
പാലക്കാട്: പാലക്കാട് മണ്ണാർക്കാട് ഓടിക്കൊണ്ടിരുന്ന സ്‌കൂൾ ബസിൻ്റെ ഡോർ തെറിച്ചു പോയ സംഭവത്തില്‍ നടപടികളുമായി മോട്ടോർ വാഹന വകുപ്പ്. ക്രമക്കേടുകൾ കണ്ടെത്തിയ എട്ടോളം വാഹനങ്ങൾക്കെതിരെ കേസെടുത്ത് 30,000 രൂപ പിഴ ചുമത്തിയതായി മണ്ണാർക്കാട് മോട്ടോർ വാഹന വകുപ്പ് ഇൻസ്‌പെക്ടർ പിഎം രവികുമാർ അറിയിച്ചു. ചട്ടങ്ങൾ പാലിക്കാതെയാണ് തച്ചമ്പാറയിലെ ദേശബന്ധു സ്‌കൂളിലെ ബസുകൾ പ്രവർത്തിക്കുന്നതെന്ന് എംവിഡി പറയുന്നു. സ്‌കൂൾ ബസുകൾക്ക് പെർമിറ്റും ഇൻഷുറൻസും ഫിറ്റ്നെസും ഇല്ലെന്നാണ് മോട്ടോർ വാഹന വകുപ്പിന്‍റെ കണ്ടെത്തൽ.
ഇന്നലെ രാവിലെയായിരുന്നു മണ്ണാർക്കാട് തച്ചമ്പാറയിൽ ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസ്സിന്റെ ഡോർ തെറിച്ച് വീണത്. സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന കഴിഞ്ഞു രണ്ടാഴ്ച തികയും മുൻപാണ് സംഭവം. ഡോർ തെറിച്ചു വീണ സമയത്ത് റോഡിലൂടെ കുട്ടികളോ മറ്റു യാത്രക്കാരോ ഇല്ലാതിരുന്നതും വലിയ അപകടം ഒഴിവാക്കി. അടിയന്തിരഘട്ടത്തിൽ മറ്റൊരിടത്ത് നിന്ന് എത്തിച്ച ബസാണിതെന്നാണ് സ്‌കൂൾ അധികൃതരുടെ വിശദീകരണം. ഇന്ന് ദേശാബന്ധു ഹയർ സെക്കന്ററി സ്കൂളിലെ മുഴുവൻ വാഹനങ്ങളും പരിശോധന നടത്തുമെന്നും എംവിഡി അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam