ഇ ഗ്രാന്‍റ് ലഭിച്ചിട്ട് മാസങ്ങള്‍; സംസ്ഥാനത്തെ പട്ടികജാതി-വര്‍ഗ ഗവേഷകര്‍ ദുരിതത്തില്‍

By Web TeamFirst Published Dec 13, 2019, 12:32 PM IST
Highlights

ഗ്രാന്‍റ് കിട്ടാതായതോടെ പഠനം മുന്നോട്ടു കൊണ്ടുപോകാൻ പ്രയാസപ്പെടുകയാണെന്നും ഫീല്‍ഡ് വര്‍ക്ക്, സെമിനാറുകള്‍, തുടങ്ങിയ ഗവേഷണ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ മുടങ്ങിക്കിടക്കുകയാണെന്നും വിദ്യാർത്ഥികൾ 

തിരുവനന്തപുരം: കേരളത്തിലെ പട്ടികജാതി-വര്‍ഗ ഗവേഷകരുടെ ഇ-ഗ്രാന്‍റ് വിതരണം മുടങ്ങിയിട്ട് മാസങ്ങൾ. ഗ്രാന്‍റ് ലഭിക്കാതെ വന്നതോടെ ഗവേഷണത്തിന്‍റെ അന്തിമഘട്ടത്തിലെത്തിയിട്ടുള്ള ഗവേഷകര്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലും ദുരിതത്തിലുമാണ്. മുന്‍വര്‍ഷങ്ങളിലും സമാന സാഹചര്യം നിലനിന്നിരുന്നതായി വിദ്യാർത്ഥികൾ ആരോപിക്കുന്നു. മലയാള സർവ്വകലാശാലയില്‍ 2019 ജനുവരി മുതലുള്ള ഇഗ്രാന്‍റ് കിട്ടാനുണ്ട്. കാലിക്കറ്റ് സർവ്വകലാശാലയിലും കാലടി സംസ്‌കൃത സർവ്വകലാശാലയിലും നാലുമാസമായി ഇ-ഗ്രാന്‍റ് കിട്ടിയിട്ട്. കാസര്‍കോട് കേന്ദ്രസര്‍വകലാശാലയില്‍ എട്ടുമാസമായി ഇ-ഗ്രാന്‍റ് മുടങ്ങിക്കിടക്കുകയാണ്.

ഗ്രാന്‍റ് കിട്ടാതായതോടെ പഠനം മുന്നോട്ടു കൊണ്ടുപോകാൻ പ്രയാസപ്പെടുകയാണെന്നും ഫീല്‍ഡ് വര്‍ക്ക്, സെമിനാറുകള്‍, തുടങ്ങിയ ഗവേഷണ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ മുടങ്ങിക്കിടക്കുകയാണെന്നും വിദ്യാർത്ഥികൾ പറയുന്നു. ഉടൻ ഫണ്ടനുവദിക്കണമെന്നാവശ്യപ്പെട്ട് ഗവേഷകരുടെ സംഘടന പട്ടികജാതി-വര്‍ഗ വകുപ്പിന് പരാതി നൽകിയിട്ടുണ്ട്. ​അതേസമയം ​ഗ്രാന്റ് പട്ടിക ലഭ്യമാക്കുന്നതിനനുസരിച്ച് തുക നൽകുന്നുണ്ടെന്നാണ്  വകുപ്പിൻെറ പ്രതികരണം. സർക്കാർ ഫണ്ടാണ് ഇതിന് ഉപയോ​ഗിക്കുന്നത്. പ്രളയം മൂലമുള്ള സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഫണ്ടു കുറഞ്ഞുവെന്നും ഉടൻ പരിഹരം കാണുമെന്നും വകുപ്പ് അഡീഷണൽ സെക്രട്ടറി പ്രതികരിച്ചു.

click me!