
തിരുവനന്തപുരം: ടിടിഇ കെ വിനോദിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി നടിയും നിര്‍മാതാവുമായ സാന്ദ്രാ തോമസ്. വിനോദിന്റെ മരണവിവരം അറിഞ്ഞ് ഞെട്ടിയെന്നാണ് സാന്ദ്ര ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്.
'എന്റെ നല്ല നിലാവുള്ള രാത്രിയില്‍ എന്ന സിനിമയില്‍ ശ്രദ്ധിക്കപ്പെട്ട ഒരു കഥാപാത്രം ചെയ്ത വ്യക്തിയാണ് വിനോദ്. വാര്‍ത്ത കണ്ടിട്ട് ഞാന്‍ ഷോക്കായി നില്‍ക്കുകയാണ്. ഒരു മാസം മുന്‍പും ടിക്കറ്റിന്റെ കാര്യത്തിനായി വിനോദിനെ വിളിച്ച് സംസാരിച്ചതാണ്. ഇനിയൊരു സിനിമ വരുകയാണെങ്കില്‍ അവസരം തരണമെന്ന് പറഞ്ഞിരുന്നു. ഈ വാര്‍ത്ത കണ്ട് ഞാന്‍ ഞെട്ടിയിരിക്കുകയാണ്. ഒരുപാട് സിനിമകളില്‍ വിനോദ് ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. നല്ല നിലാവുള്ള രാത്രിയിലും നല്ല വേഷം ചെയ്തിട്ടുണ്ട്. ഇത്രയും ദാരുണമായൊരു സംഭവം കണ്ട് ഞാനും ഞെട്ടിയിരിക്കുകയാണ്.'-സാന്ദ്ര പറഞ്ഞു.
ഇന്നലെ വൈകിട്ട് ഏഴരയോടെ എറണാകുളം-പട്‌ന എക്‌സ്പ്രസിലാണ് ദാരുണ സംഭവം നടന്നത്. തൃശൂരിനും വടക്കാഞ്ചേരി സ്റ്റേഷനുമിടയിലുള്ള വെളപ്പായയില്‍ വച്ച് ടിക്കറ്റ് ചോദിച്ചതിന്റെ പേരില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് ടിടിഇ വിനോദിനെ, ഒഡീഷ സ്വദേശിയായ രജനീകാന്ത തള്ളിയിടുകയായിരുന്നു. വീഴ്ചയില്‍ തൊട്ടടുത്ത ട്രാക്കിലേക്ക് വീണ വിനോദിന്റെ ശരീരത്തിലൂടെ മറ്റൊരു ട്രെയിന്‍ കയറിയിറങ്ങി. വെളപ്പായ റെയില്‍വേ ഓവര്‍ ബ്രിഡ്ജിന് താഴെ ട്രാക്കില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കോച്ചിലെ യാത്രക്കാര്‍ നല്‍കിയ വിവരം അനുസരിച്ച് പാലക്കാട് നിന്നാണ് പ്രതിയെ റെയില്‍വേ പൊലീസ് പിടികൂടിയത്. ജനറല്‍ ടിക്കറ്റുമായി റിസര്‍വ് കോച്ചില്‍ കയറിയതിന് പിഴയീടാക്കണമെന്ന് പറഞ്ഞതോടെയായിരുന്നു അക്രമമെന്ന് പൊലീസ് പറഞ്ഞു.
എറണാകുളം മഞ്ഞുമ്മല്‍ സ്വദേശിയായ വിനോദ് 14ല്‍ അധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സഹപാഠി കൂടിയായ ആഷിഖ് അബുവിന്റെ ചിത്രത്തിലൂടെയാണ് വിനോദ് അഭിനയരംഗത്ത് എത്തിയത്, ചിത്രം മമ്മൂട്ടിയുടെ ഗ്യാങ്സ്റ്റര്‍. മോഹന്‍ലാലിന്റെ മിസ്റ്റര്‍ ഫ്രോഡ്, പെരുച്ചാഴി, എന്നും എപ്പോഴും, പുലിമുരുകന്‍, ഒപ്പം എന്നീ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. ഹൗ ഓള്‍ഡ് ആര്‍ യൂ, വിക്രമാദിത്യന്‍, ജോസഫ്, നല്ല നിലാവുള്ള രാത്രി തുടങ്ങിയ ചിത്രങ്ങളിലും വിനോദ് അഭിനയിച്ചിട്ടുണ്ട്. സോഷ്യല്‍മീഡിയകളിലെ സിനിമാ ഗ്രൂപ്പുകളിലും സജീവമായിരുന്നു വിനോദ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam