സോളാർ തട്ടിപ്പ് കേസിൽ സരിത എസ് നായർ അറസ്റ്റിൽ

By Web TeamFirst Published Apr 22, 2021, 10:18 AM IST
Highlights

തിരുവനന്തപുരത്ത് സരിതയുടെ വസതിയിലെത്തിയാണ് അറസ്റ്റ്. ഇവരെ ഇപ്പോൾ കോഴിക്കോടേക്ക് റോഡ് മാർഗം കൊണ്ടുപോവുകയാണ്

തിരുവനന്തപുരം: സോളാർ തട്ടിപ്പ് കേസിൽ സരിത എസ് നായർ അറസ്റ്റിൽ. കോഴിക്കോട് കസബ പൊലീസാണ് തിരുവനന്തപുരത്ത് നിന്ന് സരിത എസ് നായരെ അറസ്റ്റ് ചെയ്തത്. കോഴിക്കോട് ജൂഡിഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കോടതി കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം നൽകിയിരുന്നു. തിരുവനന്തപുരത്ത് സരിതയുടെ വസതിയിലെത്തിയാണ് അറസ്റ്റ്. ഇവരെ ഇപ്പോൾ കോഴിക്കോടേക്ക് റോഡ് മാർഗം കൊണ്ടുപോവുകയാണ്. സോളാർ ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ കോടതി നിരന്തരം വാറണ്ട് അയച്ചിട്ടും സരിത ഹാജരായിരുന്നില്ല.

കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ എവി ജോർജ്ജ് അറസ്റ്റ് വിവരം സ്ഥിരീകരിച്ചു. കോഴിക്കോടുള്ള സ്വകാര്യ വ്യവസായി അബ്ദുൾ മജീദിൽ നിന്ന് 4270000 രൂപ സരിതയും ബിജു രാധാകൃഷ്ണനും ചേർന്ന് തട്ടിയെടുത്തെന്നാണ് കേസ്. സോളാർ തട്ടിപ്പ് പരമ്പരയിൽ ആദ്യം രജിസ്റ്റർ ചെയ്ത കേസുകളിലൊന്നാണിത്. വിധി പറയാനായി മാറ്റി വെച്ച കേസിലാണ് അറസ്റ്റ്. ഇന്ന് സരിതയെ കോടതിയിൽ ഹാജരാക്കാനാവില്ലെന്നാണ് വിവരം. മാർച്ച് 23 ന് വിധി പറയേണ്ടിയിരുന്ന കേസ് സരിത ഹാജരാകാതിരുന്ന സാഹചര്യത്തിൽ കേസ് മാറ്റിവെക്കുകയായിരുന്നു. അബ്ദുൾ മജീദിന് കുറച്ച് പണം തിരികെ നൽകിയിരുന്നു. ബിജു രമേശ് ഉപയോഗിച്ചിരുന്ന വാഹനം ഇദ്ദേഹത്തിന് നൽകാമെന്നതടക്കം ധാരണയ്ക്ക് ശ്രമം നടന്നിരുന്നു. 

പൊലീസ് സരിതയെ രക്ഷിക്കാൻ ശ്രമം നടന്നെന്ന ആരോപണം ശക്തമായിരുന്നു. പല കേസുകളിലും സരിതയ്ക്ക് എതിരെ വാറണ്ട് നിലവിലുണ്ടെങ്കിലും അറസ്റ്റ് ചെയ്തിരുന്നില്ല. പൊലീസിൽ നിന്ന് സഹായം പ്രതീക്ഷിച്ചത് കൊണ്ടാവണം ഇന്ന് അറസ്റ്റിലായ കേസിൽ സരിത എസ് നായർ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കാതിരുന്നത്. 

മഹ്‌സൂസ് നറുക്കെടുപ്പില്‍ ഒരു മില്യന്‍ ദിര്‍ഹം സ്വന്തമാക്കി ലെബനീസ് സ്വദേശി
 

click me!