ശിവപ്രിയയുടെ മരണം; റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി, അന്വേഷണത്തിന് നിര്‍ദേശം, പ്രതിഷേധം തുടരുമെന്ന് ബന്ധുക്കള്‍

Published : Nov 09, 2025, 05:00 PM ISTUpdated : Nov 09, 2025, 05:13 PM IST
sivapriya death

Synopsis

തിരുവനന്തപുരം എസ്എടി ആശുപത്രി പ്രസവത്തിന് എത്തിയ യുവതി അണുബാധയെ മൂലം മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി. സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് റിപ്പോര്‍ട്ട് തേടി. അതേസമയം, പ്രതിഷേധം തുടരുമെന്ന് ബന്ധുക്കള്‍

തിരുവനന്തപുരം: തിരുവനന്തപുരം എസ്എടി ആശുപത്രി പ്രസവത്തിന് എത്തിയ യുവതി അണുബാധയെ മൂലം മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി. സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് റിപ്പോര്‍ട്ട് തേടി. കരിക്കകം സ്വദേശിനിയുടെ മരണത്തില്‍ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിക്കെതിരെയുള്ള ബന്ധുക്കളുടെ പരാതിയില്‍ പ്രത്യേക ടീമിനെ വച്ച് അന്വേഷണം നടത്തി രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നൽകിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. അതേസമയം, എസ്എടി ആശുപത്രി സൂപ്രണ്ടുമായുള്ള ചര്‍ച്ചയ്ക്കുശേഷവും പ്രതിഷേധം തുടരുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ബിജെപി നേതാവ് വി മുരളീധരനൊപ്പമാണ് ബന്ധുക്കള്‍ ആശുപത്രി സൂപ്രണ്ടുമായി ചര്‍ച്ച നടത്തിയത്. സുപ്രീം കോടതി മാര്‍ഗനിര്‍ദേശപ്രകാരമായിരിക്കണം അന്വേഷണം നടത്തേണ്ടതെന്നാണ് ബന്ധുക്കളുടെ ആവശ്യം. ഇക്കാര്യം സര്‍ക്കാരിനെ അറിയിക്കാമെന്ന് സുപ്രീണ്ട് ചര്‍ച്ചയിൽ അറിയിച്ചു. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ പ്രതിഷേധം തുടരുമെന്നാണ് ബന്ധുക്കള്‍ വ്യക്തമാക്കിയത്. 

 

ശിവപ്രിയയുടെ കൈക്കുഞ്ഞുമായി പ്രതിഷേധം, പിന്തുണയുമായി ബിജെപി

 

ശിവപ്രിയയുടെ മരണത്തിൽ എസ്എടി ആശുപത്രിക്ക് മുന്നിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.ശിവപ്രിയയുടെ കൈക്കുഞ്ഞുമായി കുടുംബവും നാട്ടുകാരും ആശുപത്രിക്ക് മുന്നിൽ പ്രതിഷേധം തുടരുകയാണ്. അണുബാധയുണ്ടായതിന് ആശുപത്രി അധികൃതർ തങ്ങളെ കുറ്റപ്പെടുത്തുകയായിരുന്നുവെന്നാണ് ശിവപ്രിയയുടെ കുടുംബം പറയുന്നത്. കുടുംബത്തിന്‍റെ പ്രതിഷേധത്തിന് പിന്തുണയുമായി ബിജെപി ഉൾപ്പെടെ രംഗത്തെത്തി. മുതിർന്ന നേതാവ് വി.മുരളീധരന്‍റെ നേതൃത്വത്തിൽ എസ്എടി ആശുപത്രിക്ക് മുന്നിൽ നാട്ടുകാർക്കൊപ്പം ബിജെപി പ്രവര്‍ത്തകരും കുത്തിയിരുന്ന് പ്രതിഷേധിച്ചു.മതിയായ ചികിത്സ നൽകാതെയാണ് ശിവപ്രിയയ്ക്ക് ജീവൻ നഷ്ടമായതെന്നും നീതി ലഭിക്കും വരെ സമരം തുടരുമെന്നും വി.മുരളീധരൻ പറഞ്ഞു.

ഇതിനിടെ, എസ്‍എടി ആശുപത്രിയിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി. ആശുപത്രിയിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചത് സംഘര്‍ഷാവസ്ഥക്കിടയാക്കി. അണുബാധ ഉണ്ടായത് ആശുപത്രിയിൽ നിന്നെന്നാണ് ബന്ധുക്കളുടെ ആരോപണം. കരിക്കകം സ്വദേശിയായ ശിവപ്രിയ ആണ് മരിച്ചത്. 22 നായിരുന്നു ശിവപ്രിയയുടെ പ്രസവം. 25 ന് ആശുപത്രി വിട്ടു. 26 നു പനി ഉണ്ടായതോടെ ആശുപത്രിയിലേക്ക് തിരികെ എത്തിച്ചു. നില വഷളായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ബ്ലഡ് കൾച്ചറിൽ ഇൻഫക്ഷൻ എന്ന് കണ്ടെത്തി. വെന്റിലേറ്ററിൽ ചികിത്സയിലിരിക്കേയാണ് ശിവപ്രിയയുടെ മരണം സംഭവിച്ചത്. എന്നാൽ ആരോപണം പാടെ നിഷേധിക്കുകയാണ് ആശുപത്രി അധികൃതര്‍. മൃതദേഹം ഏറ്റെടുക്കില്ലെന്നും ബന്ധുക്കള്‍ അറിയിച്ചു.

25ാം തീയതി ആശുപത്രി വിട്ട് വീട്ടിലേക്ക് പോയതിനുശേഷമാണ് ശിവപ്രിയക്ക് പനി വന്നതെന്ന് സഹോദരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ‘26ന് വീണ്ടും ആശുപത്രിയിലെത്തി. സ്റ്റിച്ചിൽ ഇൻഫെക്ഷൻ വന്നത് കൊണ്ടാണെന്ന് ആശുപത്രിയിൽ നിന്ന് പറഞ്ഞു. ഇൻഫെക്ഷൻ ബ്ലഡിൽ പടര്‍ന്നെന്നാണ് പിന്നീട് അവര്‍ പറഞ്ഞത്. ലങ്സിൽ നീര്‍ക്കെട്ടായതിനെ തുടര്‍ന്നാണ് ചേച്ചിയെ വെൻറിലേറ്ററിലേക്ക് ആക്കണമെന്ന് പറഞ്ഞത്. 9 ദിവസം വെന്‍റിലേറ്ററിലായിരുന്നു. രണ്ട് ദിവസം മുൻപ് വരെ കണ്ണ് തുറക്കുമായിരുന്നു. ട്രക്കോസ്മി ചെയ്തതിന് ശേഷം ചേച്ചി ഉണര്‍ന്നിട്ടില്ല. എന്താണെന്ന് അറിയില്ല. സാംപിള്‍ റിസള്‍ട്ടിലെ ബാക്ടീരിയ ഹോസ്പിറ്റലിൽ നിന്നാണ് പിടിപെടുന്നത് എന്നാണെന്നറിഞ്ഞത്. 

ഡോക്ടറോട് ചോദിച്ചപ്പോള്‍ അങ്ങനെയാണ് പറഞ്ഞത്. യൂസ്ഡ് ബ്ലേഡോ യൂസ്ഡ് ഗ്ലൌസോ ഉപയോഗിക്കുന്നതിലൂടെ വരാനും ചാൻസുണ്ടെന്നും പറഞ്ഞിരുന്നു. ഡോക്ടര്‍ തന്നെയാണ് പറഞ്ഞത് ഒന്നുകിൽ അവിടുന്ന് അല്ലെങ്കിൽ ഇവിടുന്ന് കിട്ടിയതാകാമെന്ന്.’ സഹോദരന്‍റെ വാക്കുകള്‍. രണ്ട് കുട്ടികളാണ് ശിവപ്രിയക്ക്. മൂത്ത കുട്ടിക്ക് രണ്ടരവയസുണ്ട്. ഇളയകുഞ്ഞ് ഒരു ദിവസം മാത്രമാണ് അമ്മക്കൊപ്പം കഴിഞ്ഞതെന്നും സഹോദരൻ കൂട്ടിച്ചേര്‍ത്തു. കൈക്കുഞ്ഞുമായി ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിക്കുകയാണ് നാട്ടുകാരും ബന്ധുക്കളും. മൃതദേഹം ഏറ്റെടുക്കില്ലെന്നാണ് ബന്ധുക്കളുടെ നിലപാട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: എം. പദ്മകുമാർ ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും
മോദിയെത്തും മുന്നേ! കേരളത്തിലെ തെരഞ്ഞെടുപ്പ് ചുമതല വിനോദ് താവ്ഡെക്ക്, ഒപ്പം കേന്ദ്രമന്ത്രി ശോഭ കരന്തലജെയും; മിഷൻ 2026 ഒരുക്കം തുടങ്ങി ദേശീയ നേതൃത്വം