
തിരുവനന്തപുരം:യെച്ചൂരി ഒരേ സമയം കോൺഗ്രസിന്‍റേയും സിപിഎമ്മിന്‍റേയും ജനറൽ സെക്രട്ടറി ആണെന്ന ജയറാം രമേശിന്‍റെ പരാമര്‍ശത്തെ പരിഹസിച്ച് ബിജെപി മുന്‍ സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ രംഗത്ത് . കോൺഗ്രസ്സിൽ സിപിഎമ്മിൽ ഉള്ളതിനേക്കാൾ സ്വാധീനം യെച്ചൂരിക്കുണ്ടെന്നും ജയറാം രമേശ് ആര്‍ എസി പി ദേശീയ സമ്മേളന വേദിയില്‍ പ്രസംഗിച്ചിരുന്നു . ഒരേ സമയം രണ്ട് വീട്ടിലെ വാഷിങ്ങ് മെഷീനാകാൻ അവസരം ലഭിച്ച യെച്ചൂരി എന്ത് ഭാഗ്യവാനാണെന്ന് സന്ദീപ് വാര്യര്‍ ചോദിച്ചു,
.ഇനിയും എന്തിനാണ് ഈ സതീശനും സുധാകരനുമൊക്കെ ഇവിടെ കിടന്ന് പിണറായിക്കെതിരെ ബോഡി വിത്ത് മസിൽ ഷോ കാണിക്കുന്നതെന്ന് മനസ്സിലാകുന്നില്ല . ഹൈക്കമാന്റിന് നിങ്ങളെയല്ല സിപിഎം ജനറൽ സെക്രട്ടറിയെ ആണ് വിശ്വാസം . കോൺഗ്രസ് ചെന്ന് പെട്ട ഒരവസ്ഥ നോക്കൂ . തമിഴ്‌നാട്ടിൽ രാജീവ് വധത്തിന് ഉത്തരവാദികളായ തീവ്രവാദികൾ സഖ്യ കക്ഷിയായ തീമൂക്കയുടെ സഹായത്തോടെ പുറത്തിറങ്ങി നടക്കാൻ പോകുന്നു . ഒരക്ഷരം മിണ്ടാൻ കോൺഗ്രസ്സ് നേതൃത്വത്തിന് കഴിയുന്നില്ല . തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ പ്രചാരണത്തിന് പോലും ദേശീയ നേതാക്കളില്ല . കോൺഗ്രസ്സ് പ്രവർത്തകർ നിശബ്ദ പ്രചാരണത്തിലാണത്രെ . കോൺഗ്രസ്സിനെ അറിയാവുന്ന ആരെങ്കിലും ഇത് വിശ്വസിക്കുമോ ? അങ്ങനെ അതീവ രഹസ്യമായി താഴെ തലത്തിൽ പ്ലാനിങ് നടത്തി പ്രചാരണം നടത്താനുള്ള ഇൻഫ്രാസ്റ്റക്ചർ കോൺഗ്രസ്സിൽ അവശേഷിക്കുന്നുണ്ടോ ?
കോൺഗ്രസ്സ് ആകെപ്പാടെയുള്ളത് കേരളത്തിലാണ് . അപ്പോഴാണ് ജയറാം രമേശിനെ പോലെയുള്ള വാ പോയ കോടാലികൾ യെച്ചൂരിയെ കോൺഗ്രസ്സാക്കുന്നത് . ഇതിന്റെ അർത്ഥമെന്താണ് ? ഹൈക്കമാന്റ് ഉദ്ദേശിക്കുന്നത് വ്യക്തമാണ് . " പിണറായിക്കെതിരെ കൂടുതൽ ഷോ ഒന്നും കാണിക്കാതെ സതീശൻ , സുധാകരൻ ... ഗോ ടു യുവർ ക്ലാസ്സെസ്" .