
കൊച്ചി: സൗദി അറേബ്യയിൽ കപ്പൽ അപകടത്തിൽപ്പെട്ട് മരിച്ച മകന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ സഹായം തേടി എറണാകുളം ചെല്ലാനം സ്വദേശികളായ വിൽസണും റോസ്മേരിയും. ഖഫ്ജി സഫാനിയ ഓഫ്ഷോറിൽ റിഗ്ഗില്‍ ജോലിചെയ്യവേയാണ് മൂത്തമകൻ എഡ്വിൻ ഗ്രേസിയസ് അപകടത്തില്‍ പെട്ട് മരിച്ചത്. വിയോഗവാർത്തയെത്തി 19 ദിവസം പിന്നിട്ടിട്ടും മൃതദേഹം വിട്ടുകിട്ടിയിട്ടില്ല. സർക്കാരും സന്നദ്ധ സംഘടനകളും അടിയന്തരമായി ഇടപെട്ട് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുകയാണ് പ്രതീക്ഷയറ്റ് ദിവസങ്ങൾ തള്ളിനീക്കുന്ന ഈ കുടുംബം.
18 ദിവസമായിട്ടും മകൻ്റെ മൃതദേഹം വിട്ടുകിട്ടിയില്ലെന്നും ഉറക്കമില്ലാതെ കാത്തിരിക്കുകയുമാണെന്ന് അമ്മ റോസ്മേരി പറയുന്നു. നാല് മാസം മുമ്പാണ് എഡ്വിൻ്റെ വിവാഹം നടന്നത്. സൗദിയുടെ ആയിരം കിലോമീറ്റർ അപ്പുറത്ത് വെച്ചാണ് അപകടം നടന്നതെന്ന് അച്ഛൻ വിൽസൻ പള്ളിക്കത്തൈയിൽ പറഞ്ഞു. അപകട സമയത്ത് രണ്ടുപേരാണ് ഉണ്ടായിരുന്നത്. പെട്ടെന്ന് മകന് മാറിനിൽക്കാൻ കഴിഞ്ഞില്ലെന്നും രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ലെന്നും വിൽസൻ പറഞ്ഞു. നാലുമാസം മുമ്പാണ് വിവാഹം കഴിഞ്ഞത്. ആ ബന്ധത്തിന് കൂടെ അകൽച്ച വന്നു. അമ്മ ഇപ്പോഴും എണീറ്റിട്ടില്ല. ലാളിച്ച് വളർത്തിയ മകനാണ്. അവസാനമായി ഒരു നോക്ക് കാണണമെന്നാണ് ആഗ്രഹം. പോസ്റ്റുമോർട്ടം നടത്തിയിട്ടുള്ളത് ദമാമിൽ കൊണ്ടുപോയാണ്. മകൻ്റെ മൃതദേഹം വിട്ടുകിട്ടണമെന്നാണ് ആഗ്രഹം. കൊച്ചി എംഎൽഎയും ഹൈബി ഈഡനും സുരേഷ് ഗോപിയും ഇടപെട്ടിരുന്നു. പക്ഷേ ഒന്നും നടന്നിട്ടില്ല. 2 ദിവസം കൂടെ സാവകാശം നൽകാൻ സുരേഷ് ഗോപി പറഞ്ഞതായും അച്ഛൻ പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam