
തിരുവനന്തപുരം: തന്‍റെ ബന്ധുക്കള്‍ ബിജെപിയില്‍ ചേര്‍ന്നുവെന്ന പി എസ് ശ്രീധരന്‍പിള്ളയുടെ അവകാശവാദത്തില്‍ പ്രതികരണവുമായി ശശി തരൂര്‍ എം പി. ബന്ധുക്കൾ വർഷങ്ങളായി ബിജെപിക്ക് വോട്ട് ചെയ്യുന്നവരാണെന്ന് ശശി തരൂർ പറഞ്ഞു. എല്ലാ പാര്‍ട്ടിയിലെയും അംഗങ്ങൾ കുടുംബത്തിൽ ഉണ്ട്. സിപിഎം ഭാരവാഹികളായ ബന്ധുക്കളും തനിക്കുണ്ട്. തന്‍റെ പ്രവർത്തനത്തെക്കുറിച്ച് തെറ്റ് ചൂണ്ടിക്കാണിക്കാൻ കഴിയാത്തതു കൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നതെന്നും തരൂര്‍ വ്യക്തമാക്കി. ചടങ്ങിന്‍റെ ആവശ്യമെന്തെന്ന് ശ്രീധരൻപിള്ളയോട് ചോദിക്കണമെന്നും തരൂര്‍ പറഞ്ഞു.
ശശി തരൂരിന്‍റെ അമ്മയുടെ അനിയത്തി ശോഭന, ഭർത്താവ് ശശികുമാർ എന്നിവരാണ് ബിജെപിയിൽ ചേർന്നത്. ബിജെപി അധ്യക്ഷന്‍ പി എസ് ശ്രീധരൻ പിള്ളയിൽ നിന്ന് ഇവര്‍ അംഗത്വം സ്വീകരിച്ചുവെന്നാണ് അവകാശവാദം. എന്നാല്‍ തങ്ങൾ പണ്ടേ ബിജെപി അനുഭാവികളാണെന്നും ഇപ്പോൾ ഇങ്ങനെയൊരു ചടങ്ങ് എന്തിനാണെന്ന് അറിയില്ലെന്നും ശശി തരൂരിന്‍റെ ചെറിയമ്മ ശോഭന പറഞ്ഞു.
കൊച്ചിയിൽ നടന്ന ചടങ്ങിൽ ശശി തരൂരിന്‍റെ ബന്ധുക്കളായ പത്ത് പേര്‍ക്ക് അംഗത്വം നൽകുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ ചടങ്ങ് സംഘടിപ്പിക്കുകയും ചെയ്തു. അംഗത്വമെടുത്ത കുടുംബാംഗങ്ങൾ ഫോട്ടോ സെഷനുമായി സഹകരിക്കാനോ മാധ്യമങ്ങളോട് പ്രതികരിക്കാനോ തയ്യാറാകാതെ പെട്ടെന്ന് തന്നെ വേദി വിടുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam