കാര്യവട്ടം ഏകദിനം: ' മന്ത്രിയെ ആയിരുന്നു ബഹിഷ്കരിക്കേണ്ടിയിരുന്നത്, ഒഴിഞ്ഞ സ്റ്റേഡിയം രാജ്യമാകെ ശ്രദ്ധിച്ചു'

By Web TeamFirst Published Jan 16, 2023, 12:06 PM IST
Highlights

ക്രിക്കറ്റ് ആവേശം ജനങ്ങൾക്ക് എന്നും ഉണ്ട് .മന്ത്രി വിവരക്കേട് പറഞ്ഞത് കൊണ്ട് ചിലർ സ്റ്റേഡിയം ബഹിഷ്കരിച്ചുവെന്നും ശശി തരൂര്‍
 

തിരുവനന്തപുരം: കാര്യവട്ടം ഏകദിനത്തില്‍ കാണികള്‍ കുറഞ്ഞതില്‍ പ്രതികരണവുമായി ശശി തരൂര്‍ എംപി രംഗത്ത്. ക്രിക്കറ്റ് ആവേശം ജനങ്ങൾക്ക് എന്നും ഉണ്ട് . മന്ത്രി വിവരക്കേട് പറഞ്ഞത് കൊണ്ട് ചിലർ സ്റ്റേഡിയം ബഹിഷ്കരിച്ചു. കേരളത്തിൽ ക്രിക്കറ്റ് നന്നായി വളരുന്ന കാലത്താണ് ഇങ്ങനെ ഒരു അവസ്ഥ വന്നത്. മന്ത്രിയെ ആയിരുന്നു പ്രതിഷേധക്കാർ ബഹിഷ്കരിക്കേണ്ടിയിരുന്നത്. ഒഴിഞ്ഞ സ്റ്റേഡിയം രാജ്യമാകെ ശ്രദ്ധിക്കുന്ന അവസ്ഥ ഉണ്ടായി. ഒരു മനുഷ്യൻ ചെയ്ത തെറ്റിനാണ് ക്രിക്കറ്റിനേയും സ്റ്റേഡിയത്തേയും ബഹിഷ്കരിക്കുന്ന അവസ്ഥ ഉണ്ടായതെന്നും  തരൂർ കുറ്റപ്പെടുത്തി.

കായിക മന്ത്രി വി അബ്ദുള്‍റഹിമാന്‍ നടത്തിയ പരാമര്‍ശത്തിനെതിരെ സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രനും രംഗതതെത്തി. പട്ടിണി കിടക്കുന്നവര്‍ കളി കാണാന്‍ വരേണ്ടെന്ന കായിക മന്ത്രിയുടെ പരാമര്‍ശം വരുത്തിവെച്ച വിന ഇന്നലെ നേരില്‍ക്കണ്ടുവെന്ന് പന്ന്യന്‍ ഫേസ്ബുക്കില്‍ കുറിച്ചു. പന്ന്യന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം...

കാര്യവട്ടം സ്റ്റേഡിയത്തിൽ ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്നാം ഏകദിനം കാണാൻ കഴിഞ്ഞവർ മഹാഭാഗ്യവാന്മാരാണെന്ന് പറയാം. വിരാട് കോലിയും ശുഭ്മൻ ഗില്ലും നിറഞ്ഞാടിയതും എതിരാളികളെ എറിഞ്ഞൊതുക്കിക്കൊണ്ട് സിറാജ് നടത്തിയ ഉജ്വല പ്രകടനവും വിജയത്തിന്‍റെ വഴി എളുപ്പമാക്കി.

കളിയിലെ ഓരോ ഓവറും പ്രത്യേകതകൾനിറഞ്ഞതും ആവേശം കൊള്ളിക്കുന്നതുമായിരുന്നു. നിർഭാഗ്യത്തിന് ഒഴിഞ്ഞ ഗ്യാലറിയാണ് കളിക്കാരെ സ്വീകരിച്ചത്. ഇത് പരിതാപകരമാണ്. പ്രധാനപ്പെട്ട മൽസരങൾ നേരിൽകാണാൻ ആഗ്രഹിക്കുന്നവർക്ക് ഇത് തിരിച്ചടിയാകും. കളിയെ പ്രോൽസാഹിപ്പിക്കേണ്ടവർ നടത്തിയ അനാവശ്യ പരാമർശങ്ങൾ ഈ ദുസ്ഥിതിക്ക് കാരണമായിട്ടുണ്ട്.

കായിക രംഗത്തെ പരമാവധി പ്രോൽസാഹിപ്പിക്കുവാൻ ബാധ്യതപ്പെട്ടവർ കായിക പ്രേമികളുടെ അവകാശത്തെ തടയാൻ ശ്രമിക്കരുത്. വിവാദങൾക്ക് പകരം വിവേകത്തിന്റെ വഴി സ്വീകരിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണം. “പട്ടിണി കിടക്കുന്നവർ കളികാണേണ്ട”” “എന്ന പരാമർശം . വരുത്തിവെച്ച വിന ഇന്നലെ നേരിൽകണ്ടു.നാൽപതിനായിരത്തോളം ടിക്കറ്റ് വിറ്റ സ്ഥലത്ത് ആറായിരമായി ചുരുങ്ങിയതി ൽ വന്ന നഷ്ടം കെ സി എക്ക് മാത്രമല്ല സർക്കാറിന് കൂടിയാണെന്ന് പരാമർശക്കാർ ഇനിയെങ്കിലൂം മനസ്സിലാക്കണം. ഇന്റർ നാഷനൽ മൽസരങൾ നഷ്ടപ്പെട്ടാൽ നഷ്ടം ക്രിക്കറ്റ് ആരാധകർക്കും സംസ്ഥാന സർക്കാരിനുമാണെന്നും പന്ന്യന്‍ രവീന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

click me!