
പാലക്കാട്: നെല്ലിയാമ്പതി ചെറുനെല്ലി ആദിവാസി കോളനിയിലെ കുട്ടികൾ പഠനം നിർത്തേണ്ടിവന്ന സാഹചര്യത്തെക്കുറിച്ച് പട്ടിക വർഗ്ഗ വകുപ്പും ചൈൽഡ് ലൈനും അന്വേഷണം തുടങ്ങി. പരാതി ഉന്നയിച്ച കുട്ടികളുടെ പഠനകാലയളവ് ഉൾപ്പെടെയുളള രേഖകൾ ശേഖരിച്ചാണ് അന്വേഷണം. അതേസമയം സ്കൂളിലോ ഹോസ്റ്റലിലോ ആദിവാസി കുട്ടികൾക്ക് ഒരു തരത്തിലുളള മോശം അനുഭവവും ഉണ്ടായിട്ടില്ലെന്നും ഏത് സാഹചര്യത്തിലാണ് കുട്ടികളുടെ ആരോപണങ്ങളെന്ന് അറിയില്ലെന്നും സ്കൂൾ അധികൃതർ പ്രതികരിച്ചു.
സ്കൂളിലെ മാനസിക പീഡനങ്ങളെയും വേർതിരിവിനെയും തുടർന്നാണ് പഠനം പാതിവഴിയിൽ ഉപേക്ഷിച്ചതെന്നായിരുന്നു നെല്ലിയാമ്പതി ചെറുനെല്ലി ആദിവാസി കോളനിയിലെ കുട്ടികളുടെ പരാതി. ഏഷ്യാനെറ്റ് ന്യൂസ് ഈ വാർത്ത പുറത്തുവിട്ടതിനെ തുടർന്ന് സംഭവത്തിൽ വിശദമായ അന്വേഷണത്തിനാണ് പട്ടികവർഗ വകുപ്പ് തുടക്കമിട്ടത്. കുട്ടികൾ പഠിച്ചിരുന്ന അയിലൂരിലെ എസ് എം സ്കൂൾ, സമീപത്തുളള ഹോസ്റ്റൽ എന്നിവിടങ്ങളിൽ നിന്ന് വിവരശേഖരണത്തിന് തുടക്കമിട്ടു.
കുട്ടികൾ പഠിച്ചിരുന്ന കാലയളവിൽ അവിടെയുണ്ടായിരുന്ന ഹോസ്റ്റൽ വാർഡൻ, അധ്യാപകർ എന്നിവരിൽ നിന്ന് വിവരങ്ങളാരായും. നിലവിൽ സ്കൂളിനെതിരെ ഇതുവരെ ഇത്തരത്തിലൊരു പരാതിയും കിട്ടിയിട്ടില്ലെന്ന് ട്രൈബൽ എക്സറ്റൻഷൻ ഓഫീസർ അറിച്ചു. എന്നാൽ ഏത് സാഹചര്യത്തിലാണ് ഇത്തരം പരാതി ഉയർന്നതെന്ന് കണ്ടെത്തേണ്ടതുണ്ട്. വിവിധ കാരണങ്ങളിൽ സ്കൂളുകളിൽ നിന്ന് ആദിവാസി കുട്ടികളുടെ കൊഴിഞ്ഞുപോക്ക് ഇപ്പോഴും തുടരുന്നത് ഗൌരവമായാണ് വകുപ്പ് കാണുന്നത്.
അതേസമയം, കുട്ടികൾ ഏതാനും ദിവസങ്ങൾ മാത്രമേ ക്ലാസിൽ എത്തിയിരുന്നുളളൂ എന്ന് സ്കൂൾ അധികൃതർ വിശദീകരിച്ചു. സ്കൂളിലോ, ഹോസ്റ്റലിലോ കുട്ടികൾ പറയുന്നപോലുളള സംഭവങ്ങൾ നടന്നിട്ടില്ല. ക്ലാസിൽ വരാതായ കുട്ടികളെ അന്വേഷിച്ച് ചെന്നപ്പോൾ , രക്ഷിതാക്കളുടെ അറിവോടെയാണ് പഠനം നിർത്തിയതെന്ന് മനസ്സിലായെന്നും സ്കൂൾ അധികൃതർ വ്യക്തമാക്കുന്നു.
കുട്ടികളുന്നയിച്ച ആരോപണങ്ങൾ ഗുരുതരമെന്നാണ് ചൈൽഡ് ലൈൻ കണ്ടെത്തൽ. അടുത്ത ദിവസം തന്നെ കുട്ടികളെ ചൈൽഡ് ലൈൻ പ്രവർത്തകർ നേരിട്ട് കണ്ട് വിവരങ്ങളെടുക്കും. സ്കൂൾ അധികൃതർ പറയുന്നത് മുഖവിലക്ക് എടുത്താലും ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു പരാതിയെന്ന് കണ്ടെത്തലാണ് പ്രാധാന്യമെന്നാണ് പട്ടികവർഗ ക്ഷേമ വകുപ്പ് ചൈൽഡ് ലൈൻ എന്നിവരുടെ വിലയിരുത്തൽ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam