
കെ എം ഷാജിയ്ക്കെതിരായ പ്ലസ് ടു കോഴക്കേസ് കോടതി റദ്ദാക്കിയെങ്കിലും മുസ്ലിം ലീഗ് നേതൃത്വം അതിലൊരു പ്രതികരണവും നടത്താത്തത് ലീഗിൽ വലിയ തർക്കവിഷയമായിരുന്നു . പി കെ കുഞ്ഞാലിക്കുട്ടിയുടേയും പിഎംഎ സലാമിന്റെയും ഫേസ്ബുക്ക് പേജുകളിൽ ചില ലീഗ് അണികൾ കൂട്ടമായെത്തി കോടതി വിധിയെക്കുറിച്ച് നിങ്ങളൊന്നുമറിഞ്ഞില്ലേ എന്ന് ചോദിക്കുകയായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ. പൊതുപ്രശ്നങ്ങളിൽ തുടരെ തുടരേ നേതാക്കൾ പ്രതികരിച്ചെങ്കിലും കെഎം ഷാജിയുടെ കാര്യത്തിൽ ഒരു സന്തോഷവും കാണിച്ചിരുന്നില്ല. അണികളുടെ എതിർപ്പേറിയതോടെ ഒടുവിൽ പ്രതികരിച്ച് പാണക്കാട് സാദിഖലി തങ്ങൾ.
കുഞ്ഞാലിക്കുട്ടിക്കെതിരെ ഷാജി പാർട്ടിയിൽ നടത്തുന്ന പ്രതികരണങ്ങളാണ് ഷാജിയുടെ കാര്യത്തിൽ അമിതാഹ്ളാദം വേണ്ടെന്ന് ലീഗ് തീരുമാനിക്കാൻ കാരണം. പ്രതിപക്ഷ നേതാവടക്കമുള്ളവർ ഷാജിയുടെ കേസ് രാഷ്ട്രീയ പക പോക്കലായിരുന്നുവെന്നു് തെളിഞ്ഞതായി പ്രതികരിച്ച് സർക്കാരിനെ വിമർശിച്ചുവെങ്കിലും ലീഗ് നേൃതൃത്വം അനങ്ങിയിരുന്നില്ല. അബ്ദുൾ വഹാബ് എം പിയെ പോലുള്ള രണ്ടാം നിര നേതാക്കൾ ഫേസ്ബുക്കിൽ പോസ്റ്റിട്ടെങ്കിലും ലീഗിന് ആഘോഷിക്കാവുന്ന വിധിയെ വേണ്ടെ വിധം കൈകാര്യം ചെയ്തില്ല എന്നാണ് വിമർശനം. ഇതിനെതിരെ സൈബർ ക്യാംപയിൽ ഷാജി അനുകൂലികൾ നടത്തിയതോടെ ലീഗ് നേതൃത്വം വെട്ടിലായി. ഒടുവിൽ പാണക്കാട് സാദിഖലി തങ്ങൾ കഴിഞ്ഞ ദിവസം ഷാജിയുടെ കേസ് രാഷ്ട്രീയ പകപോക്കലാണെന്ന് വ്യക്തമായെന്നും ഷാജിയുടെ പോരാട്ടം വിജയിച്ചെന്നും വ്യക്തമാക്കി ഫേസ്ബുക്കിൽ പോസ്റ്റിട്ടു.
എന്നാൽ കുറച്ച് വൈകിയെന്നാണ് അണികളുടെ പ്രതികരണം. ഷാജിയെ രണ്ടാം തരം പൗരനായി ലീഗ് കാണുന്നോ എന്നും ചിലർ പ്രതികരിച്ചു. പ്രസിഡണ്ട് പ്രതികരിച്ചിട്ടും ജനറൽ സെക്രട്ടറി പിഎംഎ സലാം എന്തേ പ്രതികരിക്കുന്നില്ലെന്ന് ചിലർ ചോദിച്ചു. കോടതി വിധി വന്ന് ദിവസങ്ങള്‍ കഴിഞ്ഞുള്ള പ്രതികരണത്തിൽ പലർക്കും തൃപ്തിയില്ല. പികെ കുഞ്ഞാലിക്കുട്ടിയും സലാമിന്റെയും ഫേസ്ബുക്ക് പോസ്റ്റുകൾക്ക് കീഴെ കഴിഞ്ഞ മൂന്ന് ദിവസങ്ങളായി രൂക്ഷമായ പ്രതികരണമാണ് . കെ സുധാകന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടും ഷാജിയെ കുറിച്ച് മിണ്ടുന്നില്ലല്ലോ എന്നാണ് പലരുടെയും ചോദ്യം. ഷാജിയെ അഭിനന്ദിച്ചും പിന്തുണച്ചും പലയിടത്തും യൂത്ത് ലീഗുകാർ പ്രതിഷേധ പ്രകടനങ്ങൾ നടത്തുന്നുണ്ട്.
കെഎം ഷാജി ലീഗ് നേതൃത്വത്തിന് അനഭിമതനാകുന്നു എന്ന സൂചനയാണ് പുറത്ത് വരുന്നത്. കുഞ്ഞാലിക്കുട്ടിയുടെ ഒത്തുതീർപ്പ് രാഷ്ട്രീയത്തെ ഷാജി ചോദ്യം ചെയ്യുന്നതാണ് ഇതിന് കാരണമെന്ന് അനുകൂലികൾ പറയുന്നു. നേരത്തെ സിപിഎം ഷാജിയെ ലീഗിലെ തീവ്രവാദ വിഭാഗമെന്ന് വിശേഷിപ്പിച്ചപ്പോഴും ലീഗ് നേതൃത്വം അത് ചോദ്യം ചെയ്തിരുന്നില്ല. ലീഗ് സിപിഎം ബന്ധത്തെ ലീഗിനകത്ത് ചെറുക്കുന്നത്. ഷാജിയും എം കെ മുനീറുമടക്കമുള്ള നേതാക്കളാണ്. ഇതേ ചൊല്ലി സമീപകാലത്ത് ലീഗിൽ രണ്ട് ചേരികളുണ്ടായിട്ടുണ്ട്. സംഘടനാ തെരഞ്ഞെടുപ്പിൽ ഈ പക്ഷത്തെ ഏറെക്കൂറി മാറ്റി നിർത്തിയാണ് പുതിയ കമ്മറ്റി നിലവിൽ വന്നത്. എം കെ മുനീറിനെ ജനറൽ സെക്രട്ടറിയാക്കാനുള്ള നീക്കം കുഞ്ഞാലിക്കുട്ടി പരാജയപ്പെടുത്തുകയായിരുന്നു.
Read More : വിദ്യാർത്ഥികളെ വഴി തെറ്റിക്കുന്ന സോഷ്യൽ മീഡിയ പ്രചാരകർക്കെതിരെ നിയമ നടപടി; മുന്നറിയിപ്പുമായി മന്ത്രി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം