സഭയ്ക്ക് പുറത്ത് സ്പീക്കര്‍ രാഷ്ട്രീയം പറയും ; അത് കക്ഷി രാഷ്ട്രീയമല്ലെന്ന് വിശദീകരിച്ച് എംബി രാജേഷ്

By Web TeamFirst Published May 25, 2021, 11:11 AM IST
Highlights

"എനക്ക് ഇംഗ്ലീഷ് അത്രക്ക് വശമില്ല. മുറി ഇംഗ്ലിഷിലേ സംസാരിക്കാനാകു, എന്നാൽ ഒരിക്കലും അത് മുറിഞ്ഞ സത്യമായിരിക്കില്ല" - എന്ന എകെജിയുടെ വാക്കുകൾ ഉദ്ധരിച്ചായിരുന്നു സ്പീക്കറായി ചുമതലയേറ്റ എംബി രാജേഷിന്റെ ആദ്യ പ്രസംഗം

തിരുവനന്തപുരം: കൊവിഡ് മഹാമാരിയുടെ കഠിനകാലത്തിലൂടെ കടന്ന് പോകുമ്പോൾ നിയസഭയുടെ ഉത്തരവാദിത്തം വലുതാണെന്ന് ഓര്‍മ്മിപ്പിച്ച് സ്പീക്കര്‍ എംബി രാജേഷ്. ജനങ്ങളുടെ പ്രതീക്ഷക്കും ആവശ്യത്തിനും ഒത്ത് ഉയര്‍ന്ന് പ്രവർത്തിക്കാൻ നിയമസഭാ അംഗങ്ങൾക്ക് കഴിയണമെന്ന് ആഹ്വാനം ചെയ്തായിരുന്നു സ്പീക്കര്‍ എംബി രാജേഷിന്‍റെ മറുപടി പ്രസംഗം. മുഖ്യമന്ത്രിയുടെ മികവാര്‍ന്ന നേതൃത്വവും പ്രതിപക്ഷ നേതാവിന്റെ ക്രിയാത്മക മാര്‍ഗ്ഗ നിർദ്ദേശവും ഉണ്ടെങ്കിൽ ഏത് പ്രതിസന്ധിയേയും അതിജീവിക്കാൻ കഴിയുമെന്നും സ്പീക്കർ പറഞ്ഞു.

 സഭക്ക് പുറത്ത് രാഷ്ട്രീയം പറയും എന്ന പ്രസ്താവന മാധ്യമങ്ങളിൽ വന്നതിലെ ആശങ്ക പ്രതിപക്ഷ നേതാവ് പങ്കുവച്ചു. അത്തരം ഒരു ആശങ്ക സ്വാഭാവികമാണെന്നും സ്പീക്കര്‍ പറഞ്ഞു. എന്നാൽ കക്ഷി രാഷ്ട്രീയത്തിന്റെ ഭാഗമായി അഭിപ്രായം പറയുമെന്നോ നിലപാടെടുക്കുമെന്നോ അല്ല ഉദ്ദേശിച്ചത്. പൊതു രാഷ്ട്രീയത്തിൽ നിലപാടെടുക്കും അഭിപ്രായം പറയും. അതേ സമയം സഭയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിച്ച് മാത്രമെ ഇത്തരം ഇടപടെലുണ്ടാകു എന്ന ഉറപ്പും എംബി രാജേഷ് നൽകി. 

പ്രതിപക്ഷ അംഗങ്ങളുടെ പിന്തുണ വേണമെന്നും പ്രതിപക്ഷ അംഗങ്ങളുടെ അവകാശം പൂര്‍ണ്ണമായും സംരക്ഷിച്ചേ മുന്നോട്ട് പോകു. പാര്‍ലമെന്റിൽ പ്രതിപക്ഷത്ത് ഇരുന്ന് പ്രവര്‍ത്തിച്ച അനുഭവം ഉണ്ട് . അതുകൊണ്ട് തന്നെ  ചട്ടപ്രകാരമുള്ള എല്ലാ അവകാശങ്ങളും കണക്കിലെടുക്കുമെന്നും എംബി രാജേഷ് നിയമസഭയിൽ പറഞ്ഞു.

കേരള നിയമസഭയിലെ 23 ാം സ്പീക്കറായാണ് എംബി രാജേഷ് ചുമതല ഏറ്റത്. "എനക്ക് ഇംഗ്ലീഷ് അത്രക്ക് വശമില്ല. മുറി ഇംഗ്ലിഷിലേ സംസാരിക്കാനാകു, എന്നാൽ ഒരിക്കലും അത് മുറിഞ്ഞ സത്യമായിരിക്കില്ല" - എന്ന എകെജിയുടെ വാക്കുകൾ ഉദ്ധരിച്ചായിരുന്നു സ്പീക്കറായി ചുമതലയേറ്റ എംബി രാജേഷിന്റെ ആദ്യ പ്രസംഗം

click me!