ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ സിപിഎമ്മിനും കോൺഗ്രസിനുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. 2026-ൽ കോൺഗ്രസ് ജയിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.  ശബരിമല സ്വർണ്ണക്കടത്ത് കേസിൽ ഗൂഢാലോചനയുണ്ടെന്നും  ആരോപിച്ചു.

കൊച്ചി: സിപിഎമ്മിനും കോൺഗ്രസിനുമെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷനും മുൻ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ. 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ കോൺഗ്രസ് ജയിക്കില്ലെന്നും മുസ്ലിം ലീഗ് ഒരുപക്ഷേ ജയിക്കുമായിരിക്കുമെന്നും രാജീവ് ചന്ദ്രശേഖർ പരിഹസിച്ചു. ജമാഅത്തെ ഇസ്‌ലാമിയുടെ പണം വാങ്ങി ജനങ്ങളെ വഞ്ചിക്കുകയാണ് കോൺഗ്രസ് എന്ന് രാജീവ് ആരോപിച്ചു. രാജ്യത്തെ ഏറ്റവും വലിയ വഞ്ചകരുടെ പാർട്ടിയാണ് കോൺഗ്രസെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Add Asianetnews as a Preferred SourcegooglePreferred

മൂന്നാർ, എസ്. രാജേന്ദ്രൻ 

തോട്ടം മേഖലയുടെ ഭാവി തീരുമാനിക്കുന്ന നിർണ്ണായക തിരഞ്ഞെടുപ്പാണ് മൂന്നാറിലേതെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കാലങ്ങളായി മുന്നണികൾ നൽകിയ പാഴ്വാഗ്ദാനങ്ങളിൽ നിന്ന് മൂന്നാറിനെ മോചിപ്പിക്കാൻ ബിജെപിക്ക് മാത്രമേ സാധിക്കൂ. മുൻ എംഎൽഎ എസ്. രാജേന്ദ്രൻ ദേവികുളത്ത് ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും, ഇതിൽ കേന്ദ്ര നേതൃത്വം അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്നാറിലെ പട്ടയം, പാർപ്പിടം, കുടിവെള്ളം തുടങ്ങിയ പ്രശ്നങ്ങളിൽ പരിഹാരം കാണാൻ ഒരു ബിജെപി എംഎൽഎയ്ക്ക് മാത്രമേ സാധിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വർണ്ണക്കടത്തും ശബരിമലയും

സ്വർണ്ണക്കടത്ത് കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റി ആർക്ക് വേണ്ടിയാണ് സ്വർണ്ണം കടത്തിയതെന്ന് കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസും സിപിഎമ്മും രാഷ്ട്രീയ ആരോപണങ്ങൾ ഉന്നയിച്ച് പരസ്പരം സഹായിക്കുകയാണ്. കുറ്റപത്രം സമർപ്പിക്കാത്തതിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ട്. കഴിഞ്ഞ 10 വർഷമായി കേരളം നേരിടുന്ന വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും കാരണം സംസ്ഥാന സർക്കാരിന്റെ തെറ്റായ നയങ്ങളാണെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു.