ഒപ്പം ദീപാ ദാസ് മുൻഷിയും ഉണ്ടായിരുന്നുവെന്നാണ് വിവരം.
കെസി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചര്‍ച്ചയുടെ ഭാഗമായശേഷം സന്ദീപിനെ കോണ്‍ഗ്രസിലേക്ക് സ്വീകരിക്കാൻ നേതൃത്വം തീരുമാനിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇന്ന് വാര്‍ത്താസമ്മേളനം നടത്തി സന്ദീപിനെ കോണ്‍ഗ്രസിലേക്ക് സ്വീകരിക്കുന്നത്. സന്ദീപുമായി സംസാരിച്ചിരുന്നുവെന്നും കോണ്‍ഗ്രസ് ആശയങ്ങള്‍ ഉയര്‍ത്തിപിടിച്ച് അംഗത്വമെടുക്കാൻ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നുവെന്നും ബെന്നി ബെഹ്നാൻ പറഞ്ഞു. നടത്തിയ ചര്‍ച്ചകളെക്കുറിച്ചും നീക്കങ്ങളെക്കുറിച്ചും പറയാനാകില്ലെന്നും കോണ്‍ഗ്രസിലേക്ക് ഇനിയും ആളുകള്‍ വരുമെന്നും ബെന്നി ബെഹ്നാൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam