
മംഗളൂരു: ശരണ്യ ഏറ്റവും അവസാനം സുഹൃത്തിന് അയച്ച ഫോട്ടോ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. തടിയന്റെമോൾ മലയുടെ മുകളിൽ നിന്ന് എടുത്ത ഫോട്ടോയാണ് ശരണ്യ സുഹൃത്തിന് അയച്ചത്. മലയുടെ മുകളിൽ നിന്നും എടുത്ത ഫോട്ടോയിൽ പട്ടിയെയും കാണാം. ശരണ്യ പട്ടിയുടെ കൂടെ കളിച്ചിരുന്നു എന്ന് കൂടെ ട്രക്കിന് പോയവർ മൊഴി നൽകിയിരുന്നു.
കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശിയായ ശരണ്യയെ കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ലെന്ന് തെരച്ചിൽ സംഘത്തിലുണ്ടായിരുന്ന വനംവകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു. ശരണ്യയുടെ കയ്യിലുണ്ടായിരുന്ന വസ്ത്രത്തെ കുറിച്ചോ, ഭക്ഷണമോ അത്തരത്തിലുള്ള സൂചനകളൊന്നും ലഭിച്ചിട്ടില്ല. ശരണ്യയുടെ മൊബൈൽ ഫോൺ റേയ്ഞ്ചിനെ കുറിച്ച് വിവരമില്ല. നിലവിൽ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന നടത്തിയെങ്കിലും യാതൊരു സൂചനയും ലഭിച്ചില്ലെന്നും വനംവകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു.
പൊലീസും ഫോറസ്റ്റും സംയുക്തമായാണ് പരിശോധന നടത്തുന്നത്. മൊബൈൽ ഫോൺ സ്വിച്ചോഫാണ്. ആദ്യമായാണ് ഇത്തരത്തിലുള്ളൊരു മിസ്സിംഗ് കേസ് റിപ്പോർട്ട് ചെയ്യുന്നതെന്നും വനംവകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു. കേരളവും കർണാടകയും പരിശോധന നടത്തുന്നുണ്ട്. ഡോഗ് സ്ക്വാഡ് ഉൾപ്പെടെ പരിശോധന സംഘത്തിലുണ്ട്. വ്യത്യസ്ഥ സംഘങ്ങളായാണ് പരിശോധന. എന്നാൽ സൂചനയൊന്നും ലഭിച്ചില്ലെന്നാണ് തെരച്ചിൽ സംഘം പറയുന്നത്. മൂന്നരകിലോമീറ്റർ ദൂരത്തോളമാണ് ട്രക്കിങ്ങ്. അതിനപ്പുറത്തേക്ക് ആരും പോകാറില്ല. എന്നാൽ ശരണ്യയുടെ കാര്യത്തിൽ എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല. നിലവിൽ ശരണ്യയ്ക്കായി തെരച്ചിൽ തുടരുകയാണ്. ചെങ്കുത്തായ പ്രദേശമായതിനാലും വന്യജീവികൾ ഇറങ്ങുന്ന സ്ഥലമായതും തെരച്ചിലിന് വെല്ലുവിളിയാണ്.
ശരണ്യയെ രണ്ടാം തീയതി ഉച്ചമുതലാണ് കാണാതായത്. എറണാകുളത്ത് സോഫ്റ്റ്‌വെയർ എൻജിനീയറായ ശരണ്യ ജി.എസ് (36) തനിച്ചാണ് കുടകിലെത്തിയത്. കുടകിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ തടിയൻഡമോൾ കയറാനെത്തിയതായിരുന്നു. ഏപ്രിൽ 2-ന് ഒറ്റയ്ക്കാണ് കൊച്ചിയിൽ നിന്ന് ശരണ്യ കുടകിലെത്തിയത്. നാപ്പോക്ലുവിനടുത്തുള്ള യാവകപാടി ഗ്രാമത്തിലെ ഹോംസ്റ്റേയിലാണ് താമസിച്ചിരുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam