ശശികലയുടെ നാല് വർഷത്തെ ശിക്ഷാകാലാവധി പൂർത്തിയാകുന്നു; തമിഴ്നാട്ടിലേക്ക് മടക്കം രോഗമുക്തയായ ശേഷം

By Web TeamFirst Published Jan 27, 2021, 6:48 AM IST
Highlights

ശിക്ഷ കഴിഞ്ഞ് തിരികെയെത്തുന്ന ശശികലയ്ക്ക് വൻ സ്വീകരണം നൽകാനാണ് അനുയായികളുടെ പദ്ധതി. ശശികലയുടെ വരവ് തിരഞ്ഞെടുപ്പ് പ്രചാരണ വേദിയാക്കി മാറ്റാനാണ് അമ്മാ മുന്നേറ്റ കഴകത്തിന്‍റെ തീരുമാനം.

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസിൽ ശശികലയുടെ നാല് വർഷത്തെ ശിക്ഷാകാലാവധി ഇന്ന് പൂർത്തിയാകും. രാവിലെ 10:30ന് ജയിൽ മോചന ഉത്തരവ് ആശുപത്രിയിൽ കഴിയുന്ന ശശികലയ്ക്ക് കൈമാറും. കൊവിഡ് മുക്തയായ ശേഷം അടുത്താഴ്ചയോടെ ചെന്നൈയിലേക്ക് മടങ്ങാനാണ് പദ്ധതി. 

ശിക്ഷ കഴിഞ്ഞ് തിരികെയെത്തുന്ന ശശികലയ്ക്ക് വൻ സ്വീകരണം നൽകാനാണ് അനുയായികളുടെ പദ്ധതി. ബെംഗ്ലൂരു മുതൽ ആയിരം വാഹനങ്ങളുടെ അകമ്പടിയോടെയുള്ള സ്വീകരണറാലിയാണ് നിശ്ചയിച്ചിരിക്കുന്നത്. ചെന്നൈയിൽ ശക്തിപ്രകടനവും നടത്തും. ശശികലയോടെ വരവോടെ അണ്ണാഡിഎംകെ പിളരുമെന്നാണ് ദിനകരപക്ഷത്തിന്റെ അവകാശവാദം. അസംതൃപ്തരായ പനീർസെൽവം പക്ഷത്തെ നേതാക്കൾ പാർട്ടി വിടുമെന്നാണ് വാദം. 

ശശികലയുടെ വരവ് തിരഞ്ഞെടുപ്പ് പ്രചാരണ വേദിയാക്കി മാറ്റാനാണ് അമ്മാ മുന്നേറ്റ കഴകത്തിന്‍റെ തീരുമാനം. എന്നാൽ വോട്ടുഭിന്നത തടയാൻ ശശികലയെ അണ്ണാഡിഎംകെയ്ക്ക് ഒപ്പം നിർത്താനുള്ള ശ്രമത്തിലാണ് ബിജെപി. ചർച്ചകൾക്കായി ജെ പി നദ്ദ ശനിയാഴ്ച ചെന്നൈയിലെത്തും. 

click me!